ജാര്‍ഖണ്ഡില്‍ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു; ജയ് ശ്രീറാം വിളിപ്പിച്ചു, മോഷണത്തിന് കേസ്
റാഞ്ചി: ജാര്‍ഖണ്ഡില്‍ മോഷണം ആരോപിച്ച് ജനക്കൂട്ടം തടഞ്ഞുവെച്ച യുവാവിനെ തല്ലിക്കൊന്നു. ശംസ് തബ്രീസ് എന്ന 24കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇയാളെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അക്രമികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇതോടെയാണ് സംഭവം വിവാദമായത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് തബ്രീസിനെയും രണ്ടു സുഹൃത്തുക്കളെയും ജനക്കൂട്ടം മോഷണം ആരോപിച്ച് പിടിച്ചതും മര്‍ദ്ദിച്ചതും.
സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടെങ്കിലും തബ്രീസ് അക്രമികളുടെ പിടിയിലായി. ഏഴ് മണിക്കൂറോളം തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഇതിന്റെ വീഡിയോ അക്രമികള്‍ തന്നെ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. മര്‍ദ്ദിക്കുന്ന വേളയില്‍ ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്നിങ്ങനെ വിളിക്കാന്‍ അക്രമികള്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു.
വിവാഹ ആവശ്യങ്ങള്‍ക്കായി ജംഷഡ്പൂരില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങിയതായിരുന്നു തബ്രീസ്. വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ സെറയ്‌കേലയില്‍ വച്ചാണ് അക്രമികള്‍ തടഞ്ഞത്. ഈ പ്രദേശത്ത് ഒരു മോട്ടോര്‍ സൈക്കിള്‍ മോഷണം പോയിരുന്നു. തബ്രീസും സംഘവുമാണ് മോഷ്ടിച്ചതെന്ന് ആരോപിച്ച് ജനക്കൂട്ടം തടയുകയായിരുന്നു.
ബന്ധുക്കളെ നേതൃത്വമേല്‍പ്പിച്ച് മായാവതി; ഭാവി കണ്ടു നീക്കങ്ങള്‍, ഡാനിഷ് അലി കക്ഷിനേതാവ്
മോഷണത്തെ കുറിച്ച് അറിയില്ലെന്ന് തബ്രീസ് പറഞ്ഞെങ്കിലും അക്രമികള്‍ വിട്ടില്ല. പിന്നീട് മണിക്കൂറുകള്‍ നീണ്ട ക്രൂര മര്‍ദ്ദനമായിരുന്നു. ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചായിരുന്നു മര്‍ദ്ദനം. ബുധനാഴ്ച രാവിലെ തബ്രീസിനെ പോലീസിന് കൈമാറി. കസ്റ്റഡിയില്‍ വച്ചും മര്‍ദ്ദനമേറ്റതായി ബന്ധുക്കള്‍ ആരോപിക്കുന്നു. സ്റ്റേഷനില്‍ അന്വേഷിച്ചെത്തിയ ബന്ധുക്കളെ പോലീസ് വിരട്ടി പറഞ്ഞുവിട്ടു.
പിന്നീട് തബ്രീസിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു. സദറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് മരിച്ചത്. എന്നാല്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് അവര്‍ ജംഷഡ്പൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണം സംഭവിച്ചുവെന്ന് അവിടെയുള്ള ഡോക്ടര്‍മാരും സ്ഥിരീകരിച്ചു.
തബ്രീസിന്റെ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ആള്‍ക്കൂട്ടത്തിന് നേതൃത്വം നല്‍കിയ പപ്പു മണ്ഡല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ കോമ അവസ്ഥയിലാണ് എത്തിച്ചതെന്ന് സദര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രതികരിച്ചു. ആള്‍ക്കൂട്ട കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് അസദുദ്ദീന്‍ ഉവൈസി എംപി പറഞ്ഞു. ആദ്യം മുസ്ലിംകളെ കൊന്നത് പശു സ്‌നേഹികളാണ്. പിന്നീട് ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച്, ശേഷം മോഷണത്തിന്റെ പേരില്‍, ലൗ ജിഹാദിന്റെ പേരില്‍... ഉവൈസി ട്വിറ്ററില്‍ കുറിച്ചു.