പിണറായിയെ കാണാനെത്തി ഐഷി ഘോഷ്, 'പോരാട്ടത്തിന്റെ ശക്തി ഈ പെൺകുട്ടിയുടെ കണ്ണുകളിലുണ്ട്'
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ജെഎന്‍യുവില്‍ മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഐഷി ഘോഷ്. ദില്ലി കേരള ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ജെഎന്‍യുവില്‍ നടന്ന സംഭവങ്ങളെ കുറിച്ചും ഐഷിയുടെ പരിക്കിനെ കുറിച്ചും പിണറായി വിജയന്‍ ചോദിച്ചറിഞ്ഞു. ഇരുമ്പ് വടി കൊണ്ടാണ് തന്നെ ആക്രമിച്ചത് എന്നും അധ്യാപകര്‍ അടക്കം ആക്രമിക്കപ്പെട്ടുവെന്നും ഐഷി ഘോഷ് മുഖ്യമന്ത്രിയോട് പറഞ്ഞു.
പോരാട്ടവുമായി മുന്നോട്ട് പോകാനാണ് സഖാവ് പിണറായി പറഞ്ഞതെന്നും അത് തനിക്ക് വലിയ ആവേശം പകരുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഐഷി പറഞ്ഞു. ജെഎന്‍യുവിനൊപ്പം നില്‍ക്കുന്ന കേരളത്തിന് ഐഷി ഘോഷ് നന്ദി പറഞ്ഞു. എ സമ്പത്ത്, എസ്എഫ്ഐ ദേശീയ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, ജെഎന്‍യുവിലെ മലയാളി വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ നിതീഷ് നാരായണന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ ഐഷിക്കൊപ്പമുണ്ടായിരുന്നു.
ഐഷി ഘോഷുമായുളള കൂടിക്കാഴ്ചയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: '' സംഘപരിവാർ തിട്ടൂരങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്തെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാല ഐതിഹാസികമായ പ്രതിരോധ സമരത്തിലാണ്. പരിവാർ ക്യാംപസിനകത്തുകയറി അഴിഞ്ഞാടി. മുഷ്ക്കുകൊണ്ട് ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയുടെ പ്രതിരോധത്തെ തീർത്തു കളയാമെന്നായിരുന്നു സംഘപരിവാറിന്റെ വ്യാമോഹം.
Recommended Video
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറാണ് ക്യാംപസ് കാഴ്ചവെച്ചത്. JNU വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും SFI നേതാവുമായ ഒയ്‌ഷി ഘോഷാണ് ഐതിഹാസിക പോരാട്ടത്തിന് നേതൃത്വം നൽകിയത്. പൊട്ടിയ തലയുമായി വീണ്ടും സമരരംഗത്തേക്ക് വരികയായിരുന്നു ഒയ്ഷി. ചികിത്സാർത്ഥം ആശുപത്രിയിൽ പോയ ഒയ്ഷി കേരളാ ഹൗസിലെത്തി. രക്തസാക്ഷി സഫ്ദർ ഹാഷ്മിയെക്കുറിച്ച് സുധാൻവാ ദേശ്പാണ്ഡെ എഴുതിയ "ഹല്ലാ ബോൽ" എന്ന പുസ്തകം ഒയ്ഷിക്കുനൽകി. ജെ.എൻ. യുവിലെ വിദ്യാർത്ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഈ പെൺകുട്ടിയുടെ കണ്ണുകളിലുണ്ട്. നീതിക്ക് വേണ്ടിയുള്ള സമരത്തിന് എല്ലാവിധ ആശംസകളും''.