ജെഎൻയു അക്രമം; ദില്ലി പോലീസിനെതിരെ വിദ്യാർത്ഥി യൂണിയൻ, ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപണം
ദില്ലി: ജെഎൻയു ആക്രമണത്തിൽ ദില്ലി പോലീസിനെതിരെ രൂക്ഷവിമർശനവുമായി വിദ്യാർത്ഥി യൂണിയൻ. എബിവിപിക്കാർക്ക് വേണ്ടിയാണ് കേസ് അന്വേഷിക്കുന്നത് എന്ന രീതിയിലായിരുന്നു ദില്ലി പോലീസിന്റെ വാർത്താ സമ്മേളനമെന്ന് വിദ്യാർത്ഥി യൂണിയൻ ആരോപിച്ചു. അക്രമം നടത്തിയെന്നാരോപിക്കുന്ന എബിവിപി പ്രവർത്തകരുടെ പേരുകളും ഇവർ പുറത്തുവിട്ടു.
ജെഎന്‍യുവില്‍ സൈനിക ടാങ്ക് സ്ഥാപിക്കണം: വിസിയുടെ ആവശ്യത്തിന് പിന്നില്‍!!
ജെഎൻയു അക്രമത്തിൽ ഗൂഢാലോചന നടന്നുവെന്ന് വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് ആരോപിച്ചു. ഹോസ്റ്റലിൽ ഉള്ളവരുടെ അവസ്ഥ നോക്കാനാണ് താനുൾപ്പെടെയുള്ളവർ അവിടെ പോയത്. ഈ സമയം സുരക്ഷാ ജീവനക്കാരോ പോലീസോ അവിടെ ഉണ്ടായിരുന്നില്ല. പുറത്ത് നിന്നും വന്ന ഗുണ്ടകൾ അക്രമം അഴിച്ചു വിടുകയായിരുന്നുവെന്നും ഐഷി ഘോഷ് ആരോപിച്ചു.
പോലീസും എബിവിപിയും സർവകലാശാല അധികൃതരും ഒത്തുകളിച്ചു. തങ്ങൾക്കെതിരെ വ്യക്തമായ ഗൂഢാലോചന നടന്നുവെന്നും വിദ്യാർത്ഥി യൂണിയൻ ആരോപിക്കുന്നു. കുറ്റക്കാരെ കണ്ടെത്താതെ പോലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. പഴയ ഫീസ് പ്രകാരം സെമസ്റ്റർ രജിസ്ട്രേഷന് തയ്യാറാണെന്നും വിദ്യാർത്ഥി യൂണിയൻ വ്യക്തമാക്കി.
ജെഎന്‍യു ആക്രമണവുമായി ബന്ധപ്പെട്ട് 37 പേരെ തിരിച്ചറിഞ്ഞതായി ദില്ലി പോലീസ് അറിയിച്ചിരുന്നു. യൂണിറ്റി എഗെയ്ന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്സാപ്പ് ഗ്രൂപ്പിലെ 37 അംഗങ്ങളെ തിരിച്ചറിഞ്ഞത്. 37 പേരില്‍ ഒരാള്‍ എബിവിപി ജെഎന്‍യു യൂണിറ്റിന്റെ സെക്രട്ടറി മനീഷ് ജാങ്കിദാണ്.