ജിതൻ റാം മാഞ്ജി എൻഡിഎയിൽ നിന്ന് പുറത്തേക്ക്: ഭീഷണി ഏശിയില്ല, രാജ്യാസഭാ സീറ്റുമില്ല!
പട്ന: മുൻ ബീഹാര്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാൻ അവാം മോർച്ചാ നേതാവുമായ ജിതന്‍ മാഞ്ജി എൻഡിഎയിൽ നിന്ന് പുറത്തേക്ക്. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്രി ദേവിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് എൻഡിഎ സഖ്യത്തിൽ നിന്ന് പുറത്തുവരാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്. ലാലു പ്രസാദ് യാദവിന്റെ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനൊപ്പമാണ് ഹിന്ദുസ്ഥാനി അവാം മോർച്ചയെന്നും മാഞ്ജി വ്യക്തമാക്കിയിരുന്നു.
ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് തങ്ങൾക്ക് വേണമെന്ന ആവശ്യം മാഞ്ജി എൻഡിഎയിൽ ഉന്നയിച്ചിരുന്നു. ഒഴിവ് വരുന്ന ആര് രാജ്യസഭാ സീറ്റുകളിലേക്കാണ് മാർച്ചിൽ വോട്ടെടുപ്പ് നടക്കുന്നത്. അല്ലാത്ത പക്ഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ എൻഡിഎയുമായി സഹകരിക്കില്ലെന്ന ഭീഷണിയും മാഞ്ജി മുഴക്കിയിരുന്നു. ആർജെഡിയും കോൺഗ്രസും മാഞ്ജിയെ മഹാസഖ്യത്തിലേയ്ക്ക് സ്വാഗതം ചെയ്തുുവെന്നും, മാഞ്ജി തന്റെ മാതാപിതാക്കളുടെ സുഹൃത്താണെന്നും തേജസ്വി യാദവ് പ്രതികരിച്ചിരുന്നു. അതേസമയം എൻഡിഎ വിടാനുള്ള കാരണം ബുധനാഴ്ച രാത്രിയോടെ വ്യക്തമാക്കുമെന്നും മാഞ്ജി വ്യക്തമാക്കിയിട്ടുണ്ട്.
ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിതീഷ് കുമാറിന് തിരിച്ചുവരുന്നതിനായി പാർട്ടി സ്ഥാനമൊഴിയാന്‍ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതോടെയാണ് 2015ല്‍ മാഞ്ജി ജെഡിയുവിൽ നിന്ന് പുറത്തുവരുന്നത്. തുടർന്ന് ഹിന്ദുസ്ഥാൻ അവാം മോർച്ച രൂപീകരിച്ച മാഞ്ജി എന്‍ഡി സഖ്യത്തിനൊപ്പം ചേരുകയായിരുന്നു.