ജെഎൻയു വിദ്യാർത്ഥികൾക്ക് അന്ത്യശാസനവുമായി അധികൃതർ, പരീക്ഷ എഴുതിയില്ലെങ്കിൽ പുറത്താക്കും
ദില്ലി: ജെഎൻയുവിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അന്ത്യശാസനവുമായി അധികൃതർ. എല്ലാ വിദ്യാർത്ഥികളും അവരുടെ അക്കാദമിക് പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ജെഎൻയു അധികൃതർ ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
വിദ്യാർത്ഥികൾ സെമസ്ററർ പരീക്ഷയ്ക്ക് ഹാജരാകണമെന്നും നിശ്ചിത തിയതിക്കുള്ളിൽ തീസിസും സമർപ്പിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു. ഈ മാസം 12നാണ് സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കുന്നത്. ഇക്കാര്യങ്ങളിൽ വീഴ്ച വരുത്തുന്നവരെ പുറത്താക്കുമെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

പരീക്ഷയ്ക്ക് ഹാജരാകാത്തവരെ പുറത്താക്കുക മാത്രമല്ല അവർക്ക് അടുത്ത സെമസ്റ്ററിന് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. ഹോസ്റ്റൽ ഫീസ് വർദ്ധനവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് ജെഎൻയുവിൽ വിദ്യാർത്ഥികൾ സമരം ചെയ്യുന്നത്. ഫീസ് വർദ്ധനവ് പൂർണമായി പിൻവലിച്ചാൽ മാത്രമെ സമരം അവസാനിപ്പിക്കു എന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.
അതേ സമയം ഫീസ് വർദ്ധനവിനെതിരെ ജെഎൻയുവിൽ ആരംഭിച്ച സമരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലേക്കും വ്യാപിക്കുകയാണ്. ഐഐഎംസി അധികൃതർ തങ്ങളുടെ ആവശ്യങ്ങളോട് കണ്ണടയ്ക്കുകയാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.












Click it and Unblock the Notifications