ജാര്‍ഖണ്ഡ് ആള്‍ക്കൂട്ട കൊലപാതകം; അഞ്ചു പേര് അറസ്റ്റില്‍, രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്
റാഞ്ചി: ജാര്‍ഖണ്ഡില്‍ യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം നടക്കവെ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പോലീസ് ഓഫീസര്‍മാര്‍ക്ക് സസ്പെന്ഷന്. ഒരു പ്രതിക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ശംസ് തബ്രീസ് എന്ന 24കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇയാളെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അക്രമികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇതോടെയാണ് സംഭവം വിവാദമായത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് തബ്രീസിനെയും രണ്ടു സുഹൃത്തുക്കളെയും ജനക്കൂട്ടം മോഷണം ആരോപിച്ച് പിടിച്ചതും മര്‍ദ്ദിച്ചതും.
സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടെങ്കിലും തബ്രീസ് അക്രമികളുടെ പിടിയിലായി. ഏഴ് മണിക്കൂറോളം തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഇതിന്റെ വീഡിയോ അക്രമികള്‍ തന്നെ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. മര്‍ദ്ദിക്കുന്ന വേളയില്‍ ജയ് ശ്രീറാം, ജയ് ഹനുമാന് എന്നിങ്ങനെ വിളിക്കാന്‍ അക്രമികള്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു.
വിവാഹ ആവശ്യങ്ങള്‍ക്കായി ജംഷഡ്പൂരില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങിയതായിരുന്നു തബ്രീസ്. വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ സെറയ്കേലയില്‍ വച്ചാണ് അക്രമികള്‍ തടഞ്ഞത്. ഈ പ്രദേശത്ത് ഒരു മോട്ടോര്‍ സൈക്കിള്‍ മോഷണം പോയിരുന്നു. തബ്രീസും സംഘവുമാണ് മോഷ്ടിച്ചതെന്ന് ആരോപിച്ച് ജനക്കൂട്ടം തടയുകയായിരുന്നു.
മോഷണത്തെ കുറിച്ച് അറിയില്ലെന്ന് തബ്രീസ് പറഞ്ഞെങ്കിലും അക്രമികള്‍ വിട്ടില്ല. പിന്നീട് മണിക്കൂറുകള്‍ നീണ്ട ക്രൂര മര്‍ദ്ദനമായിരുന്നു. ബുധനാഴ്ച രാവിലെ തബ്രീസിനെ പോലീസിന് കൈമാറി. കസ്റ്റഡിയില്‍ വച്ചും മര്‍ദ്ദനമേറ്റതായി ബന്ധുക്കള്‍ ആരോപിക്കുന്നു. സ്റ്റേഷനില്‍ അന്വേഷിച്ചെത്തിയ ബന്ധുക്കളെ പോലീസ് വിരട്ടി പറഞ്ഞുവിട്ടു.
പിന്നീട് തബ്രീസിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു. സദറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് മരിച്ചത്. എന്നാല്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് അവര്‍ ജംഷഡ്പൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണം സംഭവിച്ചുവെന്ന് അവിടെയുള്ള ഡോക്ടര്‍മാരും സ്ഥിരീകരിച്ചു. തബ്രീസിന്റെ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ആള്‍ക്കൂട്ടത്തിന് നേതൃത്വം നല്കിയ പപ്പു മണ്ഡല് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിന് പുറമെയാണ് നാലുപേരെ കൂടി പിടികൂടിയത്.
ആഡംബര മന്ദിരത്തിലെ അവസാന യോഗം; പൊളിച്ചുകളഞ്ഞേക്കൂ എന്ന് ജഗന്, തനിക്ക് തരൂവെന്ന് നായിഡു!!
മുസ്ലിമായത് കൊണ്ടാണ് തബ്രീസിനെ കൊലപ്പെടുത്തിയതെന്ന് ഭാര്യ ഷഹിസ്ത പര്‍വീണ്‍ ആരോപിച്ചു. എനിക്ക് ആരുമില്ല. ഭര്‍ത്താവ് മാത്രമായിരുന്നു എന്റെ പിന്തുണ. എനിക്ക് നീതി വേണം- പര്‍വീണ്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഉന്നത ഓഫീസര്‍മാരെ സംഭവത്തിന്റെ ഗൗരവം അറിയിച്ചില്ല എന്നാരോപിച്ചാണ് രണ്ടു ഓഫീസര്‍മാരെ സസ്പെന്റ് ചെയ്തിരിക്കുന്നത്.
സംഭവം ബിജെപിയുടെയും ആര്‍എസ്എസ്സിന്റെ തലയില്‍ കെട്ടിവെക്കരുതെന്ന് മന്ത്രി സിപി സിങ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്ക് ബിജെപി ഉത്തരവാദിയല്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, എംഐഎം നേതാവ് ഉവൈസി, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവരെല്ലാം സംഭവത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു.