എന്നെ മുസ്ലിമാക്കി.. ആ 800 കോളുകള്‍ ഞാന്‍ വിളിച്ചതല്ല: ഉമര്‍ ഖാലിദ്
ദില്ലി: മുസ്ലിമാണെങ്കിലും ഉമര്‍ ഖാലിദ് ഒരു വിശ്വാസിയല്ല. നിരീശ്വരവാദിയാണ്. എന്നാല്‍ 7 വര്‍ഷങ്ങള്‍ക്ക് ശേഷം താനൊരു മുസ്ലിമാണ് എന്ന് ഉമര്‍ ഖാലിദിന് തോന്നി. തോന്നിപ്പിച്ചു എന്ന് വേണം പറയാന്‍. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രശ്നങ്ങളുടെ പേരില്‍ തന്നെ ഒരു തീവ്രവാദിയാക്കാന്‍ ആളുകള്‍ തിടുക്കം കൂട്ടുന്നത് കാണുമ്പോഴാണ് താനൊരു മുസ്ലിമാണല്ലോ എന്ന് ഉമര്‍ ഖാലിദിന് ഓര്മ വരുന്നത്.
പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കുമായി 800 ലധികം കോളുകള്‍ താന്‍ വിളിച്ചു എന്ന് കേട്ട് ഞെട്ടുകയാണ് ഉമര്‍ ഖാലിദ്. പാകിസ്താനിലേക്ക് താന്‍ പോയിട്ടില്ല. ലഷ്കര്‍ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ തീവ്രവാദികളുമായി തനിക്ക് ബന്ധമില്ല - ജെ എന്‍ യു കാംപസിലേക്ക് തിരിച്ചുവന്ന ഉമര്‍ ഖാലിദിന് പറയാനുള്ളത് എന്തൊക്കെയാണ് എന്ന് കേള്‍ക്കണ്ടേ?
തിരിച്ചുവന്നതിന് പിന്നില്‍
തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെയാണ് തിരിച്ചുവന്നത്. ജെ എന്‍ യുവില്‍ ഉണ്ടായിരുന്ന 7 വര്‍ഷവും ഒരു മുസ്ലിം ആണെന്ന് തോന്നിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ തോന്നുന്നു
ആരെയും വിളിച്ചിട്ടില്ല
ഗള്‍ഫിലേക്കോ കാശ്മീരിലേക്കോ ഒക്കെ താന്‍ 800 ഫോണ്‍കോളുകള്‍ ചെയ്തു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. താന്‍ ആരെയും വിളിച്ചിട്ടില്ല.
ലഷ്കറുമില്ല ജയ്ഷെയുമില്ല
മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെ ലഷ്കര്‍ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ തീവ്രവാദ സംഘടനകളുമായി തനിക്ക് ഒരു ബന്ധവും ഇല്ല. മാധ്യമവിചാരണയാണ് തനിക്ക് മേല്‍ നടക്കുന്നത്.
മകന് ചെയ്തത് ശരി
തിരിച്ചുവരാനുള്ള മകന്റെ തീരുമാനം ശരിയായി എന്നാണ് ഉമര്‍ ഖാലിദിന്റെ അച്ഛനായ ഡോ. എസ് ക്യു ആര് ഇല്യാസി പറയുന്നത്. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് മെമ്പറാണ് ഇദ്ദേഹം.
ഉമര്‍ ഖാലിദിന് വേണ്ടി
ജെ എന്‍ യുവിലെ മുന്‍ വിദ്യാര്‍ഥിയും ബോളിവുഡ് നടിയുമായ സ്വര ഭാസ്കര്‍ കഴിഞ്ഞ ദിവസം ഉമര്‍ ഖാലിദിന് വേണ്ടി പരസ്യമായി രംഗത്ത് വന്നിരുന്നു.