ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കം; ഗൗരവ് വല്ലഭ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും?
റാഞ്ചി: ജാര്‍ഖണ്ഡില്‍ ഈ നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടങ്ങളിലായാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ഭരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഇത്തവണയും സംസ്ഥാനത്ത് ഭരണ തുടര്‍ച്ച സ്വപ്നം കണ്ടാണ് ബിജെപിയുടെ നീക്കം. എന്നാല്‍ സഖ്യകക്ഷികളുടെ കൊഴിഞ്ഞ് പോക്ക് ബിജെപിക്ക് തുടക്കം മുതല്‍ തന്നെ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും ഉയര്‍ത്തിക്കാണിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല.
അതേസമയം തുടക്കം മുതല്‍ തന്നെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ക്യാമ്പ്. വിശാല പ്രതിപക്ഷ സഖ്യം രൂപീകരിച്ച പിന്നാലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയേയും പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. വിശദാംശങ്ങളിലേക്ക്
നിരാശയില്‍ ബിജെപി
കൂറ്റന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയില്‍ മുന്നേറിയ ബിജെപിക്ക് മഹാരാഷ്ട്ര,ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിരാശയായിരുന്നു ഫലം. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനാകാതിരുന്നതോടെ ഹരിയാണയില്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജെഎംഎമ്മുമായി സഖ്യത്തിലെത്തിയാണ് ബിജെപി അധികാരത്തില്‍ ഏറിയത്.
ബിജെപി പുറത്ത്
മഹാരാഷ്ട്രയില്‍ സീറ്റ് കുറഞ്ഞതോടെ സഖ്യകക്ഷിയായ ശിവസേനയ്ക്ക് മുന്പില് ഉറച്ച നിലപാടെടുക്കാന്‍ ബിജെപിക്ക് കഴിയാതായി. മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ കടുംപിടിത്തം തള്ളാനും കൊള്ളാനുമാകാതെ ബിജെപി പ്രതിസന്ധിയിലായി. ഒടുവില്‍ ബിജെപിയെ പുറത്ത് നിര്‍ത്തി കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ചേര്‍ന്ന് അധികാരത്തിലേറാനുള്ള അവസാന വട്ട നീക്കത്തിലാണ്.
തിരിച്ചടി
ജാര്‍ഖണ്ഡിലും ബിജെപിയെ സംബന്ധിച്ച് സ്ഥിതി വ്യത്യസ്തമല്ല. ഇക്കുറി 65 സീറ്റുകള്‍ ലക്ഷ്യം വെച്ചാണ് ബിജെപി തിരഞ്ഞെടുപ്പ് നീക്കങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ആദ്യ തിരിച്ചടി സഖ്യകക്ഷികളില്‍ നിന്ന് തന്നെ നേരിട്ടിരിക്കുകയാണ് പാര്‍ട്ടി. 2014 ല്‍ 81 അംഗ നിയമസഭയില്‍ 35 സീറ്റാണ് ബിജെപി നേടിയത്. സഖ്യകക്ഷിയായ ഓള് ജാര്‍ഖണ്ഡ് സ്റ്റുഡന്റ് യൂണിയന്റെ പിന്തുണയോടൊയിരുന്നു അധികാരത്തില്‍ ഏറിയത്.
സഖ്യം വിടാന്‍
എന്നാല്‍ സീറ്റ് വിഭജനത്തെ ചൊല്ലി സഖ്യത്തില്‍ നിന്ന് പിന്മാറാന് ഒരുങ്ങുകയാണ് എജെഎസ്യു. മത്സരിക്കാന്‍ 19 സീറ്റുകള്‍ വേണമെന്നതാണ് എജെഎസ്യുവിന്റെ ആവശ്യം. എന്നാല്‍ 9 സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന നിലപാടിലാണ് ബിജെപി.
സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു
മറ്റൊരു സഖ്യകക്ഷിയായ രാം വിലാസ് പസ്വാന്റെ എല്‍ജെപി ഇതിനോടകം തന്നെ എന്‍ഡിഎ വിട്ടു. ആറ് സീറ്റുകളെന്ന എല്‍ജെപിയുടെ ആവശ്യം ബിജെപി അംഗീകരിക്കാതിരുന്നതോടെയായിരുന്നു ഇത്. സ്വന്തം സ്ഥാനാര്‍ത്ഥികളെ എല്‍ജെപി പ്രഖ്യാപിക്കുകയും ചെയ്തു.
ദേശീയ നേതാക്കള്‍
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും ഉയര്‍ത്തിക്കാണിക്കാന്‍ ബിജെപി കഴിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു പ്രതിസന്ധി. നിലവിലെ മുഖ്യനായ രഘുബര്‍ ദാസ് പാര്‍ട്ടിക്കകത്തും പുറത്തും സ്വീകാര്യനല്ലെന്നത് ബിജെപിയെ കുഴക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രഘുബർദാസിനെ മുൻ നിർത്തി വോട്ട് തേടുന്നത് തിരിച്ചടി നല്‍കുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമിത് ഷായേയും മുന്‍ നിര്‍ത്തിയുള്ള പ്രചരണങ്ങളാണ് ബിജെപി നടത്താന്‍ ഒരുങ്ങുന്നത്. അതേസയം ബിജെപിയിലെ പ്രതിസന്ധിക്കിടെ സ്വന്തം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനിരിക്കുകയാണ് കോണ്‍ഗ്രസ്.
ദേശീയ വക്താവ്
പാര്‍ട്ടി ദേശീയ വക്താക്കളില്‍ ഒരാളായ ഗൗരവ് വല്ലഭിനെയാകും കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുക. നിലവില്‍ ജംഷഡ്പൂരിലെ എക്സ്എല്‍ആര്‍ഐ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക പ്രൊഫസറാണ് ഗൗരവ്.
ഡോക്ടറേറ്റ്
ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഗൗരവ് നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. നിരവധി ബാങ്കുകളുമായി ഗൗരവ് സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ ജനവരിയിലാണ് കോണ്‍ഗ്രസിന്റെ വക്താവയി ഗൗരവ് തെരഞ്ഞെടുക്കപ്പെടുന്നത്.
മുട്ടുകുത്തിച്ചു
ടിവി ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുഖമായ ഗൗരവ്ബിജെപി വക്താവ് സംപിത് പത്രയെ ടിവി ചര്‍ച്ചയില്‍ മുട്ടുകുത്തിച്ചതോടെയാണ് ശ്രദ്ധ നേടുന്നത്. ഗൗരവിന്റെ ഈ ജനപ്രീതി വോട്ടാക്കി മാറ്റുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.
ഒരുങ്ങി കോണ്‍ഗ്രസ്
ഇക്കുറി ജെഎംഎമ്മുമായും ആര്‍ജെഡിയുമായും വിശാല പ്രതിപക്ഷ സംഖ്യം രൂപീകരിച്ചാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ജെഎംഎം 43 സീറ്റിലും കോണ്‍ഗ്രസ് 31 സീറ്റിലുമാണ് മത്സരിക്കുക. ബാക്കി വരുന്ന ഏഴ് സീറ്റുകളില്‍ ആര്‍ജെഡിയും മത്സരിക്കും.