ജിന്നയെ ഇന്ത്യയില്‍ ആദരിക്കേണ്ട.. ഹിന്ദുത്വ സംഘടനകള്‍ക്ക് യോഗിയുടെ പിന്തുണ, അലിഗഡിന് മുന്നറിയിപ്പ്!!
ജിന്നയെ ഇന്ത്യയില്‍ ആദരിക്കേണ്ടെന്ന് യോഗി
ബെംഗളൂരു: പാകിസ്താന് സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായ മുഹമ്മദ് അലി ജിന്നയെ ചൊല്ലി ഉത്തര്‍പ്രദേശില്‍ വമ്പന്‍ പ്രക്ഷോഭം നടക്കുകയാണ്. അലിഗഡ് സര്‍വകലാശാലയില്‍ ജിന്നയുടെ ഫോട്ടോ സംബന്ധിച്ച പ്രശ്നങ്ങളാണ് ഇപ്പോള്‍ വലിയൊരു സാമുദായിക പ്രശ്നമായി മാറിയിരിക്കുന്നത്. ഇത് സര്‍വകലാശാലയില്‍ നിന്ന് മാറ്റണമെന്നാണ് വലതുപക്ഷ സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഇതിന്റെ പേരില്‍ നടന്ന അക്രമത്തില്‍ 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
പ്രതീക്ഷിച്ച പോലെ ഹിന്ദുത്വ സംഘടനകളെ പിന്തുണയ്ക്കുന്ന നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. ജിന്നയുടെ ചിത്രം സര്‍വകലാശാലയില്‍ വേണ്ട എന്നാണ് യോഗി പറയുന്നത്. നേരത്തെ തന്നെ പല സര്‍വകലാശാലകളും തന്റെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്ന യോഗിയുടെ പുതിയ നീക്കം വിദ്യാര്‍ത്ഥികളെയും ഞെട്ടിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയപ്പോഴാണ് യോഗി നിലപാട് വ്യക്തമാക്കിയത്.
ജിന്നയെ ഇന്ത്യക്ക് വേണ്ട
ഒരു കാരണവശാലും മുഹമ്മദ് അലി ജിന്നയെ ഇന്ത്യക്ക് വേണ്ടെന്നാണ് യോഗി പറയുന്നത്. അതുകൊണ്ട് ജിന്നയുടെ ചിത്രം സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇന്ത്യക്ക് മുമ്പ് സംഭവിച്ച കാര്യങ്ങള്‍ ഒരിക്കലും മറക്കാന്‍ പാടില്ല. ജിന്ന രാജ്യത്തെ കീറിമുറിച്ച വ്യക്തിയാണ്. ഇന്ന് നാം അനുഭവിക്കുന്ന വിഭജനത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ജിന്നയാണ്. അങ്ങനെയൊരാളുടെ നേട്ടങ്ങള്‍ നമുക്കെങ്ങനെയാണ് മികവുറ്റതാകുക. അതൊരിക്കലും സംഭവിക്കാന്‍ പാടില്ലെന്നും യോഗി പറഞ്ഞു. അതേസമയം അലിഗഡിലെ സംഘര്‍ഷം രാഷ്ട്രീയമായി മുതലെടുക്കാനാണ് യോഗിയുടെ ശ്രമം.
ചിത്രം മാറ്റിയേ തീരൂ
അനാവശ്യമായ വാഗ്വാദങ്ങളാണ് അലിഗഡില്‍ സംഘര്‍ഷം ഉണ്ടാക്കിയത്. എത്രയോ വര്‍ഷങ്ങള്‍ പഴക്കമുള്ള ജിന്നയുടെ ചിത്രം സര്‍വകലാശാലയില്‍ നിന്ന് മാറ്റണമെന്നാണ് വലതുപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടത്. വിഭജനത്തിന് മുമ്പേ ഇവിടെ സ്ഥാപിച്ച ചിത്രമാണ് ഇത്. എന്നാല്‍ ഇതിനെ സര്‍വകലാശാലയിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തതോടെ വലിയ സംഘര്‍ഷം രൂപപ്പെടുകയായിരുന്നു. തങ്ങളുടെ നീക്കത്തെ എതിര്‍ത്തവര്‍ മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് വരെ ഹിന്ദുത്വ സംഘടനകള്‍ ആരോപിച്ചിരുന്നു. അക്രമം രൂക്ഷമായതോടെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
ബിജെപിയുടെ രാഷ്ട്രീയം
അലിഗഡ് സര്‍വകലാശാലയില്‍ പിടിമുറുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ അത് സാധിച്ചിട്ടില്ല. ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടത് ഇസ്ലാമിക വിഷയങ്ങളല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതുതന്നെയാണ് യോഗിയുടെയും നിലപാട്. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്താന്‍ യോഗി ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അലിഗഡിലെ വിദ്യാര്‍ത്ഥികള്‍ ഹിന്ദുത്വ സംഘടനകളുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇത് ഗൗരവമായി എടുത്തിട്ടില്ല.
തല്ലിച്ചതച്ചു......
