മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് ഇ ഡി
ദില്ലി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ കേസ് എടുത്ത് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ ഇഡി കേസെടുത്തത്. കാപ്പനെ കൂടാതെ ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ അതിക്കൂർ റഹ്മാൻ, പി എഫ് ഐ മസൂദ് അഹമ്മദ്, എംഡി ആലം, കെ എ ഷെരീഫ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇത് സംബന്ധിച്ച കുറ്റപത്രം ലക്നൗവിലെ പ്രത്യേക കോടതിയില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു.
ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനായ റൗഫ് ഷെരീഫിനെതിരെ യുപി പൊലീസ് നേരത്ത് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടന്ന സമരങ്ങള്‍ക്ക് വിദേശ ഫണ്ടിംഗ് നടത്തിയെന്ന കേസിലായിരുന്നു റൗഫ് ഷെരീഫിനെതിരായ ലുക്ക് ഔട്ട് നോട്ടീസ്. ഇദ്ദേഹത്തിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ പേരും ഉള്‍പ്പെടുത്തിയിരുന്നു. റൗഫിന്‍റെ അക്കൗണ്ടില്‍ നിന്നും 2.21 കോടി രൂപ കണ്ടെത്തിയെന്നും എന്‍ഫോഴ്സ്മെന്‍റ് വാദിക്കുന്നു. മൂന്ന് അക്കൗണ്ടിലേക്കാണ് പണം എത്തിയത്. ഈ അക്കൗണ്ടിലേക്ക് വിദേശത്ത് നിന്നും 31 ലക്ഷം രൂപ എത്തിയിട്ടുണ്ട്.
Recommended Video
മഞ്ഞിൽ കുളിച്ച് ജമ്മു കശ്മീരും ലേയും ഹിമാചലും ഉത്തരാഖണ്ഡും- ചിത്രങ്ങൾ
ഈ പണം പിന്നീട് ക്യാമ്പസ് ഫ്രണ്ട് നേതാവും ട്രഷററുമായ അതീഖുർ റഹ്മാന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്ക് ദളിത് യുവതി പീഡനത്തിന് ഇരയായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദിഖ് കാപ്പനെ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മഥുര റെയില്‍വെ സ്റ്റേഷനില്‍ വച്ച് യുപി പോലീസ് അറസ്റ്റ് ചെയ്തത്. യുപില്‍ കലാപമുണ്ടാക്കാനാണ് എത്തിയത് എന്നായിരുന്നു പോലീസ് വാദം.