ജെഎൻയു വിദ്യാർത്ഥി പ്രതിഷേധം: വിദ്യാർത്ഥികൾക്കെതിരെ എഫ്ഐആർ, പൊതുമുതൽ നശിപ്പിക്കാൻ ശ്രമിച്ചെന്ന്
ജെഎൻയു വിദ്യാർത്ഥി പ്രതിഷേധം: വിദ്യാർത്ഥികൾക്കെതിരെ എഫ്ഐആർ, പൊതുമുതൽ നശിപ്പിക്കാൻ ശ്രമിച്ചെന്ന്, ഗതാഗതം തടസ്സപ്പെടുത്തിയെന്നും കുറ്റം!!
ദില്ലി: ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ സംഘർഷത്തിന് പിന്നാലെ വിദ്യാർത്ഥികൾക്കെതിരെ എഫ്ഐആർ. ജെഎൻയുവിൽ ഹോസ്റ്റൽ ഫീസ് വർധനവിനെതിരെ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കിടെയാണ് വിദ്യാർത്ഥികൾക്കെതിരെ 186, 353 എന്നീ വകുപ്പുകൾ പ്രകാരം ദില്ലി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചതിനാണ് പോലീസ് നടപടി. തിങ്കളാഴ്ച പാർമെന്റ് മാർച്ചിനിടെ വിളക്കുകൾ അണച്ച ശേഷം ബലം പ്രയോഗിച്ചാണ് വിദ്യാർത്ഥികളെ പോലീസ് നീക്കിയത്. എന്നാൽ ഫീസ് വർധനവ് പിൻവലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും സമരത്തിൽ നിന്ന് പിന്മാറില്ലെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കിയിരുന്നു.
കര്‍ണാടകത്തില്‍ വിമതര്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പ്... നാഗ്രാജിന് വാഗ്ദാനവുമായി യെഡിയൂരപ്പ
നിരോധനാജ്ഞ ലംഘിച്ചതിന് പുറമേ ഗതാഗതം തടസ്സപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിഷേധക്കാരായ വിദ്യാർത്ഥികൾക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. വിദ്യാർത്ഥി സമരത്തിന്റെ പശ്ചാലത്തിലുള്ള പോലീസ് നടപടിക്കെതിരെ ചൊവ്വാഴ്ച അധ്യാപക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥി പ്രതിഷേധത്തിനിടെ കാഴ്ചാവൈകല്യമുള്ള വിദ്യാർത്ഥികളെ പോലും പോലീസ് വെറുതെ വിട്ടില്ലെന്നും ഇവർക്ക് പരിക്കേറ്റെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കിയിരുന്നു. പ്രശ്ന പരിഹാരത്തിനായി ജെഎൻയു യൂണിയനെ കേന്ദ്രസർക്കാർ ചർച്ചക്ക് വിളിച്ചതിന് പിന്നാലെയായിരുന്നു പോലീസ് നടപടി. തുഗ്ലക്ക് റോഡിൽ പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികളെ പോലീസ് വിളക്കുകൾ അണച്ച ശേഷം തല്ലിയോടിക്കുകയായിരുന്നു. പോലീസിന് പുറമേ സിആർപിഎഫും വിദ്യാർത്ഥികൾക്കെതിരെയുള്ള നടപടിക്ക് അണിനിരന്നിരുന്നു.
പ്രശ്നങ്ങൾ പരിഹരിച്ച് ജെഎൻയു ക്യാമ്പസിനെ സാധാരണ ഗതിയിലാക്കാൻ മാനവ വിഭവശേഷി മന്ത്രാലയം ഉന്നതാധികാര സമിതിക്ക് രൂപം നൽകിയിരുന്നു. ഈ സമിതി ബുധനാഴ്ച വിദ്യാർത്ഥികളുമായി ചർച്ച നടത്തിയേക്കും. പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങുകയോ സംസാരിക്കുകയോ ചെയ്യാത്ത വൈസ് ചാൻസലർ രാജിവെക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.