കുഞ്ഞുങ്ങളുടെ കുരുതിക്കളമായി കോട്ടയിലെ സർക്കാർ ആശുപത്രി! ഒരു മാസത്തിനിടെ മരിച്ചത് 91 കുരുന്നുകൾ!
കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ സര്‍ക്കാരാശുപത്രിയില്‍ ഒരാഴ്ചയ്ക്കിടെ മരിച്ചത് 12 കുഞ്ഞുങ്ങളെന്ന് റിപ്പോര്‍ട്ട്. ഇതില്‍ നാല് കുഞ്ഞുങ്ങള്‍ നവജാത ശിശുക്കളാണ്. ജെകെ ലോണ്‍ ആശുപത്രിയാണ് പിഞ്ചു കുഞ്ഞുങ്ങളുടെ കുരുതിക്കളമായി മാറിയിരിക്കുന്നത്. ഡിസംബറില്‍ മാത്രം ഈ ആശുപത്രിയില്‍ 91 കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്.
കുഞ്ഞുങ്ങളുടെ മരണ സംഖ്യം ഉയരുന്നത് രാജസ്ഥാന് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന രാജസ്ഥാനില്‍ മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ട് ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യരംഗത്തെ വിദഗ്ധരേയും ഡോക്ടര്‍മാരേയും അടക്കം ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
കോട്ടയിലെ വര്‍ധിച്ച് വരുന്ന ശിശുമരണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ഉന്നത തല സമിതിയെ നിയോഗിച്ചിരിക്കുന്നത്. മാത്രമല്ല ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള നടപടികള്‍ക്ക് രൂപം നല്‍കാനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡോ. അമര്‍ജീത് മെഹ്ത, ഡോ. രാംബാബു ശര്‍മ്മ, ഡോ. സുനില്‍ ഭട്നാഗര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
ശിശുമരണങ്ങളെ കുറിച്ച് രണ്ട് ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ആശുപത്രിയുടെ ശോചനാവസ്ഥയാണ് ഇത്രയും കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പന്നികള്‍ അടക്കം ആശുപത്രിയില്‍ വിഹരിക്കുന്നുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്. ആശുപത്രിയുടെ ഗേറ്റുകളും ജനാലകളും അടക്കം തകര്‍ന്ന നിലയിലാണ്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ മണ്ഡലമാണ് കോട്ട. മണ്ഡലത്തിലെ ഏറ്റവും വലിയ ആശുപത്രിയാണ് ജെകെ ലോണ്‍ ആശുപത്രി.