നാലാമത്തെ മുഖ്യമന്ത്രിയേയും ജയിലിലടയ്ക്കുമോ? സീറ്റ് നിഷേധിച്ചതിന് കാരണം നിതീഷ് കുമാറെന്ന് സരയൂ റോയ്
റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാർഖണ്ഡിൽ എൻഡിഎയിലെ ഘടകകക്ഷികൾ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ബിജെപിക്കുള്ളിൽ കലാപക്കൊടി ഉയർത്തി മുതിർന്ന നേതാവ് രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി രഘുബർ ദാസിനെതിരെ മത്സരിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ നേതാവും മന്ത്രിയുമായ സരയൂ റോയ്. രണ്ട് സീറ്റുകളിൽ നിന്ന് ജനവിധി തേടാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
170 എംഎല്എയോ? ശിവസേനയെ തള്ളി ശരദ് പവാര്, ഒന്നും അറിയില്ല, കണക്ക് പറഞ്ഞവരോട് ചോദിക്കൂ
മന്ത്രിസഭാംഗവും സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ബിജെപി നേതാവുമായിരുന്നിട്ട് കൂടി നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതാണ് സരയൂ റോയിയുടെ വിമത നീക്കത്തിന് പിന്നിൽ. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹം മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു. എന്തുകൊണ്ടാണ് ബിജെപി തനിക്ക് സീറ്റ് നിഷേധിക്കുന്നതെന്ന കാരണം വ്യക്തമാക്കുകയാണ് സരയൂ റോയ് ഇപ്പോൾ.
നിതീഷ് കുമാറുമായുള്ള അടുപ്പം
ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറുമായുള്ള അടുപ്പമാണ് തനിക്ക് ബിജെപി ടിക്കറ്റ് നിഷേധിച്ചതിന് ഒരു കാരണമായി സരയൂ റോയ് ചൂണ്ടിക്കാണിക്കുന്നത്. 2017ൽ തന്റെ പുസ്തകം നിതീഷ് കുമാർ പ്രകാശനം ചെയ്തതിനെതിരെ വലിയ വിമർശനം നേരിട്ടതും സരയൂ റോയ് ചൂണ്ടിക്കാട്ടി. ബിജെപി ദേശീയ സെക്രട്ടറി അമിത് ഷായ്ക്കും നിതീഷ് കുമാറുമായുള്ള തന്റെ ബന്ധത്തിൽ അതൃപ്തിയുണ്ടെന്ന് സരയൂ റോയ് നേരത്തെ ആരോപിച്ചിരുന്നു.
ജയിലേക്ക് അയക്കുമോ?
2017ൽ നിതീഷ് കുമാർ എൻഡിഎയിലേക്ക് മടങ്ങി വരുന്നതിന് മുമ്പ് ബീഹാറിലെ കാലിത്തീറ്റ കുംഭകോണക്കേസിൽ നിതീഷ് കുമാറിനെ വിചാരണ ചെയ്യണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിതീഷ് കുമാറിനെ ശക്തമായി പിന്തുണച്ച് സരയൂ റോയ് രംഗത്ത് എത്തി. ഇത് പാർട്ടി സഹപ്രവർത്തകർക്കിടയിൽ അദ്ദേഹത്തിനെതിരെയുള്ള അതൃപ്തിക്ക് കാരണമായി. പിന്നീട് നിതീഷ് കുമാർ എൻഡിഎയിലേക്ക് മടങ്ങിയതിനാൽ ഈ അതൃപ്തി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന കാര്യംം മനസിലാക്കാൻ കഴിഞ്ഞില്ലെന്നും സരയൂ റോയ് പറയുന്നു.
അഴിമതിക്കേസുകൾ
സംസ്ഥാനത്തെ നിരവധി അഴിമതികൾ വെളിച്ചത്ത് കൊണ്ടുവന്ന നേതാവാണ് സരയൂ റോയ്. സരയൂ റോയ് പുറത്തുകൊണ്ടുവന്ന വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ടവരാണ് മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രാസാദ് യാദവ്, ജഗന്നാഥ് മിശ്ര, മധു കോഡ തുടങ്ങിയവർ. അഴിമതിക്കെതിരെ നടത്തിയ തന്റെ പോരാട്ടങ്ങൾ മറക്കരുതെന്ന് സരയൂ റോയ് ഓർമിപ്പിക്കുന്നു. അമിത് ഷായ്ക്കോ നരേന്ദ്ര മോദിക്കോ ഇത്തവണ രഘുബർദാസിനെ സംരക്ഷിക്കാൻ സാധിക്കില്ലെന്നും ജാർഖണ്ഡിലെ അഴിമതി റാക്കറ്റുകൾ കാലിത്തീറ്റ കുംഭകോണത്തേക്കാൾ പത്തിരട്ടിയുണ്ടെന്നും സരയൂ റോയ് ആരോപിച്ചു. നാലാമത്തെ മുഖ്യമന്ത്രിയേയും ജയിലിലാക്കാൻ താൻ വിധിക്കപ്പെട്ടിരിക്കുന്നുവെന്നാണ് കരുതുന്നതെന്നും സരയൂ റോയ് വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ
സിറ്റിംഗ് സീറ്റായ ജംഷെഡ്പൂർ വെസ്റ്റിൽ നിന്നും രഘുബർ ദാസിന്റെ മണ്ഡലമായ ജംഷെഡ്പൂർ ഈസ്റ്റിൽ നിന്നുമാണ് സരയൂ റോയ് മത്സരിക്കുന്നത്. തന്റെ അനുയായികൾ വെസ്റ്റ് ജംഷെയ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുമെന്നും തന്റെ മുഴുവൻ ശ്രദ്ധയും രഘുബാർ ദാസിനെ പരാജയപ്പെടുത്തുന്നതിനാണെന്നും സരയൂ റോയ് പറഞ്ഞു. ഡിസംബർ 7നാണ് ഇരു മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത്.
വിജയം ഉറപ്പെന്ന് രഘുബർ ദാസ്
ജംഷെഡ്പൂർ മണ്ഡലത്തിൽ വൻ വിജയം നേടുമെന്ന ആത്മവിശ്വാസം ഉണ്ടെന്ന് മുഖ്യമന്ത്രി രഘുബർ ദാസ് വ്യക്തമാക്കി. കഴിഞ്ഞ തവണ 70,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇക്കുറി ഒരു ലക്ഷത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷം നേടുമെന്ന് രഘുബർ ദാസ് അവകാശപ്പെട്ടു. എവിടെ നിന്ന് വേണമെങ്കിലും മത്സരിക്കാൻ ഓരോ വ്യക്തിക്കും സ്വാതന്ത്രമുണ്ടെന്നായിരുന്നു സരയൂ റോയിയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് രഘുബർദാസിന്റെ മറുപടി. ജാർഖണ്ഡിലെ 81 അംഗ നിയമസഭയിൽ 65ൽ അധികം സീറ്റുകൾ നേടാനാണ് ബിജെപി ഇക്കുറി ലക്ഷ്യം വയ്ക്കുന്നത്.