ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മഹാസഖ്യം!! ഹേമന്ദ് സോറന്‍ ഇന്ന് ഗവര്‍ണറെ കാണും
റാഞ്ചി: ജാര്‍ഖണ്ഡില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം അധികാരത്തിലേക്ക്. ഇന്ന് തന്നെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ജെഎംഎം നേതാവ് ഹേമന്ദ് സോറന്‍ ഗവര്‍ണറെ കണ്ടേക്കും. മുഖ്യമന്ത്രി രഘുബര്‍ ദാസ് ഇന്നലെ തന്നെ ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചിരുന്നു.
81 അംഗ നിയമസഭയില്‍ 47 സീറ്റുകളാണ് മഹാസഖ്യത്തിന് ലഭിച്ചത്. 30 സീറ്റുകള്‍ നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസിന് 16 സീറ്റുകളാണ് ലഭിച്ചത്. ആര്‍ജെഡി ഒരു സീറ്റിലും വിജയിച്ചു. ഹേമന്ദ് സോറന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഇന്നലെ കോണ്‍ഗ്രസ് ഹൈമക്കമാന്‍റ് വ്യക്തമാക്കിയിരുന്നു.
കനത്ത തിരിച്ചടിയാണ് സംസ്ഥാനത്ത് ബിജെപി നേരിട്ടത്. ഇത്തവണ ഒറ്റയ്ക്കായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് സീറ്റ് വിഭജനത്തെ ചൊല്ലി എജെഎസ്യു, ജെഡിയു, എല്‍ജെപി കക്ഷികള്‍ സഖ്യം ഉപേക്ഷിച്ചത്.
കാശ്മീര്‍, അയോധ്യ, പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ആയുധമാക്കിയായിരുന്നു ബിജെപിയുടെ പ്രചരണം. 65 സീറ്റുകള്‍ വരെ പാര്‍ട്ടിക്ക് നേടാനാകുമെന്നായിരുന്നു നേതൃത്വത്തിന്‍റെ വെല്ലുവിളി. എന്നാല്‍ 27 സീറ്റില്‍ ബിജെപിക്ക് ഒതുങ്ങേണ്ടി വന്നു. 2014 ല്‍ 37 സീറ്റുകള്‍ നേടിയായിരുന്നു ബിജെപി അധികാരത്തില്‍ ഏറിയത്.
ജംഷഡ്പൂര്‍ ഈസ്റ്റ് മണ്ഡലത്തിലെ മുഖ്യമന്ത്രി രഘുബര്‍ ദാസിന്‍റെ പരാജയം പാര്‍ട്ടിക്ക് കനത്ത ക്ഷീണമായി. മുന്‍ മന്ത്രിയും ബിജെപി വിമതനുമായി സരയൂ റോയിയോടാണ് രഘുബര്‍ ദാസ് പരാജയപ്പെട്ടത്. പരാജയത്തിന്‍റെ ഉത്തരവാദിത്തം തനിക്കാണെന്നും രഘുബര്‍ ദാസ് പ്രതികരിച്ചു.
വിജയ കുതിപ്പില്‍ മഹാസഖ്യം; ചരിത്ര നേട്ടവുമായി ജെഎംഎം!! ജാര്‍ഖണ്ഡിനെ ഹേമന്ത് സോറന്‍ നയിക്കും
എന്‍ആര്‍സി നോട്ടുനിരോധനം പോലെയാണ്... വിജയത്തില്‍ ഹേമന്ദ് സോറന്റെ ആദ്യ പ്രതികരണം ഇങ്ങനെ
ജാർഖണ്ഡ് മുഖ്യമന്ത്രി രഘുഭർദാസ് രാജിവെച്ചു: ജാർഖണ്ഡിലെ ജനവിധി ബിജെപിക്ക് അനുകൂലമായില്ലെന്ന്