രാജസ്ഥാനില്‍ സെഞ്ച്വറി തികച്ച് കോണ്‍ഗ്രസ്; ബിജെപി സീറ്റ് പിടിച്ചെടുത്തു, ഉപതിരഞ്ഞെടുപ്പില്‍ ജയം
Recommended Video
ജയ്പൂര്‍/ചാണ്ഡീഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് നിര്‍ണായകമാണ്. രാജസ്ഥാനിലെ രാംഗഡിലും ഹരിയാനയിലെ ജിന്തിലുമാണ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്. രാംഗഡില്‍ കോണ്‍ഗ്രസ് വോട്ടെണ്ണലിന്റെ ആദ്യസമയം മുതല്‍ മുന്നിട്ട് നിന്നു. അവസാനം വിജയവും കോണ്‍ഗ്രസിന് തന്നെ.
പശുവിന്റെ പേരില്‍ രാജ്യത്തെ നടുക്കിയ കൊലപാതം നടന്ന പ്രദേശമാണ് രാംഗഡ്. ഇവിടെ ബിജെപി സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. ശക്തമായ മുന്നേറ്റമാണ് വോട്ടെണ്ണലിന്റെ ആദ്യം മുതല്‍ കോണ്‍ഗ്രസ് നടത്തിയത്. അപ്പോള്‍ തന്നെ ബിജെപിക്ക് പരാജയം ബോധ്യമായിരുന്നു. ജിന്തില്‍ പ്രാദേശിക കക്ഷിയായ ജന്നായക് ജനതാ പാര്‍ട്ടി (ജെജെപി)യാണ് മുന്നിട്ട് നിന്നത്. എന്നാല്‍ വോട്ടെണ്ണലിന്റെ അവസാന ലാപ്പില്‍ ബിജെപി മുന്നേറുകയാണ്....
വിജയം 12000 വോട്ടുകള്‍ക്ക്
രാംഗഡില്‍ പതൊമ്പത് റൗഡ് എണ്ണിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സാഫിയാ സുബൈര്‍ ഖാന്‍ 10000 വോട്ടുകള്‍ക്ക് മുന്നിലായിരുന്നു. അവസാന റൗഡില്‍ വീണ്ടും കുതിച്ചു. 12000 ത്തിലധികം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് ജയിച്ചത്. തൊട്ടുപിന്നില്‍ ബിജെപി സ്ഥാനാര്‍ഥി ഷുക്‌വന്ത് സിങ് ആണ്. ബിഎസ്പി വളരെ പിന്നിലാണ്.
അരങ്ങേറിയത് ത്രികോണ മല്‍സരം
ത്രികോണ മല്‍സരമാണ് രാംഗഡില്‍ നടന്നത്. ബിജെപിയും കോണ്‍ഗ്രസും ബിഎസ്പിയും തമ്മില്‍. ബിഎസ്പി കോണ്‍ഗ്രസ് വോട്ടുകള്‍ പിടിച്ചാല്‍ വിജയം എളുപ്പമാകുമെന്നാണ് ബിജെപി കരുതിയത്. എന്നാല്‍ കാര്യങ്ങള്‍ മറിച്ചായിരുന്നു. ബിഎസ്പി 30000ത്തോളം വോട്ടുകള്‍ പിടിച്ചിട്ടും വിജയം കോണ്‍ഗ്രസിന് തന്നെ.
സിറ്റിങ് സീറ്റ് നഷ്ടമായി
ബിജെപിയുടെ സിറ്റിങ് സീറ്റാണ് രാംഗഡ്. ഈ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. പശുവിന്റെ പേരില്‍ കൊലപാതകം നടന്ന പ്രദേശം കൂടിയാണ് രാംഗഡ്. ബിജെപി ഭരിക്കുന്ന വേളയിലാണ് ഇവിടെ രക്ബര്‍ ഖാന്‍ എന്ന വൃദ്ധനെ പശുവിന്റെ പേരില്‍ അടിച്ചുകൊന്നത്. ദേശീയ തലത്തില്‍ ഏറെ വിവാദമായിരുന്നു സംഭവം.
