അംബേദ്കറിന്റെ സ്വപ്നം പൂർത്തിയാക്കാൻ എൻഡിഎയിലേക്ക് വരൂ, അഭിജീത് ദീപ്കെയെ ക്ഷണിച്ച് കേന്ദ്ര മന്ത്രി
ന്യൂ ഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയെ ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭാഗമാകാന്‍ ക്ഷണിച്ച് കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെ. ഡോ. ബാബാസാഹബ് അംബേദ്കറിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാനും സമൂഹത്തേയും പാര്‍ട്ടിയേയും ശക്തിപ്പെടുത്താനും സിജെപി കണ്‍വീനര്‍ അഭിജീത് ദീപ്‌കെ തന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്തവാലെ) യില്‍ ചേരണം എന്ന് രാംദാസ് അത്തവാലെ ആവശ്യപ്പെട്ടു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്തവാലെ) എന്‍ഡിഎയുടെ സഖ്യകക്ഷിയാണ്. അഭിജീത് ദീപ്‌കെ ഒരു അംബേദ്കര്‍വാദിയാണെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം ചെറുപ്പക്കാരനും വളരെ ആക്ടീവുമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്തവാലെ)യില്‍ ചേരുന്ന കാര്യം അദ്ദേഹം പരിഗണിക്കണം, രാംദാസ് അത്തെവാലെ പറഞ്ഞു.
പാര്‍ട്ടിയുടെ ഏക എംപിയാണ് രാംദാസ് അത്തവാലെ. മഹാരാഷ്ട്രയില്‍ നിന്നുളള രാജ്യസഭാംഗമാണ് അദ്ദേഹം. കേന്ദ്ര സര്‍ക്കാരില്‍ സാമൂഹ്യക്ഷേമ വകുപ്പ് സഹമന്ത്രിയായിട്ടാണ് അത്തവാലെ പ്രവര്‍ത്തിക്കുന്നത്. ആക്ഷേപ ഹാസ്യ പേജായി സോഷ്യല്‍ മീഡിയയില്‍ തുടക്കമിട്ട കോക്രോച്ച് ജനതാ പാര്‍ട്ടി ഇന്ന് രാജ്യത്ത് വലിയൊരു തിരുത്തല്‍ ശക്തിയുടെ രൂപത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുകയാണ്.

എന്നാല്‍ സിജെപി രാഷ്ട്രീയ പാര്‍ട്ടിയായി രൂപം മാറാന്‍ ആഗ്രഹിക്കുന്നില്ലെന്നും പകരം ഒരു സമ്മര്‍ദ്ദശക്തിയായി നിലകൊള്ളും എന്നാണ് അഭിജീത് ദീപ്‌കെ വ്യക്തമാക്കിയിരിക്കുന്നത്. നീറ്റ് പരീക്ഷാ ക്രമക്കേടിന് എതിരെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന സമരം വിജയിപ്പിച്ചെടുക്കാന്‍ സിജെപിക്ക് സാധിച്ചു. സമരത്തിനും അതിന് ശേഷവും വലിയ ജനപിന്തുണയാണ്, പ്രത്യേകിച്ച് യുവാക്കളില്‍ നിന്നും സിജെപിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.
സിജെപി സമരത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പദവിയില്‍ നിന്നും ധര്‍മേന്ദ്ര പ്രധാന് രാജി വെയ്‌ക്കേണ്ടതായി വന്നു. സ്വാതന്ത്യദിനമായ ആഗസ്റ്റ് 15ന് പുതിയ ക്യാംപെയ്‌നും രാജ്യത്ത് സിജെപി തുടക്കം കുറിച്ചിരിക്കുകയാണ്. ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ നന്നാക്കാനാവശ്യപ്പെട്ട് കൊണ്ടുളള ഈ ക്യാംപെയ്‌നും വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.



Click it and Unblock the Notifications