കോൺഗ്രസിന് പ്രതീക്ഷ; ജാർഖണ്ഡിൽ എൽജെപിക്ക് പിന്നാലെ എ ജെ എസ് യുവും എൻഡിഎയ്ക്ക് പുറത്തേയ്ക്ക്?
റാഞ്ചി: ഹരിയാണയിലേയും മഹാരാഷ്ട്രയിലേയും നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ തിരഞ്ഞെടുപ്പിനൊരുങ്ങുകയാണ് ജാർഖണ്ഡും. നവംബർ 30 മുതൽ ഡിസംബർ 20 വരെ അഞ്ച് ഘട്ടങ്ങളായാണ് ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 81 അംഗ നിയമസഭയിൽ 37 സീറ്റുകൾ നേടിയാണ് 2014ൽ ബിജെപി അധികാരത്തിൽ എത്തുന്നത്. ഇക്കുറിയും തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും നേരിട്ട് ഇറക്കി പ്രചാരണം കൊഴുപ്പിക്കാനാണ് ബിജെപിയുടെ നീക്കം. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാകുന്നതിനിടെ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടേക്കുമെന്നാണ് സൂചന. സഖ്യ കക്ഷിയായ എ ജെ എസ് യു എൻഡിഎയിൽ നിന്നും പുറത്തേയ്ക്ക് പോകാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

സഖ്യം പിരിയുമോ?
ഭരണ കക്ഷിയായ ബിജെപിയും ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ് യൂണിയനും വഴി പിരിയുന്നുവെന്നാണ് ജാർഖണ്ഡിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കമാണ് ഇരു പാർട്ടികളും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണം. എ ജെ എസ് യുവിന് 9 സീറ്റുകളാണ് ബിജെപി വാഗ്ദാനം ചെയ്തത്. എന്നാൽ എ ജെ എസ് യു ഇത് നിരസിക്കുകയായിരുന്നു.

ഉടക്കി എ ജെ എസ് യു
സഖ്യകക്ഷിയായ എ ജെ എസ് യു ബിജെപിക്ക് നിശ്ചയിച്ചിരുന്ന ചില സീറ്റുകളിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ബിജെപി ആവശ്യപ്പെട്ടിട്ടും ഇവരെ പിൻവലിക്കാൻ തയ്യാറായില്ലെന്ന് ജാർഖണ്ഡിന്റെ ചുമതലുള്ള മുതിർന്ന ബിജെപി നേതാവ് ഓം മാത്തൂർ ആരോപിച്ചു. ബിജെപിയുടെ വാതിലുകൾ തുറന്ന് കിടക്കുകയാണെന്നും ചർച്ചകൾക്കായി എ ജെ എസ് യുവിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണ 20 സീറ്റുകളിൽ മത്സരിക്കണമെന്നാണ് എ ജെ എസ് യുവിന്റെ ആവശ്യം. എന്നാൽ 16 സീറ്റിൽ കൂടുതൽ ഒരു വിട്ടു വീഴ്ചയ്ക്കും ഇല്ലെന്നാണ് ബിജെപി നിലപാട്.

സഖ്യം നിലനിർത്താൻ
തുടക്കം മുതൽ സഖ്യകക്ഷികൾക്ക് അർഹിക്കുന്ന പരിഗണന നൽകാൻ ബിജെപി ശ്രമിച്ചിരുന്നു. ബിജെപിയുടെ സീറ്റുകളിൽ നിർത്തിയ സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് ഒരു മറുപടിയും നൽകാൻ അവർ തയ്യാറായില്ല. 9 സീറ്റുകൾ നൽകാമെന്ന വാഗ്ദാനത്തോടും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. എങ്ങനെയാണ് ഭാവിയിൽ മുന്നോട്ട് പോകേണ്ടതെന്ന് അവർ തന്നെയാണ് തീരുമാനിക്കേണ്ടത്. ബിജെപിയുടെ വാതിലുകൾ തുറന്ന് കിടക്കുകയാണെന്നും താൽപര്യമുണ്ടെങ്കിൽ എ ജെ എസ് യു ചർച്ചകൾ ആരംഭിക്കാമെന്നും ഓം മാത്തൂർ വ്യക്തമാക്കി.

ഭിന്നത
മുഖ്യമന്ത്രി രഘുബർ ദാസും എ ജെ എസ് യു തലവൻ സുദേഷ് മഹ്തോയും തമ്മിലുള്ള ഭിന്നതയാണ് ബന്ധം വഷളാക്കിയതെന്നും സൂചനയുണ്ട്. 14 നിയമസഭ മണ്ഡലങ്ങളിലേക്ക് എ ജെ എസ് യു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 37 സീറ്റുകൾ നേടിയ ബിജെപി 5 സീറ്റുകൾ നേടിയ എ ജെ എസ് യു വിന്റെ പിന്തുണയോടെയാണ് അധികാരത്തിൽ എത്തിയത്. ജാർഖണ്ഡിൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കുന്ന ആദ്യ സർക്കാരാണിത്.

എൽ ജെപിയും തനിച്ച്
എൻഡിഎ ഘടകകക്ഷിയായിരുന്ന എൽജെപി 50 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചിരുന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഭിന്നത പരസ്യമാക്കിയതിന് പിന്നാലെയായിരുന്നു എൽജെപി നിലപാട് വ്യക്തമാക്കിയത്. 2014ൽ ഒരു സീറ്റിൽ മാത്രം എൽജെപി മത്സരിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ഇതുവരെ 68 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. 81 അംഗ നിയമസഭയിൽ 65ന് മുകളിൽ സീറ്റുകളാണ് ഇത്തവണ ബിജെപി ലക്ഷ്യം വയ്ക്കുന്നത്.

ദേശീയ നേതാക്കളെത്തും
ജാർഖണ്ഡിൽ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടക്കമുള്ള ദേശീയ നേതാക്കളെ മുൻനിർത്തി പ്രചാരണം സജീവമാക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. പ്രാദേശിക വിഷയങ്ങളേക്കാൾ ദേശീയ വിഷയങ്ങൾ മുൻ നിർത്തിയാകും പ്രചാരണം. 2014ൽ 72 സീറ്റുകളിൽ മത്സരിച്ച ബിജെപി 37 സീറ്റുകളിലാണ് വിജയിച്ചത്. കോൺഗ്രസ് ഇവിടെ 31 സീറ്റുകളിലാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications