പാർലമെന്റിലേക്ക് ജെഎൻയു വിദ്യാർത്ഥികളുടെ കൂറ്റൻ പ്രതിഷേധ മാർച്ച്! വിജയിക്കാതെ പിന്നോട്ടില്ല
ദില്ലി: രാജ്യതലസ്ഥാനത്തെ തെരുവീഥികളെ പ്രകമ്പനം കൊളളിച്ച് പാര്‍ലമെന്റിലേക്ക് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ കൂറ്റൻ പ്രതിഷേധ മാര്‍ച്ച്. ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് ഉള്‍പ്പെടെയുളള വിഷയങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ സമര രംഗത്തുളളത്. ജെഎന്‍യുവില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങിയത്.
പാര്‍മെന്റ് ശീതകാല സമ്മേളനത്തിന് തുടക്കമിട്ട സാഹചര്യത്തിലാണ് പ്രധാന ഗേറ്റിലേക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. എന്നാല്‍ മാര്‍ച്ച് പ്രധാന ഗേറ്റിന് മുന്നില്‍ പോലീസ് മാർച്ച് തടഞ്ഞു. തുടർന്ന് വിദ്യാർത്ഥികളും പോലീസും തമ്മിൽ ഉന്തും തളളും ഉണ്ടായി. പോലീസ് ബാരിക്കേഡുകള്‍ മറിച്ചിടാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചത് സംഘര്‍ഷാന്തരീക്ഷമുണ്ടാക്കി. വിദ്യാർത്ഥി യൂണിയൻ നേതാവ് ഐഷി ഘോഷടക്കം 54 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ച്ചിന് ദില്ലി പോലീസിന്റെ അനുമതി ഇല്ലെന്നും അനുമതി ഇല്ലാത്ത പ്രതിഷേധം കുറ്റകരമാണെന്നും പോലീസ് പറയുന്നു.
വിദ്യാര്‍ത്ഥികളെ തടയാന്‍ പ്രദേശത്ത് വൻ പോലീസ് സന്നാഹമാണ് ഒരുക്കിയിട്ടുളളത്. 1200ലേറെ പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് അടക്കമുളള വിഷയങ്ങള്‍ ഉന്നയിച്ച് നേരത്തെ ക്യാമ്പസ്സിനകത്ത് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയിരുന്നു. വൈസ് ചാന്‍സലറേയും കേന്ദ്രമന്ത്രിയേയും വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളോളം തടഞ്ഞു വെച്ചു. പോലീസും സിആര്‍പിഎഫും എത്തിയാണ് മന്ത്രിയേയും വിസിയേയും പുറത്തേക്ക് എത്തിച്ചത്.
Delhi: Section 144 has been imposed near the Parliament ahead of the protest march by Jawaharlal Nehru University Students' Union https://t.co/GdjYVlKDi1
— ANI (@ANI) November 18, 2019
പ്രതിഷേധത്തെ തുടര്‍ന്ന് ഫീസ് വര്‍ധനവ് ഭാഗികമായി സര്‍വ്വകലാശാല അധികൃതര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഫീസ് വര്‍ധനവ് പൂര്‍ണമായും റദ്ദാക്കണം എന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം. അതിനിടെ ജെഎന്‍യു വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. യുജിസി മുന്‍ ചെയര്മാന് അടക്കമുളളവരാണ് സസമിതി അംഗങ്ങള്‍. ജെഎന്‍യു പ്രശ്ന പരിഹാരത്തിനായി ഈ മൂന്നംഗ സമിതി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും.
Delhi: Jawaharlal Nehru University Students march towards Parliament over their demand of complete fee roll back along with other demands pic.twitter.com/iqdyDCzZQh
— ANI (@ANI) November 18, 2019