ദില്ലിയിൽ മാധ്യമപ്രവർത്തകയ്ക്ക് വെടിയേറ്റു; ആക്രമണത്തിന് പിന്നാലെ വാഹനത്തിന് നേരെ മുട്ടയേറും
ദില്ലി: രാജ്യ തലസ്ഥാനത്ത് മാധ്യമപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു. ഈസ്റ്റ് ദില്ലിയിലെ വസുന്ധര എൻക്ലേവിനടുത്താണ് സംഭവം. മിതാലി ചന്ദോല എന്ന മാധ്യമപ്രവർത്തകയ്ക്ക് നേരെയാണ് അജ്ഞാതൻ വെടിയുതിർത്തത്. ഞായറാഴ്ച പുലർച്ചെ മിതാലി തന്റെ കാർ ഡ്രൈവ് ചെയ്ത് വരുന്നതിനിടെയായിരുന്നു ആക്രമണം.
ഈസ്റ്റ് ദില്ലിക്ക് സമീപത്ത് വെച്ച് മിതാലിയുടെ കാറിനെ അക്രമി സംഘം സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാർ അതിവേഗത്തിൽ മറികടന്നു. കാറിലുണ്ടായിരുന്ന മുഖംമൂടിധാരികൾ മിതാലിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് തവണ ഇവർ വെയിയുതിർത്തു. കാറിന്റെ ഗ്ലാസ് തുളച്ച് മിതലിയുടെ കൈയ്യിലാണ് ഒരു ബുള്ളറ്റ് തറഞ്ഞു കയറിയത്.
വെടിയുതിർത്തതിന് പിന്നാലെ ഇവർ കാറിന് നേരെ മുട്ടയേറും നടത്തി. തുടർന്ന് സംഭവസ്ഥലത്ത് നിന്നും രക്ഷപെട്ടു. സ്വകാര്യ ആശുപത്രിയിൽ ചികിസ്തയിലുള്ള മിതാലി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണോയെന്ന സംശയത്തിലാണ് പോലീസ്.
സുമിത്ര മഹാജനല്ല ഓം ബിർള, എംപിമാരെ വരച്ച വരയിൽ നിർത്തി പുതിയ സ്പീക്കർ, തരൂരിനടക്കം കണക്കിന് കിട്ടി!
കുറച്ച് കാലമായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു മിതാലി. ആക്രണത്തിന് പിന്നിൽ ബന്ധുക്കൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് ഉദ്യോസ്ഥർ വ്യക്തമാക്കി. രാത്രിയിൽ വാഹനങ്ങൾ തടഞ്ഞ് കവർച്ച നടത്തുന്ന സംഘങ്ങൾക്ക് പങ്കുണ്ടോയെന്നും പരിശോധിക്കും. അക്രമികൾക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്.
2008ൽ മലയാളി മാധ്യമപ്രവർത്തകയായ സൗമ്യ വിശ്വനാഥൻ പുലർച്ചെ 3.30ന് ജോലി കഴിഞ്ഞ് മടങ്ങും വഴി സൗത്ത് ദില്ലിയിലെ വസന്ത് കുഞ്ചിൽവെച്ച് വെടിയേറ്റ് മരിച്ചിരുന്നു.