ബിജെപിയിൽ ലയിക്കാൻ ജെവിഎം! തകർന്നടിഞ്ഞ ബിജെപിക്ക് രക്ഷകനാകാൻ ബാബുലാൽ മറാണ്ടി!
ദില്ലി: മഹാരാഷ്ട്രയും ജാര്‍ഖണ്ഡും; ബിജെപിക്ക് 2019 അവസാനിച്ചപ്പോള്‍ ഒന്നിന് പിറകെ ഒന്നായി കിട്ടിയ രണ്ട് ഇരുട്ടടികള്‍. മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും മൂക്കിന് തുമ്പത്ത് നിന്നും കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യം ഭരണം അടിച്ചെടുത്തുകൊണ്ടു പോയി.
നിങ്ങൾ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത്? പൗരത്വ പ്രശ്നത്തിൽ മിണ്ടാത്ത താരങ്ങൾക്കെതിരെ കമൽ!
ജാര്‍ഖണ്ഡില്‍ ബിജെപി സര്‍ക്കാരിനെ ജനം തിരസ്ക്കരിച്ചു. മുഖ്യമന്ത്രിയടക്കം തോറ്റു. ഗോത്രവിഭാഗങ്ങള്‍ക്ക് വലിയ ഭൂരിപക്ഷമുളള സംസ്ഥാനത്ത് മോദി മാജിക്കൊന്നും ഏശിയതേ ഇല്ല. സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞ ബിജെപി പുതിയൊരു രക്ഷകനെ തേടുകയാണ്. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി വിട്ട കരുത്തനായ നേതാവിനെ തിരിച്ചെത്തിക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്.
തിരിച്ചടിയേറ്റ് ബിജെപി
രഘുബര്‍ദാസ് മുഖ്യമന്ത്രിയായിട്ടുളള ബിജെപി സര്‍ക്കാരാണ് ജാര്‍ഖണ്ഡ് ഭരിച്ചിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 14ല്‍ 11 സീറ്റും നേടി ബിജെപി സംസ്ഥാനത്ത് ശക്തി തെളിയിച്ചു. എന്നാല്‍ ഭരണം നിലനിര്‍ത്താം എന്ന ബിജെപിയുടെ സ്വപ്നം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ തകര്‍ന്നടിഞ്ഞു. ജാര്‍ഖണ്ഡില്‍ ആകെയുളള 81 സീറ്റുകളില്‍ സര്ക്കാരുക്കാന് വേണ്ടത് 41 സീറ്റുകളുടെ കേവല ഭൂരിപക്ഷമാണ്.
മുഖ്യമന്ത്രിയടക്കം തോറ്റു
65 പ്രതീക്ഷിച്ച ബിജെപിക്ക് കിട്ടിയത് വെറും 25 സീറ്റുകള്‍ മാത്രം. ഹേമന്ദ് സോറന് എന്ന നേതാവ് ബിജെപിക്ക് മുകളില്‍ പടര്‍ന്ന് പന്തലിച്ച് നിന്നു. ബിജെപിയുടെ മുഖ്യമന്ത്രി രഘുബര്‍ ദാസ്, മുന്‍ സ്പീക്കര്‍ ദിനേഷ് ഓറോണ്‍, പാര്‍ട്ടി അധ്യക്ഷന്‍ ലക്ഷ്മണ് ഗിലുവാ എന്നിവരെല്ലം തോറ്റ് തൊപ്പിയിട്ടു. ഹേമന്ദ് സോറനെ നേരിടാനൊരു നേതാവില്ല എന്നതാണ് ജാര്‍ഖണ്ഡില്‍ ബിജെപി ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നം.
മറാണ്ടി തിരികെയെത്തുന്നോ?
