ജെഎൻയു സമരം; പ്രതിഷേധം ശക്തമാക്കാൻ വിദ്യാർത്ഥികൾ, ക്യാമ്പസ് അച്ചിടും, പ്രതിഷേധവുമായി എബിവിപിയും!
ദില്ലി: ഫീസ് വർധനയ്ക്കെതിരെ ജെഎൻയു ക്യാമ്പസിൽ നടന്നുവരുന്ന പ്രതിഷേധം ശക്തമാക്കാനുറച്ച് വിദ്യാർത്ഥികൾ. ക്യാമ്പസ് അടച്ചിട്ട് പ്രതിഷേധിക്കാനാണ് വിദ്യാർത്ഥികൾ തീരുമാനിച്ചിരിക്കുന്നത്. ക്യാമ്പസ് പൂർണമായും സ്തംഭിപ്പിച്ചുള്ള സമരത്തിലേക്കാണ് വിദ്യാർഥികൾ നീങ്ങുന്നത്. ഹോസ്റ്റൽ ഫീസ് വർധനവിന് അന്തിമ അംഗീകാരം നൽകാൻ ചേരുന്ന ജെഎൻയു എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം നടക്കുന്ന കൺവെന്‍ഷൻ സെന്റർ ഉപരോധിക്കുമെന്ന് വിദ്യാർത്ഥികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
സർവകലാശാലയിലെ മുഴുവൻ ഓഫീസുകളും അടച്ചിടും. വിദ്യാർത്ഥികളുടെ അവശ്യങ്ങൾ പരിഗണിക്കണമെന്ന് ജെഎൻയു ടീച്ചേഴ്‌സ് അസോസിയേഷൻ എക്‌സിക്യൂട്ടിവ് കൗൺസിലിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സമരം 18ാം ദിവസത്തിലേക്ക് കടന്നെങ്കിലും ജെഎൻയു വൈസ് ചാൻസലർ ജഗദീഷ് കുമാർ ഇതുവരെ അനുനയ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും കേന്ദ്രമാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാലും പങ്കെടുത്ത ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച വിദ്യാർത്ഥികൾ തെരുവിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

പ്രതിഷേധവുമായി എബിവിപിയും
രണ്ടാഴ്ചയായി കാമ്പസിനകത്ത് നടന്നുവന്ന സമരം തിങ്കളാഴ്ച ഉണ്ടായ പോലീസ് അതിക്രമത്തിലൂടെയാണ് ദേശീയ ശ്രദ്ധ നേടിയത്. അതേസമയം ഫീസ് വർധനവിനെതിരെ എബിവിപിയും രംഗത്ത് എത്തിയിട്ടുണ്ട്. തിരുമാനത്തിൽ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ട് യുജിസി ആസ്ഥാനത്തേക്ക് ബുധനാഴ്ച മാർച്ച് നടത്തുമെന്ന് എബിവിപി അറിയിച്ചിട്ടുണ്ട്. ജെഎൻയു വിദ്യാർത്ഥി യൂണിയൻ നടത്തുന്ന സമരത്തിൽ എബിവിപി മാത്രമായിരുന്നു പങ്കെടുക്കാതിരുന്നത്.

എഐസിടിഇ ആഡിറ്റോറിയത്തിലേക്ക് മാർച്ച്
കഴിഞ്ഞ ദിവസം രാവിലെ ക്യാമ്പസിലെ ഫ്രീഡംസ്വകയറിനു സമീപത്തുനിന്നാണ് വിദ്യാർത്ഥികൾ വസന്ത്‌കുഞ്ചിലുള്ള എഐസിടിഇ ആഡിറ്റോറിയത്തിലേക്ക് മാർച്ച് നടത്തിയത്. നാലു കിലോമീറ്ററോളം വരുന്ന ദൂരത്തിനിടയ്‌ക്ക് ഒന്നിലേറെയിടത്ത് ബാരിക്കേഡുയർത്തി പോലീസ് മാർച്ച് തടഞ്ഞു. പെൺകുട്ടികളടക്കമുള്ള നൂറുകണക്കിനു വിദ്യാർത്ഥികൾ ബാരിക്കേഡുകൾ മറികടന്ന് ആഡിറ്റോറിയത്തിന്റെ ഗേറ്റിനു മുന്നിലെത്തി ധർണ്ണ നടത്തി. വിദ്യാർത്ഥികൾക്കെതിരെ പോലീസ് ലാത്തി വീശുകയും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്‌തു. പെൺകുട്ടികളെയടക്കം വലിച്ചിഴയ്‌ക്കുകയും പുരുഷപോലീസുകാർ കയ്യേറ്റം ചെയ്യുകയും ചെയ്‌തിരുന്നു.

പോലീസ് നരനായാട്ട്
ആഡിറ്റോറിയത്തിന്റെ ഗേറ്റിനുമുന്നിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പോലീസ് വളഞ്ഞിട്ട് മർദ്ദിച്ചു. പോലീസിന്റെ മർദ്ദനത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ദില്ലിയിലെ അഭിഭാഷക-പോലീസ് സംഘർഷവും പോലീസുകാരുടെ പണിമുടക്കും ഒർമ്മിപ്പിച്ച് വിദ്യാർത്ഥികൾ മുദ്രാവാക്യം മുഴക്കി. ബിരുദദാന ചടങ്ങിനെത്തിയ ജെഎൻയു പൂർവ്വ വിദ്യാർത്ഥികളും സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് ആഡിറ്റോറിയത്തിനുള്ളിൽ പ്രതിഷേധിച്ചിരുന്നു.

വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ
ഫീസ് വർധന, ഡ്രസ്‌കോഡ്, ഹോസ്‌റ്റൽ സമയ നിയന്ത്രണം എന്നിവ പ്രഖ്യാപിച്ച ഐഎച്ച്‌എ യോഗ തീരുമാനം പിൻവലിക്കുക. ഒറ്റമുറിയുടെയും ഇരട്ടമുറിയുടെയും മാസവാടക യഥാക്രമം 20, 10 രൂപയിൽനിന്ന് 600ഉം 300 ആക്കി വർധിപ്പിച്ചു. മെസ്സിനുള്ള ഡപ്പൊസിറ്റ്‌തുക 5500ൽനിന്ന് 12000 രൂപയാക്കി ഉയർത്തി. സേവനഫീസ് എന്നനിലയിൽ മാസം 1700 രൂപ പുതിയതായി കൊണ്ടുവന്നു. വി സി ചർച്ചയ്‌ക്ക് തയാറാകണം. പാർത്ഥസാരഥി കുന്നുകളിലേക്കുള്ള വഴി അടച്ചത് പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സമരം നടത്തുന്നത്.












Click it and Unblock the Notifications