ഗോത്രവർഗക്കാരെപ്പോലെ മാസങ്ങളോളം സെന്റിനൽ ദ്വീപിൽ താമസിക്കണം, ജോണിന്റെ അവസാന വാക്കുകൾ
Recommended Video
പോർട്ട് ബ്ലെയർ: ആന്ഡമാനിലെ സെന്റിനൽ ദ്വീപിൽ ഗോത്രവർഗക്കാർ അമ്പെയ്ത് കൊലപ്പെടുത്തിയ ജോണിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മൃതദേഹം വീണ്ടെടുക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥർക്കും ഗോത്രവർഗക്കാർക്കും ഒരുപോലെ ഭീഷണി ഉയർത്തുമെന്ന രാജ്യാന്തര സംഘടനകളുടെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.
മത്സ്യത്തൊഴിലാളികൾക്ക് 25,000 രൂപ നൽകിയാണ് നിരോധിത മേഖലയിലേക്ക് കോസ്റ്റ് ഗാർഡിന്റെ കണ്ണുവെട്ടിച്ച് ജോൺ കടന്നത്. ദ്വീപിലേക്കുള്ള യാത്രയിൽ തന്റെ വരവിന്റെ ഉദ്ദേശവും സെന്റിനൽ ദ്വീപിലേക്ക് തന്നെ ആകർഷിച്ച കാരണങ്ങളുമൊക്കെ ജോൺ പങ്കുവെച്ചിരുന്നു. ജോണിനെ ദ്വീപിലെത്തിച്ച മൂന്ന് മത്സ്യത്തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആരും കേൾക്കാത്ത കഥകൾ തേടി
പുറലോകവുമായി യാതൊരുബന്ധവും വച്ചുപുലർത്താത്തവരാണ് സെന്റിനൽ ഗോത്ര വർഗക്കാർ. പുറത്ത് നിന്നുള്ളവരുടെ സാന്നിധ്യം അവരെ അസ്വസ്ഥരാക്കും. തീരത്തേയ്ക്ക് അടുക്കാൻ ശ്രമിക്കുന്നവരെ അവർ കുന്തങ്ങളും അമ്പുകളും ഉപയോഗിച്ച് ആക്രമിക്കും എന്ന കാര്യത്തിൽ മാത്രമാണ് സംശയമില്ലാത്തത്. നാൽപ്പതിൽ താഴെ മാത്രം ജനസംഖ്യയുള്ള ഈ ഗോത്രവർഗക്കാർക്കിടയിലേക്കാണ് ജോൺ മതപരിവർത്തനം നടത്താനായി എത്തിയത്.
ദ്വീപിലൊളിപ്പിച്ച ബാഗ്
ജോണിനെ സെന്റിനൽ ദ്വീപിലേക്ക് എത്തിച്ച മത്സ്യത്തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പതിനാറാം തീയതി രാത്രി ദ്വീപിലെത്തിയ ജോൺ തന്റെ കൈവശമുണ്ടായിരുന്നു ബാഗ് ദ്വീപിൽ ഒളിപ്പിച്ചുവച്ചു. ജോണിന്റെ പാസ്പോർട്ട്, വസ്ത്രങ്ങൾ, ഫസ്റ്റ് എയിഡ് ബോക്സ്, വിറ്റാമിൻ ഗുളികകൾ മറ്റ് അവശ്യ വസ്തുക്കൾ തുടങ്ങിയവയായിരുന്നു ബാഗിലുണ്ടായിരുന്നത്. ഗോത്രവർഗക്കാർ തന്നെ ആക്രമിക്കുമെന്ന് ജോണിന് ഉറപ്പുണ്ടായിരുന്നു. മുൻകരുതൽ എന്ന നിലയ്കാണ് അവരുടെ കണ്ണിൽ പെടുന്നതിന് മുൻപ് തന്നെ രക്തം കട്ടപിടിക്കാനുള്ള മരുന്ന് ഉൾപ്പെടെ സൂക്ഷിച്ച ബാഗ് ഒളിപ്പിച്ചു വയ്ക്കുന്നത്.
വിശ്വാസം പിടിച്ചു പറ്റാൻ
ഗോത്രവർഗക്കാരുടെ വിശ്വാസം പിടിച്ചുപറ്റാൻ തനിക്ക് സാധിക്കുമെന്ന് ജോൺ വിശ്വസിച്ചിരുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. സെന്റിനലുകലെപ്പോലെ വസ്ത്രം ധരിച്ച് അവർക്കിടയിൽ മാസങ്ങളോളം കഴിയണമെന്ന് ജോൺ പറഞ്ഞിരുന്നു. 1960ൽ ദ്വീപിലെത്തിയ ഉദ്യോഗസ്ഥരുടെ വസ്ത്രത്തിൽ അത്ഭുതത്തോടെ നോക്കുന്ന സെന്റിനലുകളുടെ ദൃശൃങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും ജോൺ മത്സ്യത്തൊഴിലാളികളോട് വിശദീകരിച്ചു.
ബാഗ് എവിടെ?
