ദില്ലി അക്രമം: ഇരകള്‍ക്ക് ജെഎന്‍യു ക്യാമ്പസില്‍ അഭയം നല്‍കരുതെന്ന് മുന്നറിയിപ്പ്
ദില്ലി: ദില്ലി അക്രമത്തിലെ ഇരകള്‍ക്ക് അഭയം നല്‍കുന്നതില്‍ മുന്നറിയിപ്പുമായി ജെഎന്‍യു അധികൃതര്‍. ക്യാമ്പസിനുള്ളില്‍ ദില്ലി കലാപത്തിന്റെ ഇരകള്‍ക്ക് അഭയം നല്‍കരുതെന്നാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രമോദ് കുമാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അക്രമത്തിലെ ഇരകള്‍ക്ക് ക്യാമ്പസില്‍ അഭയം നല്‍കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് യാതൊരു അവകാശവുമില്ലെന്നും നോട്ടീസില്‍ പറയുന്നു.
'വംശഹത്യയുടെ പുതിയ ഗുജറാത്ത് പതിപ്പ് വരാൻ പോകുന്നു, ഹിന്ദുരാഷ്ട്രത്തിന് ബദൽ ഇസ്ലാമികരാഷ്ട്രമല്ല'
വിദ്യാര്‍ത്ഥികള്‍ അത്തരം പ്രവൃത്തികള്‍ക്കെതിരെ നിങ്ങള്‍ നിലകൊള്ളേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇത്തരക്കാര്‍ക്കെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ജെഎന്‍യു അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ജെഎന്‍യു പോലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ പഠനത്തിനും ഗവേഷണത്തിനുമായി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നതായും നോട്ടീസില്‍ പറയുന്നു. അക്രമത്തിന് ഇരയായവര്‍ക്ക് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അഭയം നല്‍കാമെന്ന് അറിയിച്ചതോടെ തങ്ങള്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുവെന്ന് ചൂണ്ടിക്കാണിച്ച് തങ്ങള്‍ക്ക് ഫോണ്‍കോളുകള്‍ ലഭിച്ചുവെന്നാണ് അധികൃതരുടെ വാദം.
ജെഎന്‍യു നിവാസികള്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങള്‍ക്കും അരക്ഷിതാവസ്ഥയ്ക്കും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനായിരിക്കും ഉത്തരവാദികളെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിനിടെ സാമുദായിക ഐക്യത്തിനായി ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ റാലിയും സംഘടിപ്പിച്ചിരുന്നു. വടക്കുകിഴക്കന്‍ ദില്ലിയിലെ സാമുദായിക കലാപത്തിന്റെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി വിദ്യാര്‍ത്ഥികളാണ് ക്ലാസുകള്‍ ബഹിഷ്കരിച്ചത്. ദില്ലി അക്രമ സംഭവങ്ങളില്‍ ഇതിനകം 42 പേരാണ് കൊല്ലപ്പെട്ടത്. 200 ഓളം പേര്‍ക്ക് അക്രമങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അക്രമത്തിന്റെ ഇരകള്‍ക്ക് ജെഎന്‍യു ക്യാമ്പസും ജെഎന്‍യു യൂണിയന്‍ ഓഫീസും അഭയം നല്‍കുന്നതിനായി തുറന്നുനല്‍കുന്നതായി കാണിച്ച് വിദ്യാര്‍ത്ഥി യൂണിയന്റെ ട്വീറ്റ് പുറത്തുവന്നിരുന്നു. ഫെബ്രുവരി 26ന് വിദ്യാര്‍ത്ഥി സംഘടനയുടെ ട്വിറ്റര്‍ പേജിലായിരുന്നു ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഇതോടെയാണ് ജെഎന്‍യു അധികൃതരുടെ നീക്കം.