അല്‍ ഉമ്മ തീവ്രവാദികള്‍ പിടിയില്‍
ചെന്നൈ: നിരോധിത സംഘടനയായ അല്‍ ഉമ്മയുടെ രണ്ട് പ്രവര്‍ത്തകര്‍ തമിഴ്നാട് പോലീസിന്റേയും ആന്ധ്ര പോലീസിന്റേയും സംയുക്ത നീക്കത്തില്‍ പിടിയിലായി. 2011 ല്‍ അദ്വാനിയെ വധിക്കാന്‍ ശ്രമിച്ചവരാണ് ഇവര്‍. തിരുപ്പതി ക്ഷേത്രത്തിലെ ഉത്സവത്തിന് ബോംബ് സ്ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.
നിരവധി കേസുകളില്‍ പ്രതികളായ പന്ന ഇസ്മായില്‍, ബിലാല്‍ മാലിക് എന്നിവരാണ് പിടിയിലായത്. ആന്ധ്ര തമിഴ്നാട് അതിര്‍ത്തിയായ പുത്തൂരില്‍ വച്ചാണ് 10 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്ഇവരെ പിടികൂടിയത്.
ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ യാത്രാ മധ്യേ പൈപ്പ് ബോംബ് വച്ച കേസിലെ പ്രതികളാണ് ഇവര്‍. 2011 ല്‍ മധുരയില്‍ വച്ചായിരുന്നു സംഭവം. 2013 ജൂലായ് മാസത്തില്‍ തമിഴ്നാട്ടിലെ ഹിന്ദു മുന്നണി നേതാവ് വെള്ളയപ്പനെ വധിച്ച കേസിലും ബിജെപിയുടെ തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി രമേശിനേയും വധിച്ച കേസുകളിലും ഇരുവരും പ്രതികളാണ്.
ഇസ്മായിവിന്റേയും മാലിക്കിന്റേയും കൂട്ടാളിയായ ഫക്രുദ്ദീനെ പോലീസ് ഒക്ടോബര്‍ 4 ന് വെള്ളിയാഴ്ച പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ട് പേരേയും പിടികൂടിയത്.
ശനിയാഴ്ച പുലര്‍ച്ചയോടെയാണ് തമിഴ്നാട് -ആന്ധ്ര സംയുക്ത പോലീസ് സേന ആക്രമണം തുടങ്ങിയത്. പുത്തൂരിലെ മൂന്ന് നില വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ബിലാലിന്റെ ഭാര്യയും മൂന്ന് മക്കളം ഇവരോടൊപ്പം ഉണ്ടായിരുന്നു. ഇവരെ മറയാക്കി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പോലീസ് അനുവദിച്ചില്ല. കണ്ണീര്‍വാതക പ്രയോഗം നടത്തിയാണ് പോലീസ് രണ്ട് പേരേയും അറസ്റ്റ് ചെയ്തത്.
ഏറ്റമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും പന്ന ഇസ്മയിലും പരിക്കേറ്റിട്ടുണ്ട്. വയറില്‍ വെടിയേറ്റ ഇസ്മായില്‍ ഇപ്പോള്‍ ചെന്നൈ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. പരിക്കേറ്റ പോലീസുകാരന് പോരൂരിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഉള്ളത്.
ഐഎസ്ഐ ബന്ധം ആരോപിക്കപ്പെട്ട അല്‍ ഉമ്മ നേതാവ് ഇമാം അലിയുടെ അടുത്ത അനുയായികളായിരുന്നു പിടിയലായ മൂന്ന് പേരും. ഇമാം അലി 2002 ല്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.