സെഞ്ച്വറി തികച്ചു കോണ്‍ഗ്രസ്
ഇതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മികച്ച സാധ്യതകളാണ് കൈവന്നിരിക്കുന്നത്. 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 99 സീറ്റുകളാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഉപതിരഞ്ഞെടുപ്പ് വിജയം കൂടി ആയപ്പോള്‍ കോണ്‍ഗ്രസ് സെഞ്ച്വറി തികച്ചു. ഇതോടെ ചെറുകക്ഷികളെ ആശ്രയിക്കാതെ കോണ്‍ഗ്രസിന് ഭരിക്കാന്‍ സാധിക്കും. ഇപ്പോള്‍ ബിഎസ്പി പിന്തുണയിലാണ് ഭരണം.
ഇനി ആരെയും ആശ്രയിക്കേണ്ട
കോണ്‍ഗ്രസ് സഖ്യത്തിന് ഇനി ആരെയും ആശ്രയിക്കാതെ രാജസ്ഥാനില്‍ ഭരണം നടത്താം. കോണ്‍ഗ്രസിന് തനിച്ച് 100 സീറ്റ് ഇപ്പോള്‍ ആയിരിക്കുന്നു. സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളിന് ഒരു സീറ്റുണ്ട്. ഇതോടെ സഖ്യത്തിന് മാത്രം 101 സീറ്റായി. അതായത് കേവല ഭൂരിപക്ഷം നേടി കഴിഞ്ഞു.
വോട്ടെടുപ്പ് വൈകാന്‍ കാരണം
രാംഗഡ് നിയമസഭാ മണ്ഡലത്തില്‍ നേരത്തെ തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ബിഎസ്പി സ്ഥാനാര്‍ഥി ലക്ഷ്മണ്‍ സിങ് മരിച്ചത്. ഇതോടെ ഈ മണ്ഡലത്തിലെ വോട്ടെടുപ്പ് മാത്രം നീട്ടിവച്ചു. മറ്റു മണ്ഡലങ്ങളിലെല്ലാം ഡിസംബര്‍ ഏഴിന് വോട്ടെടുപ്പ് നടന്നു.
സ്ഥാനാര്‍ഥി കളികള്‍
കോണ്‍ഗ്രസിന് സാധ്യതയുള്ള വോട്ട് ബിഎസ്പി പിടിക്കുമെന്നാണ് നേരത്തെ ബിജെപി കരുതിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ അവര്‍ കുറ്റപ്പെടുത്തുന്നത് ബിഎസ്പിയെ തന്നെ. തങ്ങളുടെ വോട്ടുകള്‍ ഭിന്നിപ്പിച്ചത് ബിഎസ്പി ആണെന്ന് ബിജെപി ആരോപിക്കുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവ് നട്‌വര്‍ സിങിന്റെ മകന്‍ ജഗത് സിങാണ് ബിഎസ്പി സ്ഥാനാര്‍ഥി. ഇയാള്‍ നേരത്തെ ബിജെപിയിലായിരുന്നു. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് രാജിവെച്ച് ബിഎസ്പിയില്‍ ചേരുകയായിരുന്നു.
വര്‍ഗീയ പ്രചാരണം
ബിജെപിയുടെ സ്ഥാനാര്‍ഥി സുഖ്‌വന്ത്് സിങ് അത്ര സുപരിചിതനല്ല എന്നതും പാര്‍ട്ടിക്ക് തിരിച്ചടിയായി. വര്‍ഗീയമായ പ്രചാരണങ്ങളാണ് മണ്ഡലത്തില്‍ നടന്നതെന്ന് ആരോപണമുണ്ട്. ബിജെപി ഭരണകാലത്ത് രക്ബര്‍ ഖാനെ അടിച്ചുകൊന്ന പ്രദേശമാണിത്. ഈ വിഷയം തന്നെയാണ് കോണ്‍ഗ്രസും ബിജെപിയും തിരഞ്ഞെടുപ്പ വിഷയമാക്കിയതും.
