ജാര്‍ഖണ്ഡില്‍ കലാപം; നോമ്പുതുറ വേളയില്‍ പള്ളി ആക്രമിച്ചു!! മുസ്ലിംകള്‍ കളക്ട്രേറ്റില്‍ അഭയം തേടി
റാഞ്ചി: ജാര്‍ഖണ്ഡിലെ കൊദേര്‍മ ജില്ലയില്‍ നോമ്പുതുറ സമയത്ത് ജനക്കൂട്ടം പള്ളി ആക്രമിച്ചു. മുസ്ലിം വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായതോടെ അവര്‍ അര്‍ധരാത്രി വീട്ടില്‍ നിന്ന് പലായനം ചെയ്തു. രക്ഷപ്പെട്ട് കളക്ട്രേറ്റില്‍ അഭയം തേടിയവരെ തിരഞ്ഞ് വീണ്ടും അക്രമികളെത്തി. ഇവരെ പോലീസ് പിടികൂടി. ഇതിന് പ്രതികാരമായി പോലീസുകാരെ അക്രമി സംഘം തടവിലാക്കി. അറസ്റ്റ് ചെയ്തവരെ വിട്ടയച്ചില്ലെങ്കില്‍ പോലീസുകാരെ ആക്രമിക്കുമെന്നന് ഭീഷണി മുഴക്കി. ഒടുവില്‍ അറസ്റ്റ് ചെയ്തവരെ പോലീസ് വിട്ടയച്ചു. പള്ളികളും വീടുകളും ആക്രമിച്ചവര്‍ മുസ്ലിംകളെ ക്രൂരമായി മര്‍ദ്ദിച്ചു. നിരവധി പേര്‍ ആശുപത്രിയിലാണ്. തിരിച്ചുവന്നാല്‍ കൊന്നുകളയുമെന്നാണ് ഭീഷണി. ഇതോടെ എങ്ങോട്ട് പോകണമെന്നറിയാതെ മുസ്ലിം കുടുംബങ്ങള്‍ സര്‍ക്കാര്‍ ഓഫീസ് പരിസരത്ത് കഴിയുകയാണ്. സംഭവത്തിന്റെ വിശദീകരണം ഇങ്ങനെ....
വെള്ളിയാഴ്ച തുടക്കം
വെള്ളിയാഴ്ച വൈകീട്ട് നോമ്പ് തുറ സമയത്താണ് സംഭവങ്ങളുടെ തുടക്കം. കൊദേര്‍മ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കോല്‍ഗര്‍മ ഗ്രാമത്തിലാണ് കലാപമുണ്ടായത്. 250 കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ 20 മുസ്ലിം വീടുകളാണുള്ളത്. ഗ്രാമത്തില്‍ പള്ളിയുണ്ടാക്കാനുള്ള മുസ്ലിംകളുടെ ശ്രമം കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരു വിഭാഗം എതിര്‍ത്തുവരികയാണ്.
പരാതി നല്‍കിയവരെ ബഹിഷ്‌കരിച്ചു
ഇപ്പോള്‍ താല്‍ക്കാലികമായ ഒരു പള്ളിയാണ് ഗ്രാമത്തിലുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ ഈ പള്ളിക്കെതിരെ ആക്രമണമുണ്ടായിരുന്നു. സമാനമായ സംഭവമാണ് വെള്ളിയാഴ്ചയും അരങ്ങേറിയത്. മുന്‍ സംഭവങ്ങളില്‍ പരാതി നല്‍കിയപ്പോള്‍ മുസ്ലിം കുടുംബങ്ങളെ ഗ്രാമീണര്‍ ബഹിഷ്‌കരിക്കുകയായിരുന്നു.
പരാതിയില്‍ പറയുന്നത്
ഗ്രാമത്തിലെ കടകളില്‍ നിന്ന് ഇവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കിയിരുന്നില്ല. മാത്രമല്ല, പൊതു കിണറുകളില്‍ നിന്ന് വെള്ളമെടുക്കാനും അനുവദിച്ചില്ല. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ അക്രമത്തിന് ഇരയായവര്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. വാള്‍, മഴു, ലാത്തി എന്നിവയുമായിട്ടാണ് അക്രമികള്‍ എത്തിയതെന്ന് പരാതിയില്‍ പറയുന്നു.