അതിനിടെയാണ് ബാബുലാല്‍ മറാണ്ടി എന്ന പഴയ കരുത്തന് ബിജെപിയിലേക്ക് തിരികെ എത്തിയേക്കും എന്ന് വാര്‍ത്തകള്‍ വരുന്നത്. ജാര്‍ഖണ്ഡ് രാഷ്ട്രീയത്തിലെ ഒരു കാലത്തെ വന്‍ സ്വാധീനമുളള നേതാവാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ ബാബുലാല്‍ മറാണ്ടി. 2000ത്തില്‍ ബീഹാര്‍ വിഭജിച്ച് ജാര്‍ഖണ്ഡ് സംസ്ഥാനമുണ്ടാക്കിയപ്പോള്‍ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ബാബുലാല്‍ മറാണ്ടി. 2006ല്‍ മറാണ്ടി ബിജെപി വിടുകയും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച എന്ന പാര്‍ട്ടിയുണ്ടാക്കുകയും ചെയ്തു.
എതിർത്ത എംഎൽഎയ്ക്ക് നോട്ടീസ്
പാര്‍ട്ടി വിട്ട് 14 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു തിരിച്ച് വരവിനെ കുറിച്ച് ജെവിഎം തലവന്‍ ഗൗരവമായി ആലോചിക്കുന്നുണ്ട് എന്നാണ് സൂചന. ജെവിഎം ബിജെപിയുമായി ലയിക്കുന്നതിനെ എതിര്‍ത്ത പാര്‍ട്ടി എംഎല്‍എ ബന്ദു തിര്ക്കിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെയാണ് മറാണ്ടി ബിജെപിയിലേക്ക് മടങ്ങിയേക്കും എന്ന അഭ്യൂഹം ശക്തമായത്. ബന്ദു തിര്‍ക്കി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് ആരോപണം.
കോൺഗ്രസിൽ ചേർന്നേക്കും
ബന്ദു തര്‍ക്കിയെ കൂടാതെ മറ്റൊരു ജെവിഎം എംഎല്‍എയായ പ്രദീപ് യാദവും ബിജെപിയിലേക്ക് പോകുന്നതിനെ എതിര്‍ക്കുന്നു. ജെവിഎം ബിജെപിയില്‍ ലയിക്കുകയാണെങ്കില്‍ ബന്ദു തര്‍ക്കിയും പ്രദീപ് യാദവും ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ഹേമന്ദ് സോറന് നയിക്കുന്ന ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യസര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ഇരുവരും നേരത്തെ മറാണ്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
സോറനെ എതിരിടാൻ
ജാര്‍ഖണ്ഡില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ബാബുലാല്‍ മറാണ്ടിയെ ഒപ്പം ചേര്‍ക്കുന്നതിനോട് ബിജെപി കേന്ദ്ര നേതൃത്വത്തിനും താല്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിക്ക് മാത്രമല്ല മറാണ്ടിക്കും അത് സംസ്ഥാന രാഷ്ട്രീയത്തില്‍ വമ്പന്‍ തിരിച്ച് വരവ് ആയിരിക്കും. സമീപകാല തിരഞ്ഞെടുപ്പുകളില്‍ ജെവിഎം ദയനീയ പ്രകടനമാണ് നടത്തിയിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ മാത്രമാണ് വിജയം.
വേണ്ടത് ഗോത്രമുഖം
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തനിച്ച് പിടിച്ച് നില്ക്കുക എന്നത് ബാബുലാല്‍ മറാണ്ടിക്കും ജെവിഎമ്മിനും ഇനി ദുഷ്ക്കരമായിരിക്കും എന്നതാണ് തിരഞ്ഞെടുപ്പ് ഫലം നല്കുന്ന സൂചന. ജാര്‍ഖണ്ഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് നിലവില്‍ ബിജെപി കടന്ന് പോകുന്നത്. പാര്‍ട്ടിയെ നയിക്കാന്‍ ഒരു ഗോത്ര മുഖം തേടുന്ന ബിജെപിക്ക് ബാബുലാല്‍ മറാണ്ടിയുടെ വരവ് ഗുണം ചെയ്തേക്കും എന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്.