ലഭിച്ച വോട്ടുകള്‍ ഇങ്ങനെ
രാംഗഡിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ പര്യവസാനം ഇങ്ങനെയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സഫിയാ സുബൈര്‍ ഖാന് മൊത്തം 83311 വോട്ടുകള്‍ ലഭിച്ചു. അതായത് 12228 വോട്ടിന്റെ ഭൂരിപക്ഷം. ബിജെപിയുടെ സുഖ്‌വന്ത് സിങിന് 71083 വോട്ടുകളും കിട്ടി. എന്നാല്‍ രാജസ്ഥാനില്‍ വിജയിച്ച കോണ്‍ഗ്രസിന് ഹരിയാനയില്‍ നിന്ന് ദുഖകരമായ വാര്‍ത്തയാണ് ലഭിച്ചത്.
സന്തോഷം പ്രകടിപ്പിച്ച് അശോക് ഗെഹ്ലോട്ട്
തിരഞ്ഞെടുപ്പ് വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മാധ്യമങ്ങളെ കണ്ടു. വിജയത്തില്‍ വളരെ സന്തോഷമുണ്ടെന്നും ജനങ്ങള്‍ ശരിയായ തീരുമാനമാണ് എടുത്തതെന്നും ഗെഹ്ലോട്ട് പറഞ്ഞു. ജനങ്ങളെ നന്ദി അറിയിക്കുന്നു. ബിജെപിക്ക് ശക്തമായ സന്ദേശം ആണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലഭിച്ച വിജയം പാര്‍ട്ടിക്ക് ശക്തി പകരുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.
ജിന്തില്‍ പിന്നില്‍
ഹരിയാനയിലെ ജിന്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ദേശീയ വാക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് മല്‍സരിക്കുന്നത്. ഹരിയാനയിലെ കൈത്താല എംഎല്‍എ ആണ് അദ്ദേഹം. ജിന്തില്‍ വിജയം ഉറപ്പാക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ തന്നെ മല്‍സരിപ്പിക്കുന്നത്. എന്നാല്‍ നാല് റൗഡ് എണ്ണിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് വളരെ പിന്നിലാണ്.
ബിജെപി മുന്നേറ്റം
പ്രാദേശിക കക്ഷിയായ ജെജെപിയുടെ സ്ഥാനാര്‍ഥി ദിഗ്‌വിജയ് ചൗത്താലയും ബിജെപി സ്ഥാനാര്‍ഥി കൃഷ്ണ മിദ്ദയും ഇഞ്ചോടിച്ച് പോരടിക്കുകയാണ്. നേരിയ ഭൂരിപക്ഷം ജെജെപിക്കായിരുന്നു. അവസാന നിമിഷം ബിജെപി ശക്തമായ മുന്നേറ്റം നടത്തി. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു.
മല്‍സരം ഇങ്ങനെ
രണ്ടുതവണ എംഎല്‍എ ആയിരുന്ന ഹരി ചന്ദ് മിദ്ദയുടെ മരണത്തെ തുടര്‍ന്നാണ് ജിന്തില്‍ ഉപതരിഞ്ഞെടുപ്പ് വേണ്ടി വന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപി നടത്തിയ കളിയാണ് അവര്‍ക്ക് ഗുണം ചെയ്തത്. ഹരിചന്ദിന്റെ മകന്‍ കൃഷണ്‍ മിദ്ദയെ തന്നെ അവര്‍ സ്ഥാനാര്‍ഥിയാക്കി. കോണ്‍ഗ്രസ്, ബിജെപി, എഐന്‍എല്‍ഡി, ഐഎന്‍എല്‍ഡി വിഭജിച്ച് രൂപം കൊണ്ട ജന്നായക് ജനതാ പാര്‍ട്ടി (ജെജെപി) എന്നിവരാണ് ഇവിടെ ജനവിധി തേടിയത്.