വെള്ളിയാഴ്ച നടന്നത്
വെള്ളിയാഴ്ച പള്ളിയില്‍ നോമ്പുതുറക്കുന്ന സമയത്താണ് ആക്രമണമുണ്ടായത്. നൂറോളം വരുന്ന ആളുകള്‍ പള്ളിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. പള്ളിയിലുണ്ടായിരുന്നവരെ ക്രൂരമായി മര്‍ദ്ദിക്കുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുയും ചെയ്തു. ഇവരെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിയില്‍ കേടുപാടുകള്‍ വരുത്തുകയും ഖുര്‍ആന്‍ കത്തിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
ഗ്രാമം വിട്ടുപോകണം
മുസ്ലിംകള്‍ ഗ്രാമം വിട്ടുപോകണമെന്നാണ് അക്രമികളുടെ ആവശ്യം. അല്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഭയം പൂണ്ട ജനങ്ങള്‍ രാത്രി ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തു. എട്ട് കിലോമീറ്റര്‍ അകലെയുള്ള കളക്ടട്രേറ്റില്‍ അഭയം തേടി. ഇപ്പോള്‍ ഇവിടെയാണ് കുടുംബങ്ങള്‍ കഴിയുന്നത്.
രണ്ടു ആവശ്യങ്ങള്‍
കമ്മീഷണര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലയിലെ മറ്റെവിടെയെങ്കിലും താമസിക്കാന്‍ സൗകര്യം നല്‍കണമെന്നുമാണ് പരാതിയിലെ ആവശ്യം. 26 അക്രമികളുടെ പേരുകള്‍ പരാതിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
കളക്ട്രേറ്റിലും ആക്രമണം
ശനിയാഴ്ച വൈകീട്ട് കുറച്ചാളുകള്‍ കളക്ട്രേറ്റിലേക്ക് വന്ന് കുടുംബങ്ങളെ ഭീഷണിപ്പെടുത്തി. കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പേര് പരാമര്‍ശിച്ചിട്ടുള്ളവരാണ് ഭീഷണിപ്പെടുത്തിയത്. ഇവരില്‍ ചിലരെ പോലീസ് ബല പ്രയോഗത്തിലൂടെ കീഴടക്കി അറസ്റ്റ് ചെയ്തു. കളക്ടറെ കണ്ട് നിവേദനം സമര്‍പ്പിക്കാനെന്ന വ്യാജേനയാണ് ഇവിടെയും അക്രമികളെത്തിയത്.
പോലീസുകാരെ ബന്ദികളാക്കി
ബാക്കി പ്രതികളെ പിടിക്കാന്‍ കമ്മീഷണര്‍ ഒരു സംഘം പോലീസുകാരെ ഗ്രാമത്തിലേക്ക് അയച്ചു. എന്നാല്‍ പോലീസ് സംഘത്തെ വന്‍ സംഘം ആക്രമിക്കുകയായിരുന്നു. പോലീസുകാരെ അവര്‍ ബന്ദികളാക്കി. ഒരു കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ച് അവശനാക്കി. നേരത്തെ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചാല്‍ മാത്രമേ പോലീസുകാരെ മോചിപ്പിക്കൂ എന്നായിരുന്നു അക്രമികളുടെ നിലപാട്.
പോലീസുകാരനെ റാഞ്ചിയിലേക്ക് മാറ്റി
ഒടുവില്‍ അറസ്റ്റ് ചെയ്ത നാല് പേരെയും പോലീസ് വിട്ടയച്ചു. അതിന് ശേഷമാണ് ഗ്രാമത്തില്‍ തടവിലാക്കിയ പോലീസുകാരെ മോചിപ്പിച്ചത്. മര്‍ദ്ദനമേറ്റ പോലീസുകാരനെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ റാഞ്ചിയിലെ റിംസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ബീഫിന്റെ പേരിലും ആക്രമണം
കഴിഞ്ഞമാസം ഇതേ ഗ്രാമത്തില്‍ മുസ്ലിംകള്‍ക്കെതിരെ ഒരു വിഭാഗം ആക്രമണം നടത്തിയിരുന്നു. ഒരു കല്യാണ വിരുന്നില്‍ ബീഫ് വിളമ്പിയെന്നാരോപിച്ചായിരുന്നു ആക്രമണം. വരന്റെ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച അക്രമികള്‍ 12ഓളം വീടുകള്‍ കൊള്ളയടിച്ചിരുന്നു. ഈ സംഭവത്തിലും പോലീസ് കാര്യമായ നടപടിയെടുത്തിട്ടില്ല.
കര്‍ണാടകത്തിന് പിന്നാലെ ബിഹാര്‍; ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി നിതീഷ്!! പുകഞ്ഞ് ബിഹാര്‍ സഖ്യം