യോഗിയുടെ യുപിയില്‍ വീണ്ടും പോലീസ് ക്രൂരത; മാധ്യമ പ്രവര്‍ത്തകന്റെ വായില്‍ മൂത്രമൊഴിച്ചു, മര്‍ദ്ദിച്ചു
ഷാംലി: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് ഉത്തര്‍ പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. ഒടുവില്‍ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയെ ജയില്‍ മോചിതനാക്കേണ്ടി വന്നു.
യോഗിയ്ക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി! ഇത് കൊലപാതകമല്ല, മാധ്യമ പ്രവര്‍ത്തകനെ സ്വതന്ത്രനാക്കൂ
ഇപ്പോഴിതാ മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഉത്തര്‍ പ്രദേശില്‍ നിന്ന് വരുന്നത്. മാധ്യമ പ്രവര്‍ത്തകനെ അതി ക്രൂരമായി മര്‍ദ്ദിക്കുകയും വിവസ്ത്രനാക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
റെയില്‍വേ പോലീസുകാരാണ് മാധ്യമ പ്രവര്‍ത്തകനെ അതി ക്രൂരമായി ഉപദ്രവിച്ചത്. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഷാംലി ജില്ലയില്‍ തീവണ്ടി പാളം തെറ്റിയത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്ത്തകന് നേര്‍ക്കായിരുന്നു അക്രമം.
അമിത് ശര്‍മ
ന്യൂസ് 24 എന്ന ടിവി ചാനലിന്റെ പ്രാദേശിക ലേഖകന്‍ ആണ് അമിത് ശര്‍മ. ഷാംലി ജില്ലയില്‍ തീവണ്ടി പാളം തെറ്റിയത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആണ് ഉത്തര്‍ പ്രദേശി ജിആര്‍ജി(ഗവണ്മെന്റ് റെയില്‍വേ പോലീസ്) ഉദ്യോഗസ്ഥര്‍ ഇയാളെ അതി ക്രൂരമായി ഉപദ്രവിച്ചത്. ഒരു രാത്രി മുഴുവന്‍ പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടിയും വന്നു അമിത് ശര്‍മയ്ക്ക്.
വായില്‍ മൂത്രമൊഴിച്ചു
പോലീസുകാര്‍ ആരും തന്നെ യൂണിഫോമില്‍ ആയിരുന്നില്ല. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ക്യാമറ തട്ടിപ്പറിച്ച് നിലത്തിട്ടു. അത് എടുക്കാന്‍ ശ്രമിക്കവെ അമിത് ശര്‍മയെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് പിടിച്ചുകെട്ടി നഗ്നനാക്കുകയും വായില്‍ മൂത്രമൊഴിക്കുകയും ചെയ്തു എന്നാണ് അമിത് ശര്‍മ വ്യക്തമാക്കുന്നത്.
മാധ്യമ പ്രവര്‍ത്തകര്‍ ഓടിയെത്തി
സംഭവം അറിഞ്ഞ് പ്രദേശത്തുണ്ടായിരുന്ന മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ ഓടിയെത്തിയതോടെ ആണ് വിഷയം പുറംലോകം അറിയുന്നത്. ഇവര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ കൂടി നിന്ന് പ്രതിഷേധിക്കുകയും അമിത് ശര്‍മയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്ത് വിടുകയും ചെയ്തു.
ഇതിനിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും മാധ്യമ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് രാവിലെ അമിത് ശര്‍മയെ വിട്ടയക്കുകയായിരുന്നു.
രണ്ട് പേര്‍ക്ക് സസ്പെന്ഷന്
പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഉന്നതാധികാരികളുടെ മുന്നിലെത്തിയിട്ടുണ്ട്. തുടര്‍ന്ന് റെയില്‍വേ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഷാംലി രാകേഷ് കുമാറിനേയും കോണ്‍സ്റ്റബിള്‍ സഞ്ജയ് പവാറിനേയും അടിയന്തരമായി സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍ പ്രദേശ് പോലീസിന്റെ കീഴിലാണ് ഗവണ്മെന്റ് റെയില്‍വേ പോലീസും വരുന്നത്. ഉത്തര്‍ പ്രദേശ് ഡിജിപി ഒപി സിങാണ് സസ്പെന്ഷന് ഉത്തരവിട്ടത്.
|
തുടര്‍ച്ചയായ പോലീസ് അതിക്രമം
ഉത്തര്‍ പ്രദേശില്‍ പോലീസ് അതിക്രമം തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു സ്വകാര്യ ചാനല്‍ മേധാവിയേയും പത്രാധിപരേയും അറസ്റ്റ് ചെയ്തിരുന്നു. ദില്ലിയില്‍ താമസിക്കുന്ന സ്വതന്ത്ര മാധ്യമ പ്രവര്ത്തന് പ്രശാന്ത് കനോജിയയും അറസ്റ്റ് ചെയപ്പെട്ടിരുന്നു. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് പ്രശാന്തിനെ വിട്ടയച്ചത്.