അമിത് ഷായുടെ പകരക്കാരൻ ജെപി നദ്ദ തന്നെ? ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പെ നീക്കം തുടങ്ങി, കാരണം!!
ദില്ലി: രണ്ടാം മോദി സർക്കാരിലേക്ക് സർപ്രൈസ് എൻട്രി നടത്തിയിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. മോദി സർക്കാരിലെ ആഭ്യന്തര വകുപ്പിന്റെ ചുമതലയാണ് അമിത് ഷായ്ക്ക് നൽകിയിരിക്കുന്നത്. സുപ്രധാനമായ മന്ത്രിസ്ഥാനം ലഭിച്ചതോടെ അമിത് ഷാ ഇനി പാർട്ടി അധ്യക്ഷ പദവി ഒഴിഞ്ഞേക്കുമെന്നാണ് സൂചനകൾ. അമിത് ഷായുടെ പകരക്കാരനായി പരിഗണിക്കുന്ന പേരുകളിൽ ഏറ്റവും സാധ്യത കൽപ്പിക്കുന്ന മുൻ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന ജെപി നദ്ദയുടേത്.
മണ്ഡലം മാറിയിട്ടും കാര്യമില്ല, മനേകാ ഗാന്ധിക്ക് മന്ത്രിസ്ഥാനം നഷ്ടമായതിന്റെ കാരണം ഇതാണ്, താക്കീത്
അമിത് ഷാ എന്ന രാഷ്ട്രീയ ചാണക്യന് പകരക്കാരനായി ജെപി നദ്ദയെ പരിഗണിക്കുന്നതിന് കാരണങ്ങൾ ഏറെയാണ്. അമിത് ഷാ കടന്നു വന്ന വഴികളിലൂടെ തന്നെയാണ് നദ്ദയും ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. രണ്ടാം മോദി സർക്കാരിൽ ജെപി നദ്ദയ്ക്ക് മന്ത്രിസ്ഥാനം നൽകാതിരുന്നതോടെ നദ്ദ ബിജെപിയുടെ തലപ്പത്തേയ്ക്ക് എത്തുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
കേന്ദ്ര മന്ത്രിസഭയിൽ
രണ്ടാം മന്ത്രിസഭയിൽ അമിത് ഷാ ഉണ്ടാകുമെന്ന സൂചനകൾ ആദ്യം പുറത്ത് വന്നിരുന്നെങ്കിലും പശ്ചിമ ബംഗാളിൽ ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മുമ്പ് മാത്രമാണ് അമിത് ഷാ മന്ത്രിസ്ഥാനം ഉറപ്പിച്ചത്. നരേന്ദ്ര മോദിക്കും രാജ്നാഥ് സിംഗിനും ശേഷം മന്ത്രിസഭയിലെ മൂന്നാമനായി അമിത് ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയായിരുന്നു.
എന്നും മോദിയുടെ കൂട്ടാളി
2002ൽ ഗുജറാത്തിൽ നരേന്ദ്രമോദിയുടെ നേൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞതും ഏറ്റവും ശക്തനുമായ മന്ത്രിയായിരുന്നു അമിത് ഷാ. 1982ൽ തന്റെ പതിനാറാം വയസിലാണ് അമിത് ഷാ മോദിയെ കണ്ടുമുട്ടുന്നത്. ഒടുവിൽ മോദി- അമിത് ഷാ കൂട്ടുകെട്ട് ഗുജറാത്ത് രാഷ്ട്രീയം കൈപ്പിടിയിലാക്കുകയായിരുന്നു
മോദി പ്രധാനമന്ത്രി പദത്തിലേക്ക്
2013ൽ നരേന്ദ്ര മോദിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിയമിച്ചപ്പോൾ ഉത്തർപ്രദേശിൽ പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ദൗത്യമായിരുന്നു അമിത് ഷായ്ക്ക് നൽകിയത്. 80 ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശ് ഭരണം പിടിക്കാൻ നിർണായകമായിരുന്നു. ഗുജറാത്ത് മോഡൽ വികസനവും, വികസന നായകൻ എന്ന മോദിയുടെ പ്രതിച്ഛായയും ഉത്തർപ്രദേശിൽ വോട്ടാക്കി മാറ്റാൻ അമിത് ഷായക്ക് സാധിച്ചു
വമ്പൻ വിജയം
അമിത് ഷായുടെ തന്ത്രങ്ങൾ യുപിയിൽ ഫലം കണ്ടു. ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ 71 ഇടത്തും ബിജെപി വിജയിച്ചു. ആദ്യ വിജയത്തിന് ശേഷമുള്ള 5 വർഷങ്ങൾ ബിജെപിയുടെ സംഘടനാസംവിധാനം കൂടുതൽ ശക്തമാക്കാൻ അമിത് ഷായ്ക്കായി. ഇനി കേന്ദ്രമന്ത്രിസഭയിൽ മോദിക്കൊപ്പം ആഭ്യന്തരമന്ത്രിയായി അമിത് ഷാ ഉണ്ടാകും.
