ഹരിയാണയിൽ ബിജെപി വീണ്ടും അധികാരത്തിലേക്ക്; ജെജെപിയുമായി സഖ്യം, ഉപമുഖ്യമന്ത്രി സ്ഥാനം നൽകും
ദില്ലി: ഹരിയാണയിൽ ജെജെപിയുമായി ചേർന്ന് ബിജെപി സർക്കാർ രൂപികരിക്കും. ജെജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകുമെന്ന് അമിത് ഷാ വ്യക്തമാക്കി. ബിജെപിയുടെ മനോഹർ ലാൽ ഖട്ടാർ മുഖ്യമന്ത്രിയായി തുടരും. ശനിയാഴ്ച ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്ന് മനോഹർ ലാൽ ഖട്ടാർ വ്യക്തമാക്കി. ജെജെപി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാലയും ബിജെപി അധ്യക്ഷൻ അമിത് ഷായും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സഖ്യം രൂപികരിക്കാൻ ധാരണയായത്. ജെജെപിക്ക് മൂന്ന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന.
ഹരിയാണ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് 6 എംഎൽഎമാരുടെ കുറവുണ്ടായിരുന്നു. 40 സീറ്റുകളാണ് ബിജെപി നേടിയത്. എട്ട് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കാൻ ബിജെപി ശ്രമം നടത്തിയെങ്കിലും ക്രിമിനൽ കേസിൽ വിചാരണ നേടുന്ന സ്വതന്ത്ര എംഎൽഎ ഗോപാൽ കന്ദയെ ഒപ്പം നിർത്താനുള്ള നീക്കം ഏറെ വിവാദമായിരുന്നു.

ഇതേ തുടർന്നാണ് 10 സീറ്റുകളുള്ള ജെജെപിയുമായുള്ള സഖ്യ ചർച്ച ബിജെപി സജീവമാക്കിയത്. 90 അംഗ നിയമസഭയിൽ 31 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. സഖ്യ രൂപികരണത്തിൽ അന്തിമ തീരുമാനമെടുക്കും മുമ്പ് ദുഷ്യന്ത് ചൗട്ടാല തീഹാർ ജയിലിൽ കഴിയുന്ന തന്റെ പിതാവ് അജയ് ചൗട്ടാലയെ സന്ദർശിച്ചിരുന്നു.
ഇരു പാർട്ടികളും കേവല ഭൂരിപക്ഷം നേടാത്ത സാഹചര്യത്തിൽ ഹരിയാണയിൽ സർക്കാർ രൂപികരിക്കാനുള്ള ശ്രമങ്ങളുമായി കോൺഗ്രസും മുന്നോട്ട് പോയിരുന്നു. കോൺഗ്രസിനടും ബിജെപിയോടും തൊട്ടുകൂടായ്മയില്ലെന്നും ജെജെപിയുടെ നയങ്ങളെ ബഹുമാനിക്കുന്ന പാർട്ടിക്ക് പിന്തുണ നൽകുമെന്നുമാണ് ജെജെപി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല പറഞ്ഞത്. ഹരിയാണയിൽ സ്ഥിരതയുള്ളൊരു സർക്കാർ അധികാരത്തിൽ എത്താൻ സഖ്യം അനിവാര്യമാണെന്ന് ദുഷ്യന്ത് ചൗട്ടാല പ്രതികരിച്ചു. സ്വതന്ത്ര എംഎൽഎമാരിൽ ചിലരും ബിജെപിക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെനന് മനോഹർ ലാൽ ഖട്ടാർ വ്യക്തമാക്കി.












Click it and Unblock the Notifications