പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചു; ഐസിസ് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്, സര്‍ക്കാര്‍ പ്രസ്താവന ഇറക്കി
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തിന് തടസമില്ല.
Recommended Video
റാഞ്ചി: കേരളത്തില്‍ രൂപീകൃതമാകുകയും രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്ത പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയെ നിരോധിച്ചു. ജാര്‍ഖണ്ഡ് സര്‍ക്കാരാണ് സംഘടനയെ നിരോധിച്ച് പ്രസ്താവന ഇറക്കിയത്. ആഗോള ഭീകര സംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നടപടി. ജാര്‍ഖണ്ഡില്‍ സജീവ സാന്നിധ്യമാണ് പോപുലര്‍ ഫ്രണ്ട്. സംഘടനയെ നിരോധിക്കണമെന്ന് ബിജെപി നേതാക്കള്‍ നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഈ നിരോധനം ബാധിക്കുമോ?
ബിജെപി സര്‍ക്കാരിന്റെ നടപടി
ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം വ്യാപകമാണ്. ഇക്കാര്യത്തില്‍ ബിജെപി നേതാക്കള്‍ നിരന്തരം ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.
ഐസിസ് ബന്ധം
വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐസിസ് ബന്ധമുണ്ടെന്നാണ് പോപുലര്‍ ഫ്രണ്ടിനെതിരായ ആരോപണം. ഇതുസംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് നേരത്തെ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു.
മറ്റു സംസ്ഥാനങ്ങളില്‍
1908ലെ ക്രിമിനല്‍ ലോ അമെന്റ്‌മെന്റ് ആക്ട് പ്രകാരമാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. സംസ്ഥാന സര്‍ക്കാരിന്റെ നിരോധനമായതിനാല്‍ ജാര്‍ഖണ്ഡില്‍ മാത്രമേ നിരോധനം നിലനില്‍ക്കൂ. മറ്റു സംസ്ഥാനങ്ങളില്‍ ഇതുവരെ പോപുലര്‍ ഫ്രണ്ടിനെതിരേ നടപടിയെടുത്തിട്ടില്ല.
പാകൂര്‍ ജില്ലയില്‍
ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സജീവമാണ്. എന്നാല്‍ ജാര്‍ഖണ്ഡിലെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയല്ല നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
സിറിയയിലേക്ക് പോയി
ദക്ഷിണേന്ത്യയില്‍ നിന്ന് ചിലര്‍ ഐസിസില്‍ ചേരുന്നതിന് സിറിയയിലേക്ക് പോയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതില്‍ പോപുലര്‍ ഫ്രണ്ട് അംഗങ്ങളും ഉള്‍പ്പെട്ടുവെന്നാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നിരോധിക്കണമെന്ന് ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നത്.
ദക്ഷിണേന്ത്യയില്‍ തടസമില്ല
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തിന് തടസമില്ല. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് പോപുലര്‍ ഫ്രണ്ട് സജീവമായി പ്രവര്‍ത്തിക്കുന്നത്. നിരോധിക്കുന്നതില്‍ അര്‍ഥമില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
സാക്കിര്‍ നായികിന് പിന്തുണ
വിവാദ ഇസ്ലാമിക പണ്ഡിതന്‍ സാക്കിര്‍ നായികിന് വേണ്ടി പോപുലര്‍ ഫ്രണ്ട് സംസാരിക്കുന്നുവെന്ന വാദവും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഉന്നയിച്ചിട്ടുണ്ട്. മതവിദ്വേഷം വളര്‍ത്തിയെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആരോപിക്കുന്ന വ്യക്തിയാണ് സാക്കിര്‍ നായിക്ക്. ഇദ്ദേഹത്തിനെതിരേ രാജ്യത്ത് കേസുകള്‍ നിലവിലുണ്ട്.
സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം
പോപുലര്‍ ഫ്രണ്ടിനെ കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു. സംഘടനയുടെ ചില പ്രവര്‍ത്തകര്‍ രഹസ്യമായി സിറിയയിലേക്ക് പോയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞതെന്നും പ്രസ്താവനയിലുണ്ട്.
സ്‌കൂള്‍ ചലോ പദ്ധതി
ജാര്‍ഖണ്ഡിലെ പാക്കൂര്‍ ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന സ്‌കൂള്‍ ചലോ പദ്ധതി പോപുലര്‍ ഫ്രണ്ട് നടത്തിയിരുന്നു. ഇവിടെയാണ് സ്ഥാപകദിനത്തോട് അനുബന്ധിച്ച് സംഘടന ആഘോഷം നടത്തിയതും. എന്നാല്‍ പോലീസ് ഇവിടെ ഫ്‌ളാഗ് മാര്‍ച്ച് നടത്തുകയും സംഘടനയുടെ പോസ്റ്ററുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
പോപുലര്‍ ഫ്രണ്ട് പരാതി
അടുത്തിടെ പാക്കൂര്‍ എസ്പി ശൈലേന്ദ്ര പ്രസാദിനെതിരേയും രണ്ട് പോലീസ് ഓഫീസര്‍മാര്‍ക്ക് എതിരേയും പോപുലര്‍ ഫ്രണ്ട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. മുസ്ലിം സമുദായത്തില്‍പ്പെട്ടവരെ പോലീസ് കസ്റ്റഡിയില്‍ പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു പരാതി.
ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നത്
സംഘടനയുടെ പ്രവര്‍ത്തനം ദുരൂഹമാണ്. രഹസ്യമായിട്ടാണ് ഇവര്‍ പല പ്രവര്‍ത്തനങ്ങളും നടത്തുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നേരത്തെ വിവരം ലഭിച്ചിരുന്നു. സംസ്ഥാനത്ത് മാത്രമാണ് ഇപ്പോള്‍ നിരോധനം വന്നിട്ടുള്ളത്- പ്രിന്‍സിപ്പള്‍ സെക്രട്ടറി ദിനേഷ് കുമാര്‍ സിങ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
പോലീസിന്റെ പ്രതികരണം
സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമുള്ള നടപടി പോലീസ് സ്വീകരിക്കുമെന്ന് എഡിജിപി ആര്‍കെ മുല്ലിക് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചില്ല. സംസ്ഥാനത്തിന് പുറത്തുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് സാധിക്കല്ലെന്നു ദിനേഷ് കുമാര്‍ സിങ് വ്യക്തമാക്കി.
സൗദി അറേബ്യയില്‍ ഫാഷന്‍ ഷോ: ഇങ്ങനെ ഒന്ന് ആദ്യം, റിയാദിലെ പരിപാടി കെങ്കേമമാകും!!
സെക്‌സ് ടേപ്പ് ഓണ്‍ലൈനില്‍; അന്വേഷണത്തില്‍ വഴിത്തിരിവ്!! മോഡലിന് പണി കൊടുത്തത് കാമുകന്‍
മൂന്നാമത് കെട്ടിയ ഇമ്രാൻ ഖാനെതിരെ രണ്ടാം ഭാര്യ! താൻ ഭാര്യയായിരിക്കുമ്പോൾ ബുഷ്റയുമായി ബന്ധം...