മുൻ ആരോഗ്യ മന്ത്രി
ജഗത് പ്രകാശ് നദ്ദയെന്ന ജെപി നദ്ദയാണ് ഇനി അമിത് ഷായുടെ പകരക്കാരനാകുകയെന്നാണ് സൂചനകൾ. അമിത് ഷാ കഴിഞ്ഞാൽ പാർട്ടിയുടെ പ്രധാന തന്ത്രജ്ഞരിൽ ഒരാളാണ് ജെപി നദ്ദ. ഒന്നാം മോദി സർക്കാരിലെ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു നദ്ദ. ആയുഷ് മാൻ ഭാരത് ഉൾപ്പെടെ നരേന്ദ്രമോദി സർക്കാരിന്റെ അഭിമാനപദ്ധതികളിൽ പലതും വിജയകരമാക്കിയതിന് പിന്നിൽ നദ്ദയുടെ പ്രവർത്തനങ്ങളുണ്ടായിരുന്നു.
ഉത്തർപ്രദേശിൽ നിന്നും
ബിജെപി അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തും മുമ്പ് അമിത് ഷാ ഉത്തർപ്രദേശിൽ തന്റെ കഴിവ് തെളിയിച്ചത് പോലെ നദ്ദയും ഇത്തവണ യുപിയിൽ ബിജെപിയുടെ വിജയ ശിൽപ്പിയായി. 2014ലെ തിരഞ്ഞെടുപ്പിന് മുമ്പ് യുപിയുടെ തിരഞ്ഞെടുപ്പ് ചുമതല അമിത് ഷായ്ക്ക് നൽകിയതു പോലെ 2019ൽ ജെപി നദ്ദയ്ക്കായിരുന്നു ഉത്തർപ്രദേശിന്റെ ചുമതല.
മികച്ച വിജയം
ഉത്തർപ്രദേശിൽ 50 ശതമാനം വോട്ട് വിഹിതം നേടണമെന്നായിരുന്നു നദ്ദയോട് അമിത് ഷാ ആവശ്യപ്പെട്ടത്. 49.6 ശതമാനം വോട്ട് വിഹിതമാണ് ഈ തിരഞ്ഞെടുപ്പിൽ ബിജെപി നേടിത്. മഹാസഖ്യവും കോൺഗ്രസും ഉയർത്തിയ വെല്ലുവിളികൾക്കിടയിലായിരുന്നു ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്. 62 സീറ്റുകളാണ് ഇക്കുറി ബിജെപി യുപിയിൽ നേടിയത്.
ബീഹാറിൽ
ഹിമാചൽ പ്രദേശിലാണ് നദ്ദയുടെ കുടുംബവേരുകൾ. ബീഹാറിലെ പാട്നയിലായിരുന്നു ജനനം. എബിവിപിയിലൂടെയാണ് നദ്ദ പൊതുരംഗത്തെത്തിയത്. 1886 മുതൽ 1989 വരെ എബിവിപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. 1991ൽ ഭാരതീയ ജനതാ യുവമോർച്ചാ അധ്യക്ഷനായി. 1933ലൽ തന്റെ 33ാമത്തെ വയസിലാണ് ആദ്യമായി ഹിമാചൽ പ്രദേശിലെ നിയമസഭാംഗം ആകുന്നത്.
ദേശീയ രാഷ്ട്രീയത്തിലേക്ക്
ഹിമാചൽപ്രദേശിലെ ബിജെപി മന്ത്രിസഭയിൽ രണ്ട് വട്ടം മന്ത്രിയായിരുന്നു ജെപി നദ്ദ. 2010ൽ പ്രേംകുമാർ ദുമാൽ സർക്കാരിൽ നിന്നും മുഖ്യമന്ത്രിയുമായുള്ള ഭിന്നതകളെ തുടർന്ന് രാജിവച്ചൊഴുഞ്ഞു. തുടർന്ന് നിതിൻ ഗഡ്കരിയാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് ജെപി നദ്ദയെ എത്തിക്കുന്നത്. രണ്ടാം മോദി സർക്കാരിലെ മന്ത്രിയാണ് പ്രേം കുമാർ ദുമാലിന്റെ മകനായ അനുരാഗ് താക്കൂർ ഇപ്പോൾ. ദുമാൽ ഹിമാചൽ പ്രദേശ് രാഷ്ട്രീയത്തിൽ പിടിമുറുക്കിയതോടെ നദ്ദ പൂർണമായും ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
അധ്യക്ഷപദവിയിലേക്ക്
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാജ്നാഥ് സിംഗിനൊപ്പം ചുക്കാൻ പിടിച്ചത് ജെപി നദ്ദയായിരുന്നു. ബിജെപി അധ്യക്ഷനായിരുന്ന രാജ്നാഥ് സിംഗ കേന്ദ്ര ആഭ്യന്തരമന്ത്രിയായപ്പോൾ അധ്യക്ഷ സ്ഥാനത്തേയ്ക്ക് നദ്ദയ്ക്കും സാധ്യത കൽപ്പിച്ചിരുന്നു. പക്ഷെ അമിത് ഷാ പാർട്ടി തലപ്പത്ത് എത്തുകയും മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല നദ്ദയ്ക്ക് നൽകുകയുമായിരുന്നു. ബിജെപി സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിൽ എത്തിയതോടെ മോദി സർക്കാരിലെ ആരോഗ്യ വകുപ്പ് മന്ത്രിയായി ജെപി നദ്ദയെ നിയമിക്കുകയായിരുന്നു.