ജാർഖണ്ഡ് തിരഞ്ഞെടുപ്പ് : ഏറ്റവും സമ്പന്നരായ സ്ഥാനാർത്ഥികൾ ബിജെപിയിൽ നിന്ന്, 13ൽ പത്തും കോടിപതികൾ
റാഞ്ചി: ഹരിയാണ, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ജാർഖണ്ഡ്. അഞ്ച് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടം നവംബർ 30നാണ് നടക്കുന്നത്. തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് പ്രചാരണത്തിരക്കിലാണ് രാഷ്ട്രീയ പാർട്ടികൾ. ജാർഖണ്ഡിലെ സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ കോടിപതികളുള്ള പാർട്ടി ഭരണകക്ഷിയായ ബിജെപിയാണ്.
കൂടത്തായി കൊലപാതകം; ജോളി വീണ്ടും കുരുക്കിൽ, അന്നമ്മ വധക്കേസിലും ജോളിയെ അറസ്റ്റ് ചെയ്യും!
13 നിയമസഭാ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ബിജെപിയും ജാർഖണ്ഡ് വികാസ് മോർച്ച പ്രജാതാന്ത്രികും 13 സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസസ് 6 സ്ഥാനാർത്ഥികളെയും ജെഎംഎം നാല് സ്ഥാനാർത്ഥികളെയും ആർജെഡി 3 സ്ഥാനാർത്ഥികളെയുമാണ് ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. ജെഎംഎമ്മും കോൺഗ്രസും ആർജെഡിയും ഒന്നിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്ന ബിജെപിയുടെ 13 സ്ഥാനാർത്ഥികളിൽ 10 പേരും കോടിപതികളാണ്. ദാൽട്ടാഗഞ്ച് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന കെഎൻ ത്രിപാഠിയാണ് ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി. 53 കോടി രൂപയാണ് ആകെ ആസ്തി. മാനിക സീറ്റിൽ നിന്നും മത്സരിക്കുന്ന ജെവിഎം-പി സ്ഥാനാർത്ഥി രാജ്പൽ സിംഗാണ് ആസ്തി ഏറ്റവും കുറവുള്ള സ്ഥാനാർർത്ഥി. 8.71 ലക്ഷം രൂപയാണ് തന്റെ ആകെ ആസ്തിയെന്നാണ് സത്യവാങ്മൂലത്തിൽ രാജ്പാൽ സിംഗ് വ്യക്തമാക്കിയിരിക്കുന്നത്.
ജെവിഎമ്മിന്റെ ഏഴ് സ്ഥാനാർത്ഥികളും കോൺഗ്രസിന്റെ 5 സ്ഥാനാർത്ഥികളും കോടിപതികളാണ്. 13 ജെവിഎം സ്ഥാനാർത്ഥികളിൽ 5 പേർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ട്. പാങ്കി സീറ്റിൽ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാർതഥി ശശി ഭൂഷൺ മേത്തയ്ക്കെതിരെ 11 ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരു അധ്യാപകന്റെ കൊലപാതകം ഉൾപ്പെടെ ഇതിൽ പെടും. റാഞ്ചിയിൽ സ്കൂൾ നടത്തുകയാണ് ശശി ഭൂഷൺ മേത്ത. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇയാൾ ബിജെപിയിൽ ചേർന്നത്.
ബിജെപി എജെഎസ് യു എന്നീ പാർട്ടികൾ ഓരോ വനിതാ നേതാക്കൾക്ക് സീറ്റ് നൽകിയിട്ടുണ്ട്. കോൺഗ്രസ്- ആർജെഡി, ജെഎംഎം സഖ്യത്തിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഒരു വനിത പോലും ഇടം പിടിച്ചിട്ടില്ല. ആറ് ബിജെപി സ്ഥാനാർത്ഥികളുടെ കൈവശം തോക്കുകളുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
25നും 50 നും ഇടയിലുള്ളവരെയാണ് ജെവിഎം-പി സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത്. എന്നാൽ 70 കഴിഞ്ഞവർ വരെ കോൺഗ്രസിന്റെയും ബിജെപിയുടേയും സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവർ പ്രചാരണത്തിനായി ജാർഖണ്ഡിൽ എത്തുന്നുണ്ട്.