എൻഡിഎ വിട്ട് മഹാസഖ്യത്തിലേക്ക്സ പിന്നാലെ മുഖ്യമന്ത്രി പദം, ഹേമന്ത് സോറന്റെ രാഷട്രീയ ജീവിതം ഇങ്ങനെ..
അർജുൻ മുണ്ടയുടെ ബിജെപി സർക്കാറിനെ പിരിച്ചു വിട്ടതിന് പിന്നാലെ വന്ന രാഷ്ട്രപതി ഭരണത്തിന് ശേഷം, ജാർഖണ്ഡിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കണം എന്ന ചോദ്യത്തിന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മുന്നിലുണ്ടായ പേരായിരുന്നു ജെഎംഎം സ്ഥാപകൻ ഷിബു സോറന്റെ മകൻ ഹേമന്ത് സോറൻ. അർജുൻ മുണ്ടെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിലെ ഉപമുഖ്യമന്ത്രിയായിരുന്നു ഹേമന്ത് സോറൻ.
അഴിമതി ആരോപണ വിധേയനായി പിതാവ് ഷിബു സോറൻ അധികാര സ്ഥാനത്ത് നിന്ന് മാറി നിന്നപ്പോൾ പാർട്ടിയുടെ ചുതല നൽകുകയായിരുന്നു ഹേമന്ത് സോറന്. പിന്നീട് എൻഡിഎ സഖ്യം ജെഎംഎം ഉപേക്ഷിക്കുന്നത് വരെ ജാർഖണ്ഡിലെ ഉപ മുഖ്യമന്ത്രിയായി അദ്ദേഹം തുടരുകയായിരുന്നു. എൻഡിഎ സഖ്യത്തിൽ നിന്ന് പുറത്ത് കടന്നതിന് ശേഷം 2013 ജൂലൈ 13 മുതൽ 2014 ഡിസംബര്‍ 28 വരെ ഹേമന്ത് സോറൻ ജാർഖണ്ഡിലെ മുഖ്യമന്ത്രിയായി അധികാരത്തിൽ തുടർന്നു. എന്നാൽ പിന്നാലെ 2014 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് രഘുബര്‍ ദാസ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുകയായിരുന്നു.
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണയും ദുംക, ബെര്‍ഹെയ്ത് എന്നീ രണ്ട് മണ്ഡലങ്ങളിലായിരുന്നു ഹേമന്ത് സോറൻ മത്സരിച്ചത്. 2014 നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും ധുംകയിൽ ഹേമന്തിന് തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. ഇത് തന്നെയാണ് 2019ലും ആവർത്തിച്ചിരിക്കുന്നത്. ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെങ്കിലും ഭൂരിപക്ഷം മഹാസഖ്യത്തിനാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ഉയർത്തിക്കാട്ടുന്ന മുഖ്യമന്ത്രിയും ഹേമന്ത് സോറനാണ്.
ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് പഠിച്ചിറങ്ങിയ മെക്കാനിക്കൽ എഞ്ചിനീയറാണ് ഹേമന്ത് സോറൻ. രണ്ട് എഞ്ചീനായറിങ് സ്ഥാപനത്തിൽ ജോലി ചെയ്തതിന് ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിൽ കാലെടുത്ത് വെച്ചത്. 2005ലായിരുന്നു ആദ്ദേഹം ആദ്യ തിരഞ്ഞെടുപ്പ് നേരിടുന്നത്. എന്നാൽ ഇതിൽ അദ്ദേഹം പരാജയപ്പെട്ടു. തുടർന്ന് രാജ്യസഭയിലേക്ക് പ്രവേശിക്കുകയായിരുന്നു.
2009ലെ അദ്ദേഹത്തിന്റെ സഹോദരനായ ദുർഗയുടെ മരണത്തോടെ പാർട്ടിയിൽ പൊതുമുഖമായി ഹേമന്ത് സോറൻ മാറുകയായിരുന്നു. ദില്ലിയിലെ അദ്ദേഹത്തിന്റഎ നിലപാട് കോൺഗ്രസുമായി അടുപ്പത്തിലാകാൻ സഹായകമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ജാർഖണ്ഡിൽ അർജുൻ മുണ്ടെയും നേതൃത്വത്തിലുള്ള ബിജെപി സർക്കാരിലെ ഉപമുഖ്യമന്ത്രിയായതിന് ശേഷം ഹേമന്ത് സോറന്റെ കൈകളിലായിരുന്നു പാർട്ടിയുടെ പൂർണ്ണ നിയന്ത്രണം എന്ന് റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഹേമന്ത് സോറൻ തന്റെ പിതാവ് ഷിബു സോറനെ പോലെ പാർട്ടിയിലോ ജനങ്ങൾക്കിടയിലോ സമുന്നതമനല്ലായിരുന്നു. മദ്രസകൾക്കുള്ള ധനസഹായത്തിലൂടെയും മറ്റ് സംരഭങ്ങളിലൂടെയും പാർട്ടിയുടെ പിന്തുണ കേന്ദ്രങ്ങളെ വികസിപ്പിക്കുന്നതിനായി അദ്ദേഹം ശ്രമിച്ചു. എന്നാൽ ഇതിനെയെല്ലാം തടയിടാനായിരുന്നു ബിജെപി ശ്രമിച്ചിരുന്നത്. ആദിവാസികൾക്കിടയിലും ന്യൂനപക്ഷങ്ങൾക്കിയിലും പാർട്ടിയെ ശക്തിപ്പെടുത്താനായിരുന്നു ഹേമന്ത് സോറൻ ശ്രമിച്ചുകൊണ്ടിരുന്നത്.
ഇതിന്റെ പ്രതിഫലനമാണ് ജാർഖണ്ഡിൽ ഈ നിയമസഭ തിരഞ്ഞെടുപ്പിൽ കണാൻ കഴിഞ്ഞത്. ആദിവാസി മേഖലകലിലാണ് ബിജെപിക്ക് വോട്ടു ചോർച്ച ഉണ്ടായിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഈ പോരാട്ടത്തില്‍ വിജയിച്ചാല്‍ ഹേമന്ത് സോറന്‍ തന്നെയാകും മുഖ്യമന്ത്രി.ക്കുറി മുഖ്യമന്ത്രി പദം സ്വപ്നം കാണുമ്പോള്‍ ജനം കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഹേമന്ത് സോറന്‍. ഈ പ്രാധാന്യം കൊണ്ട് തന്നെയാണ് ഇരുമണ്ഡലങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പ്രചരണങ്ങള്‍ നയിച്ചതും.