ക്രൂരമായ മര്‍ദനമാണ് അലിഗഡിലെ വിദ്യാര്‍ത്ഥികള്‍ ഏറ്റുവാങ്ങിയത്. ചൂരലുകളും മറ്റ് കൂര്‍ത്ത വസ്തുക്കളും ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്. ഇതില്‍ പലര്‍ക്കും കാര്യമായി പരുക്കേറ്റിട്ടുണ്ട്. സ്കാനിംഗുകളും എക്സറേ റിപ്പോര്‍ട്ടുകളും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. പരിക്കേറ്റ 41 പേരില്‍ 28 പേര് വിദ്യാര്‍ത്ഥികളാണ്. 13 പേര് പോലീസുകാരാണ്. അക്രമം രൂക്ഷമായതോടെ പോലീസിന് ടിയര്‍ ഗ്യാസ് ഉപയോഗിക്കേണ്ടി വന്നു. അതേസമയം അക്രമികളെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തില്ല. അതേസമയം ജിന്നയുടെ ചിത്രം വിദ്യാര്‍ത്ഥി യൂണിയന്റെ ഓഫീസില്‍ ഉള്ളതാണ് പ്രശ്നം വഷളാക്കിയത്.
രാഷ്ട്രീയം കളിക്കുന്നു....
ജിന്നയുടെ ചിത്രം സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്ന പ്രശ്നങ്ങളില്‍ കൃത്യമായ രാഷ്ട്രീയം ഉണ്ടെന്നാണ് സൂചന. നേരത്തെ സര്‍വകലാശാലയില്‍ ആര്‍എസ്എസ് ശാഖ പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സംഭവത്തെ കോളേജ് യൂണിയന് തള്ളിയിരുന്നു. ആര്‍എസ്എസ് ഭീകര സംഘടയാണെന്നും യൂണിയന് ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ സംഘര്‍ഷം വന്നതെന്നാണ് കരുതുന്നത്. കോളേജിനകത്ത് ഒരു തരത്തിലുള്ള രാഷ്ട്രീയവും അതുപോലുള്ള സംഘടനകളെയും അനുവദിക്കില്ലെന്ന് പ്രിന്സിപ്പാളടക്കമുള്ളവരും നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ആര്‍എസ്എസ് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.
സര്‍വകലാശാല സ്ഥാപകന്‍
ബിജെപി നേതാവും അലിഗഡിലെ എംഎല്‍എയുമായ സതീഷ് ഗൗതം ജിന്നയുടെ ചിത്രം കോളേജില്‍ സ്ഥാപിച് സംഭവത്തില്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറിന് കത്തയച്ചിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രം സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നായിരുന്നു സതീഷ് ഗൗതമിന്റെ ചോദ്യം. അതേസമയം സര്‍വകലാശാലയുടെ ചരിത്രമറിയാത്തത് കൊണ്ടാണ് സതീഷ് അങ്ങനെ ചോദിച്ചതെന്ന് ഉറപ്പാണ്. അലിഗഡ് സര്‍വകലാശാലയുടെ സ്ഥാപകരിലൊരാളാണ് ജിന്ന. സര്‍വകലാശാലയുടെ ആജീവനാന്ത അംഗത്വമുള്ളതിനാലാണ് അദ്ദേഹത്തിന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്ന് സര്‍വകലാശാലാ വക്താവ് ഷഫീ കിദ്വായ് പറഞ്ഞു.
ചിത്രം മാറ്റും
വലതുപക്ഷ സംഘടനകളുടെ അക്രമങ്ങള്‍ക്ക് മുന്നില്‍ സര്‍വകലാശാല അധികൃതര്‍ വഴങ്ങുമെന്നാണ് സൂചന. ജിന്നയുടെ ചിത്രം ഉടനെ എടുത്തുമാറ്റുമെന്നാണ് സര്‍വകലാശാല നല്കുന്ന സൂചന. അതേസമയം വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പ്രക്ഷോഭം തുടരുകയാണ്. രാജ്യത്തിന് സംഭാവനകള്‍ ചെയ്തവരെ അപമാനിക്കുന്നത് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്ന് മന്ത്രി സ്വാമി പ്രസാദ് മൗര്യ പറഞ്ഞു. 1938ല്‍ നടന്ന കാര്യത്തിന് ഇപ്പോള്‍ എന്തിനാണ് ചിത്രം പ്രദര്‍ശിപ്പിക്കേണ്ട കാര്യമെന്ന് ബിജെപി ചോദിക്കുന്നു. ജിന്നയുടെ ചിത്രം എത്രയും വേഗം നീക്കാന്‍ കേന്ദ്ര സര്‍ക്കാരും സര്‍വകലാശാലാ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുഹമ്മദാലി ജിന്നയുടെ ഫോട്ടോ സർവ്വകലാശാലയിൽ; മാറ്റണമെന്ന് തീവ്രവലതു സംഘടന, അലിഗഡിൽ സംഘർഷം!
ആര്‍എസ്എസ് ഹിന്ദുമതത്തെ തകര്‍ത്തു; ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാര്‍!! മോഹന്‍ ഭാഗവതിന് മതമറിയില്ല