ജോൺ ദ്വീപിലൊളിപ്പിച്ച ബാഗ് ഗോത്രവർഗക്കാരുടെ കണ്ണിൽപ്പെട്ടിട്ടുണ്ടെങ്കിൽ അവർ അത് നശിപ്പിച്ച് കളഞ്ഞിരിക്കാമെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഗോത്രവർഗക്കാരെ ആകർഷിക്കാനായി തൂവാലകളും റബർ ട്യൂബുകളും ഉൾപ്പടെയുള്ള സമ്മാനങ്ങൾ ജോൺ ബാഗിൽ കരുതിയിരുന്നു.
നവംബർ 16ന് സംഭവിച്ചത്
ചെറുവള്ളത്തിലാണ് ജോൺ ദ്വീപിലേക്ക് എത്തുന്നത്. മത്സ്യത്തൊഴിലാളികൾ സുരക്ഷിതമായ സ്ഥലത്ത് കാത്തുനിന്നു. ഇതിനിടെ സെന്റിനലുകളുടെ കണ്ണിൽപെട്ടതോടെ ഇവർ ജോണിന് നേരെ അമ്പുകളും കുന്തങ്ങളും എറിഞ്ഞു.ജോണിന്റെ കയ്യിലിരുന്ന ബൈബിളിൽ അമ്പ് തറഞ്ഞ് കയറി. ജോണിന്റെ ചെറുവള്ളവും അവർ നശിപ്പിച്ചു. ഇതോടെ വെള്ളത്തിലേക്കിറങ്ങിയ ജോൺ നാനൂറ് മീറ്ററോളം നീന്തി മത്സ്യത്തൊഴിലാളികളുടെ അടുത്തേയ്ക്ക് എത്തുകയായിരുന്നു. ഇതിനിടയിലും ജോണിന് നേരെ ഇവർ അമ്പെയ്തുകൊണ്ടിരുന്നു.
ഡയറിക്കുറുപ്പുകൾ
ദ്വീപിലേക്കുള്ള യാത്രയുടെ ഓരോ അനുഭവങ്ങളും ജോൺ ഡയറിയിൽ കുറിച്ചിരുന്നു. എനിക്ക് മരിക്കേണ്ട, ഞാൻ ദ്വീപിൽ നിന്ന് മടങ്ങണോ? ദൈവത്തിന്റെ സന്ദേശം സെന്റിനലുകൾക്കിടയിൽ പ്രചരിപ്പിക്കാൻ എനിക്ക് പകരം ആരെങ്കിലും എത്തുമോ? ജോൺ ഡയറിയിൽ കുറിച്ചു. ഭൂമിയിൽ സാത്താന്റെ അവസാനത്തെ ശക്തി കേന്ദ്രമാണോ ഇതെന്നാണ് ആദ്യ കാഴ്ചയിൽ ജോൺ സെന്റിനൽ ദ്വീപിനെ വിശേഷിപ്പിച്ചത്.
സെന്റിനലുകൾ കടുത്ത ജാഗ്രതയിൽ
ജോണിന്റെ മൃതദേഹം വീണ്ടെടുക്കാനായി പോലീസും നാവിക സേനയും ദ്വീപിന് ചുറ്റും നടത്തുന്ന നിരീക്ഷണം ഗോത്രവർഗക്കാരെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. മരത്തിന് മുകളിലിരുന്ന് ഒരുകൂട്ടം സെന്റിനലുകൾ പോലീസുകാരെത്തിയ ബോട്ടുകൾ നിരീക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സാധാരണയായി ഉച്ചതിരിഞ്ഞ സമയങ്ങളിൽ സെന്റിനലുകൾ തീരത്തിനടുത്ത് ഉണ്ടാവാറില്ല. എന്നാലിപ്പോൾ ചെറുസംഘങ്ങളായി ഇവർ സദാസമയവും തീരത്തുണ്ടെന്നാണ് പോലീസ് പറയുന്നത്.
മൃതദേഹം വീണ്ടെടുക്കില്ല
രോഗപ്രതിരോധശേഷി തീരെ കുറഞ്ഞവരാണ് സെന്റിനൽ ഗോത്രവർഗക്കാർ. അവരെ അസ്വസ്ഥരാക്കി മൃതദേഹം വീണ്ടെടുക്കാനുള്ള നടപടികൾ തുടർന്നാൽ സെന്റിനൽ ഗോത്രവർഗം ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കപ്പെട്ടേക്കാം എന്ന മുന്നറിയിപ്പ് നൽകുകയാണ് ഗോത്രവർഗക്കാരുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സർവൈവൽ ഇന്റർനാഷണൽ എന്ന സംഘടന. സെന്റിനലുകൾക്ക് ദോഷകരമായി ബാധിക്കുന്ന യാതൊരു നടപടിയും സ്വീകരിക്കരുതെന്നാണ് പോലീസിനും നിർദ്ദേശം നൽകിയിക്കുന്നത്. ഇതോടെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്
ശബരിമലയില്‍ ഉടക്കി നിയമസഭയില്‍ പ്രതിപക്ഷ ബഹളം; കറുപ്പണിഞ്ഞ് പിസി, വിട്ടുകൊടുക്കാതെ മുഖ്യമന്ത്രി
യതീഷ് ചന്ദ്രയെ ചവിട്ടിക്കൂട്ടാനിറങ്ങിയ ശോഭാ സുരേന്ദ്രന് പണി കിട്ടി, ഭീഷണി പ്രസംഗത്തിൽ കേസ്