മുഖം മറച്ച വടി പിടിച്ച ചെക്ക് ഷർട്ടുകാരി, ജെഎൻയുവിലെ പെൺ അക്രമിയെ തിരിച്ചറിഞ്ഞെന്ന് ദില്ലി പോലീസ്!
ദില്ലി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ അക്രമം നടത്തിയവരുടെ കൂട്ടത്തിലെ മുഖംമറച്ച യുവതിയെ തിരിച്ചറിഞ്ഞതായി ദില്ലി പോലീസ്. ദില്ലി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയായ കോമള്‍ ശര്‍മ്മയാണ് സബര്‍മതി ഹോസ്റ്റല്‍ ആക്രമിക്കുന്നതായി പുറത്ത് വന്ന വീഡിയോയിലെ മുഖം മറച്ച യുവതി എന്നാണ് ദില്ലി പോലീസ് വ്യക്തമാക്കുന്നത്.
കോമള്‍ ശര്‍മ ദൗലത്ത് രാം കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്. മാത്രമല്ല ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയിലെ അംഗം കൂടിയാണെന്നും വ്യക്തമായിട്ടുണ്ട്. ജനുവരി 5ാം തിയ്യതി മുഖം മറച്ച അക്രമികള്‍ സബര്‍മതി ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.
അക്രമികളുടെ കൂട്ടത്തില്‍ ചെക്ക് ഷര്‍ട്ട് ധരിച്ച് ഇളം നില നിറത്തിലുളള തുണി കൊണ്ട് മുഖം മറച്ച് കയ്യില്‍ വടിയുമായി വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്ന യുവതി കോമള്‍ ശര്‍മ്മയാണ് എന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. കോമള്‍ ശര്‍മ്മയ്ക്കും ഒപ്പമുണ്ടായിരുന്ന അക്ഷദ് അശ്വതി, രോഹിത് ഷാ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായി ദില്ലി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Recommended Video
മൂന്ന് പേരെയും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും പോലീസ് പറയുന്നു. കോമള്‍ ശര്‍മ തങ്ങളുടെ സംഘടനയിലെ അംഗമാണെന്ന് എബിവിപി ദില്ലി സ്റ്റേറ്റ് സെക്രട്ടറി സിദ്ധാര്‍ത്ഥ് യാദവ് സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയര്‍ന്നതിന് ശേഷം കോമള്‍ ശര്‍മ്മയെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല എന്നാണ് സിദ്ധാര്‍ത്ഥ് യാദവ് പറയുന്നത്. അവസാനമായി ബന്ധപ്പെടുമ്പോള്‍ കോമള്‍ ശര്‍മ കുടുംബത്തിനൊപ്പമായിരുന്നുവെന്നും എബിവിപി നേതാവ് പറയുന്നു. ജെഎന്‍യുവില്‍ അക്രമം നടത്തിയവരെ പിടികൂടാന്‍ വൈകുന്നതില്‍ ദില്ലി പോലീസിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.