കൈയ്യില്‍ ലാത്തികളുമായി എബിവിപി പ്രവര്‍ത്തകര്‍, ജെഎന്‍യു ആക്രമണത്തില്‍ തെളിവുകള്‍ പുറത്ത്, കുരുക്ക്!
ദില്ലി: ജെഎന്‍യുവിലെ ആക്രമണത്തില്‍ ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടന എബിവിപിയുടെ പങ്ക് വെളിപ്പെടുന്നു. മുഖംമൂടിയണിഞ്ഞ അക്രമികളായിരുന്നു ക്യാമ്പസിനുള്ളില്‍ കയറി വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചത്. നേരത്തെ പുറത്തുവന്ന വീഡിയോയിലും എബിവിപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. പുറത്തുവന്ന ഒരു ചിത്രത്തില്‍ ഒരു ചെറുപ്പക്കാരന്‍ കൈയ്യില്‍ ലാത്തിയുമായി നില്‍ക്കുന്നതാണുള്ളത്. ദില്ലി പോലീസിന്റെ കൈയ്യിലുള്ളതിന് സമാനമായ ലാത്തിയാണിത്.
ചിത്രത്തില്‍ കാണുന്ന യുവാവ് എബിവിപിയുടെ ജെഎന്‍യു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. വികാസ് പട്ടേല്‍ എന്നാണ് ഇയാളുടെ പേര്. ഇയാള്‍ ഒരു കൂട്ടം യുവാക്കള്‍ക്കൊപ്പം ലാത്തി വീശി നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഫൈബര്‍ ഗ്ലാസ് ബാറ്റണാണ് ഇയാളുടെ കൈവശമുള്ളത്. വികാസിന്റെ സമീപം നില്‍ക്കുന്നയാള്‍ നീലയും മഞ്ഞയും സ്വെറ്റര്‍ അണിഞ്ഞ ഒരു യുവാവാണ്. ഇയാളുടെ പേര് പൂജന്‍ മണ്ഡല്‍ എന്നാണ്. ജെഎന്‍യുവില്‍ ബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പൂജന്‍.
എബിവിപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട് പൂജന്‍. അതേസമയം ജെഎന്‍യുവിലെ ആക്രമണത്തിന് മുമ്പ് പകര്‍ത്തിയ ചിത്രങ്ങളാണ് ഇത്. വൈകീട്ടാണ് ജെഎന്‍യുവില്‍ ആക്രമണം നടന്നത്. പൂജന്‍ മണ്ഡല്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഇവര്‍ ലാത്തിയും വീശി ക്യാമ്പസിന്റെ ഭാഗത്തേക്ക് നടന്നുപോകുന്നതും ഈ ചിത്രത്തിലുണ്ട്. പുറത്തുവന്ന വീഡിയോയില്‍ പൂജന്‍ മണ്ഡലും ഉണ്ട്. ഇതോടെ എബിവിപിയാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിരിക്കുകയാണ്.
അതേസമയം മണ്ഡലും പട്ടേലും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വികാസ് പട്ടേലിന്റെ നമ്പര്‍ എബിവിപിയുടെ ഗ്രൂപ്പുകളില്‍ ഉണ്ട്. ഈ ഗ്രൂപ്പില്‍ വെച്ചാണ് ആക്രമണം നടത്തുന്ന കാര്യം ചര്‍ച്ച ചെയ്തത്. ഇടതുതീവ്രവാദത്തിനെതിരെയുള്ള പോരാട്ടമെന്നാണ് ഇവര്‍ വിശേഷിപ്പിക്കുന്നത്. ജെഎന്‍യുവിലെ സംസ്‌കൃത വിദ്യാര്‍ത്ഥി യോഗേന്ദ്ര ഭരദ്വാജ്, പിഎച്ച്ഡി വിദ്യാര്‍ത്ഥി സന്ദീപ് സിംഗ് എന്നിവരും ഈ ഗ്രൂപ്പ് ചാറ്റിലുണ്ട്. ഭരദ്വാജ് എബിവിപി അംഗമാണ്.
അവര്‍ ഞങ്ങളെ തിരഞ്ഞു പിടിച്ചാണ് ആക്രമിച്ചത്... ആര്‍എസ്എസാണ് പിന്നിലെന്ന് അയിഷി ഘോഷ്!!