'യൂണിഫോം സിവിൽ കോഡ് സംസ്ഥാനത്ത് അനുവദിക്കില്ല'; ഹേമന്ത് സോറൻ
ഡൽഹി: ജാർഖണ്ഡിൽ യൂണിഫോം സിവിൽ കോഡ് ( യു സി സി ) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ യു സി സി യോ ദേശീയ പൗരത്വ രജിസ്റ്ററോ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ഗോത്രവർഗ സംസ്കാരം , ഭൂമി, അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി ഛോട്ടാനാഗ്പൂർ ടെനൻസി ( സി എൻ ടി ), സാന്താൽ പർഗാന ടെനൻസി ( എസ് പി ടി ) നിയമങ്ങൾ മാത്രമെ ജാർഖണ്ഡ് പാലിക്കുകയുള്ളൂവെന്ന് സോറൻ ഊന്നിപ്പറഞ്ഞു.
" യു സി സിയോ എൻ ആർ സിയോ ഇവിടെ നടപ്പാക്കില്ല. ഛോട്ടാനാഗ്പൂർ ടെനൻസി, സന്താൽ പർഗാന ടെനൻസി നിയമങ്ങളെ മാത്രം ജാർഖണ്ഡ് ആശ്രയിക്കും. ഈ ആളുകൾ ( ബി ജെ പി ) വിഷം ചീറ്റുകയാണ്. ആദിവാസികളെയോ നാട്ടുകാരെയോ ദളിതുകളെയോ പിന്നോക്ക സമുദായങ്ങളെയോ പരിഗണിക്കുന്നില്ല, അദ്ദേഹം പറഞ്ഞു.

ബി ജെ പിയുടെ പ്രകടന പത്രിക പുറത്തിറക്കി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സോറന്റെ പ്രതികരണം. ഞങ്ങളുടെ സർക്കാർ ജാർഖണ്ഡിൽ യു സി സി അവതരിപ്പിക്കും. എന്നാൽ ആദിവാസികളെ അതിന്റെ പരിധിയിൽ നിന്ന് മാറ്റിനിർത്തും. ഹേമന്ത് സോറനും ജെ എം എം സർക്കാരും ആദിവാസി അവകാശങ്ങൾ, സംസ്കാരം, പ്രസക്തമായ നിയമനിർമാണം എന്നിവയെ ബാധിക്കുമെന്ന് തെറ്റായ പ്രചാരണം നടത്തുന്നുവെന്നും ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
യു സി സി നടപ്പാക്കുമെങ്കിലും ആദിവാസികളുടെ അവകാശങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞു. ജെ എം എം നേതൃത്വത്തിലുള്ള സഖ്യം നക്സലിസത്തെ പ്രോത്സാഹിപ്പിക്കുകയാണ് എന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് സോറൻ മറുപടി പറഞ്ഞു.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അഞ്ച് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടന്നത് നക്സലിസം നിയന്ത്രിക്കപ്പെട്ടു എന്നതിന്റെ സാക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ബി ജെ പിയെ ഉണങ്ങുന്ന മരത്തോട് ഉപമിച്ച അദ്ദേഹം അതിനെ വേരോട് പിഴുതെറിയുമെന്നും പറഞ്ഞു. ധാതു സമ്പത്തിനായി പ്രദേശവാസികളെ കുടിയിറക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൽക്കരി കമ്പനികളുടെ ഖനനത്തിന് സംസ്ഥാനത്തിന് നൽകാനുള്ള കൽക്കരി കുടിശ്ശികയായ 1.36 ലക്ഷം കോടി രൂപ കേന്ദ്രം ഇതുവരെ നീക്കി വെച്ചിട്ടില്ലെന്നും സോറൻ പറഞ്ഞു.












Click it and Unblock the Notifications