ജാര്‍ഖണ്ഡിൽ കോണ്‍ഗ്രസ്-ജെഎംഎം സഖ്യത്തിന് മുന്നേറ്റം, ബിജെപി പരുങ്ങലിൽ, ആദ്യഫലസൂചനകൾ പുറത്ത്
ദില്ലി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫലസൂചനകള്‍ കോണ്‍ഗ്രസ്-ജെഎംഎം സഖ്യത്തിന് അനുകൂലം. ജാര്‍ഖണ്ഡിലെ 81 നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കോണ്‍ഗ്രസ്-ജെഎംഎം മഹാസഖ്യം 28 സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപി 14 സീറ്റുകളിലും മുന്നേറ്റം നടത്തുന്നു. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരി വെക്കുന്ന തരത്തിലേക്കാണ് ആദ്യഘടത്തില്‍ ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് ഫലം നീങ്ങുന്നത്.
മുഖ്യമന്ത്രി രഘുബര്‍ ദാസ് ജംഷഡ്പൂര്‍ ഈസ്റ്റി ല്‍ മുന്നേറുന്നു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ദ് സോറന്‍ ബര്‍ഹെയ്ത്തിലും ദുംകയിലും ലീഡ് ചെയ്യുകയാണ്. എക്‌സിറ്റ് പോളുകളില്‍ അടുത്ത മുഖ്യമന്ത്രിയായി ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുത്തത് ഹേമന്ദ് സോറനെ ആയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുന്നതിനിടെയാണ് ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത് എന്ന പ്രത്യേകതയുണ്ട്. ജാര്‍ഖണ്ഡില്‍ മാത്രമല്ല ദേശീയതലത്തിലും ഈ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് നിര്‍ണായകമാണ്. അയോധ്യയും കശ്മീരും അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ബിജെപി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. തോല്‍ക്കുകയാണെങ്കില്‍ രാജ്യമെമ്പാടും ബിജെപിക്കത് വലിയ ക്ഷീണമാകും.
2014ല്‍ 37 സീറ്റുകളുമായി ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. തുടര്‍ന്ന് 5 സീറ്റുകള്‍ നേടിയ എജെഎസ്യുവിന്റെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. ഇക്കുറി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയില്ലെങ്കിലും ചെറുപാര്‍ട്ടികളുടെ സഹായത്തോടെ സര്‍ക്കാരുണ്ടാക്കാം എന്ന കണക്ക് കൂട്ടലിലാണ് ബിജെപി. എക്‌സിറ്റ് പോളുകള്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം പ്രവചിച്ചിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ്-ജെഎംഎം മഹാസഖ്യം മുന്നേറ്റം നടത്തും എന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്.