അധ്യക്ഷനായി അമിത് ഷാ തുടരും; ബിജെപി വർക്കിംഗ് പ്രസിഡന്റായി ജെപി നദ്ദയെ നിയമിച്ചു
ദില്ലി: ജെപി നദ്ദയെ ബിജെപി വർക്കിംഗ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനത്ത് തുടരും. ജാർഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷായെ മാറ്റേണ്ടെന്ന് പാർട്ടി തീരുമാനിച്ചത്.
ചർച്ച വിജയം; പശ്ചിമ ബംഗാളിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, സുരക്ഷ വർധിപ്പിക്കും
വർക്കിംഗ് പ്രസിഡന്റിനെ നിയമിച്ച് അമിത് ഷായുടെ ജോലിഭാരം കുറയ്ക്കാനാണ് പാർട്ടി ലക്ഷ്യം വയ്ക്കുന്നത്. പാർട്ടിയുടെ ദൈനംദിന കാര്യങ്ങളിൽ വർക്കിംഗ് പ്രസിഡന്റാകും തീരുമാനമെടുക്കുക. മോദി മന്ത്രിസഭയിൽ അംഗമായതോടെ അധ്യക്ഷ സ്ഥാനമൊഴിയാൻ അമിത് ഷാ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നും പാർലമെന്ററി യോഗം ജെപി നദ്ദയെ വർക്കിംഗ് പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നുവെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.
ഹിമാചൽ പ്രദേശിൽ നിന്നുള്ള നേതാവാണ് ജെപി നദ്ദ. ആർഎസ്എസിലൂടെ വളർന്നുവന്ന നദ്ദ മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനാണ്. ഒന്നാം മോദി സർക്കാരിലെ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു ജെപി നദ്ദ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് ചുമതല ജെപി നദ്ദയ്ക്കായിരുന്നു.
മഹാസഖ്യത്തെയും പ്രിയങ്കാ ഗാന്ധിയേയും അപ്രസക്തമാക്കി യുപിയിൽ മികച്ച വിജയം നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. 80 സീറ്റുകളിൽ 62 ഇടത്തും ബിജെപി വിജയിച്ചു. 50 ശതമാനം വോട്ട് വിഹിതം ലക്ഷ്യമിട്ട സംസ്ഥാനത്ത് 49 ശതമാനത്തിലേറെ വോട്ടുകൾ നേടാൻ നദ്ദയുടെ തന്ത്രങ്ങൾക്ക് കഴിഞ്ഞു.
എഎൽബി ബിരുദധാരിയാണ് ജെപി നദ്ദ. ബിഹാറിലെ പാട്നയിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഹിമാചൽ പ്രദേശ് നിയമസഭയിലേക്ക് മൂന്ന് വട്ടം എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹിമാചലിൽ നിന്നുള്ള രാജ്യസഭാംഗമാണ്.