ജെഎൻയുവിൽ മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് ഇമെയിൽ ചെയ്തു, ഫാനിൽ തൂങ്ങി...
ദില്ലി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. ലൈബ്രറിയുടെ താഴത്തെ നിലയിലെ പഠനമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം വർഷ എംഎ വിദ്യാർഥി ഋഷി ജോഷ്വയെയാണു (24) മരിച്ചത്. പഠന മുറിയിലെ ഫാനിലായിരുന്നു അദ്ദേഹം തൂങ്ങി മരിച്ചത്.
സ്കൂൾ ഓഫ് ലാംഗ്വേജിലെ രണ്ടാം വർഷ എംഎ വിദ്യാർഥിയായ ഋഷി ജോഷ്വ മരിക്കുന്നതിനു മുൻപു തന്റെ പ്രഫസർക്കു ഇമെയിൽ സന്ദേശമയിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ജോഷ്വായുടെ കുടുംബം വർഷങ്ങളായി തമിഴ്നാട് വെല്ലൂരാണു താമസം. ഋഷി ജോഷ്വാ താമസിച്ചിരുന്ന മഹി മാദ്വി ഹോസ്റ്റലിന്റെ വാർഡൻ രാവിലെ 11.30നാണു സംഭവം പോലീസിൽ അറിയിച്ചത്.
ചൊവ്വാഴ്ച നടന്ന അവസാന സെമസ്റ്റർ പരീക്ഷ അദ്ദേഹം എഴുതിയിരുന്നില്ല. ഋഷി ഏതാനും നാളായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും വിഷാദത്തിനു ചികിത്സ തേടിയിരുന്നെന്നും അദ്ദേഹം പറയുന്നു. ലൈബ്രറി കെട്ടിടത്തിന്റെ താഴ്നിലയിലെ മുറി അകത്തു നിന്നു പൂട്ടിയിരിക്കുകയായിരുന്നു. കതകിൽ മുട്ടിയപ്പോൾ ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ദേവേന്ദർ ആര്യ പറഞ്ഞു.
ജനൽ വഴി നോക്കിയപ്പോഴാണ് മൃതദേഹം സീലിങ് ഫാനിൽ തൂങ്ങി കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വാതിൽ കുത്തി തുറക്കുകയും ഡോക്ടർമാർ മരിച്ചെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. അന്വേഷണ സംഘം സംഭവ സ്ഥലത്ത് പ്രാഥമിക അന്വേഷണം നടത്തിയതായും പോലീസ് പറഞ്ഞു.
വിഷാദ രോഗത്തിനായി ചികിത്സ നേടുന്ന വിദ്യാർത്ഥിയാണെന്നും ആത്മഹത്യ കുറിപ്പ് പ്രൊഫസർക്ക് അയച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. അന്വേഷണം തുടരുകയാണെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.