ജ്ഞാനപീഠ ജേതാവും നടനും സംവിധായകനുമായ ഗിരീഷ് കർണാട് അന്തരിച്ചു!
ബാംഗ്ലൂർ: പ്രശസ്ത എഴുത്തുകാരനും നാടകകൃത്തുനുമായ ഗിരീഷ് കർണാട് അന്തരിച്ചു. 81 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ ബാംഗ്ലൂരിലെ ദാവൻഗരെയിലുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം. സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്കാര ജേതാവാണ്. ചലച്ചിത്ര നടൻ, സംവിധായകൻ, ടെലിവിഷൻ അവതാരകൻ തുടങ്ങിയ നിലകളിലും അതിപ്രശസ്തനാണ് ഗിരിഷ് കർണാട്.
1938 മെയ് 19-ന് മഹാരാഷ്ട്രയിലെ മാതേരാനിലാണ് ഗിരീഷ് കർണാട് ജനിച്ചത്. ഇംഗ്ലീഷും മറാത്തിയുമാണ് സ്കൂളിൽ ഗിരീഷ് കര്‍ണാട് പഠിച്ചത്. എന്നാൽ എഴുതാനായി അദ്ദേഹം തിരഞ്ഞെടുത്തത് കന്നഡ ഭാഷയാണ്. കന്നഡ സാഹിത്യ - നാടക - സിനിമാ രംഗത്തെ അതികായനായി അദ്ദേഹം. എം എ ബിരുദധാരിയാണ്. ചരിത്രവും ഐതിഹ്യങ്ങളും സമകാലിക വിഷയങ്ങളുമായി കോർത്തിണക്കി സംവദിക്കുന്നതാണ് ഗിരീഷ് കർണാടിന്റെ രചനാ ശൈലി.
കന്നഡ സിനിമാ രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട സംസ്കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായിട്ടാണ് ഗിരീഷ് കർണാട് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വംശവൃക്ഷ എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. ഹിന്ദി സിനിമകളിലും ടി വി പരമ്പരകളിലും അഭിനയിച്ചു. കന്നഡയ്ക്ക് പുറമേ ഹിന്ദിയിലും സിനിമകള്‍ നിർമിച്ചു. കന്നഡ സമാന്തര സിനിമാ രംഗത്തെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു ഗിരിഷ് കർണാട്.
നാടകരംഗത്തും തന്റേതായ സംഭാവനകൾ നല്‍കാൻ ഗിരിഷ് കർണാടിന് സാധിച്ചു. ആദ്യനാടകം യയാതി. ബാദൽ സർക്കാർ, മോഹൻ രാകേഷ്, വിജയ് ടെൻഡുൽക്കർ തുടങ്ങിയവർക്കൊപ്പം നാടക രംഗത്ത് ശ്രദ്ധേയമായ ചലനം സൃഷ്ടിച്ചു. കർണാടക സ്റ്റേറ്റ് നാടക അക്കാദമി, കേന്ദ്ര സംഗീതനാടക അക്കാദമി, എന്നിവയുടെ അധ്യക്ഷനായിരുന്നു. ജ്ഞാനപീഠം, പത്മശ്രീ, പത്മഭൂഷൺ തുടങ്ങിയ പുരസ്കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
Jnanpith awardee #GirishKarnad has passed away at his residence in Bengaluru. He was aged 81.
— OneIndia (@Oneindia) June 10, 2019
Read more at: https://t.co/gO4GeWY2tf