ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍... പോസ്റ്റ്മാര്‍ട്ടത്തില്‍ കൃത്രിമം!
ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പ്രത്യേക സിബിഐ കോടതി ജഡ്ജി ജസ്റ്റിസ് ബിഎച്ച് ലോയയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നതായി വെളിപ്പെടുത്തല്‍. മഹാരാഷ്ട്രാ ബിജെപി നേതാവും മന്ത്രിയുമായ സുധീര്‍ മഗന്ധിവാറിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഭാര്യ സഹോദരന് ഡോക്ടര്‍ മകരന്ദ് ആണ് പോസ്റ്റ്മാര്‍ട്ടം നടത്തിയതെന്നാണ് വെളിപ്പെടുത്തല്‍.
ദേശീയ മാധ്യമമായ കാരവാന് മാഗസിനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്‍കെ തുംറാമായിരുന്നു പോസ്റ്റ്മാര്‍ട്ടം നടത്തിയതെന്നായിരുന്നു രേഖകളില്‍ ഉള്ളത്. എന്നാല്‍ പുതിയ വെളിപ്പെടുത്തലോടെ ലോയയുടേത് കൊലപാതകമാണെന്ന സംശയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നാഗ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ പ്രൊഫസറായിരുന്ന വ്യവഹാരെ രാഷ്ട്രീയ ബന്ധങ്ങളുടെ ബലത്തിലാണ് ലോയയുടെ പോസ്റ്റ്മാര്‍ട്ടത്തില്‍ ഇടപെട്ടതെന്നാണ് കാരവാന് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാദം കേള്‍ക്കുന്നതിനിടെ
അമിത് ഷാ പ്രതി പട്ടികയിലുള്ള വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം പുരോഗമിക്കുന്നതിനിടെ 2014 ഡിസംബർ ഒന്നിനാണ് ജസ്റ്റിസ് ബിഎച്ച് ലോയ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത്. നേരത്തെ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയെ മാറ്റിയായിരുന്നു ബിഎച്ച് ലോയക്ക് കേസ് കൈമാറിയത്. അമിത് ഷാ കോടതിയില്‍ നേരിട്ടെത്താത്തതില്‍ ലോയ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിവച്ചു. കേസ് പരിഗണിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ലോയയെ മരിച്ച നിലയില്‍ കണ്ടത്. സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ലോയയ്ക്ക് അവിടെ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടെന്നും തുടര്‍ന്ന് ആസ്പത്രിയിലേക്ക് പോകവേ മരിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മരണവിവരം ഭാര്യയെയോ ബന്ധുക്കളെയോ അറിയിക്കാതിരുന്നത് മരണത്തില്‍ സംശയം ബലപ്പെട്ടു.
ദുരൂഹത
വീട്ടുകാരെ അറിയിക്കാതെയായിരുന്നു പോസ്റ്റ്മാര്‍ട്ടം നടത്തിയിരുന്നത്. അസ്വാഭാവിക മരണമല്ലെന്നും ഹൃദയാഘാതമാണെന്നും പോസ്റ്റ്മാര്‍ട്ടത്തില്‍ പറയുന്നുണ്ടെങ്കിലും ലോയയുടെ ശരീരത്തില്‍ മുറിപ്പാടുകളും ചോരപ്പാടുകളും ഉണ്ടായിരുന്നു. സംശയം തോന്നിയ സാഹചര്യത്തില്‍ വീണ്ടും പോസ്റ്റ്മാര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം അംഗീകരിക്കാതെ മൃതദേഹം അടക്കം ചെയ്യുകയായിരുന്നു. ഇതില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ കേസ് സുപ്രീംകോടതിയിലെത്തി.നിലവില്‍ കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന വാദത്തില്‍ ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെടുന്ന ബെഞ്ച് വാദം കേള്‍ക്കുകയാണ്.
എല്ലാം മറച്ച് വെച്ചു
പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ താന്‍ പറയുന്ന കാര്യങ്ങള്‍ മാത്രം എഴുതി ചേര്‍ത്താല്‍ മതിയെന്ന് വ്യവഹാര പറഞ്ഞതായി ആസ്പത്രിയിലെ ജീവനക്കാര്‍ വ്യക്തമാക്കിയതായി കാരവാന് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോയയെ ആസ്പത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ കല്ലുകൊണ്ട് മര്‍ദ്ദിച്ചതായുള്ള പാടുകള്‍ ദേഹത്ത് ഉണ്ടായിരുന്നു. ഒപ്പം തലയ്ക്കും മര്‍ദ്ദനം ഏറ്റിരുന്നു. എന്നാല്‍ ലോയയുടേത് സ്വാഭാവിക മരണം മാത്രമാണെന്ന് വരുത്തി തീര്‍ക്കേണ്ടത് തന്റെ ആവശ്യമാണെന്ന രീതിയിലായിരുന്നു പോസ്റ്റ്മാര്‍ട്ടം നടപടിയില്‍ ലോയയുടെ ഇടപെടല്‍ എന്നും ജീവനക്കാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ ഉണ്ട്.
സുപ്രീം കോടതിയിലെ പൊട്ടിത്തെറി
ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മരണം സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പക്ഷേ ദീപക് മിശ്ര ഉള്‍പ്പെട്ട ബെഞ്ച് പ്രധാന്യം കുറഞ്ഞ ബെഞ്ചിന് കൈമാറിയതില്‍ ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെടെയുള്ള നാല് മുതിര്‍ന്ന ജഡ്ജിമാര്‍ നീരസം പ്രകടിപ്പിച്ച് രംഗത്തെത്തി. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് ഏറ്റെടുത്തു. രാജ്യത്തെ ഭരണകക്ഷിയുടെ അധ്യക്ഷന്‍ ആരോപണ വിധേയനായ കേസ് ജൂനിയന്‍ ജസ്റ്റിസിന് കൈമാറിയതില്‍ ചില കളികള്‍ നടന്നിട്ടുണ്ടെന്നായിരുന്നു മറ്റു ജഡ്ജിമാരുടെ ആരോപണം. ജൂനിയര്‍ ജഡ്ജിന് കേസ് കൈമാറിയത് ശരിയായില്ലെന്നായിരുന്നു വാര്‍ത്താ സമ്മേളനം നടത്തി നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പറഞ്ഞത്. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ചീഫ് ജസ്റ്റിസ് കേസ് വീതം വയ്ക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഭരണ കക്ഷിയായ ബിജെപിക്ക് വേണ്ടി ജുഡീഷ്യറിയെ ചീഫ് ജസ്റ്റിസ് വളച്ചൊടുക്കുന്നുവെന്ന ആരോപണത്തില്‍ ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഇംപീച്ച്മെന്റ് നടപടികള്‍ തുടങ്ങാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍.
വ്യാജ ഏറ്റുമുട്ടല്‍ കേസ്
സൊഹറാബുദ്ദീന്‍ ശൈഖിനേയും ഭാര്യ കൗസര്‍ബിയേയും ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധവിഭാഗം 2005 ല്‍ കസ്റ്റഡിയില്‍ എടുക്കുകയും ഭീകരരെന്ന് ആരോപിച്ച് ഇരുവരേയും കൊലപ്പെടുത്തി എന്നുമായി കേസ്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ഇരുവരും കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. ആ സമയത്ത് അമിത് ഷാ ആയിരുന്നു ഗുജറാത്ത് ആഭ്യന്ത്രമന്ത്രി. ലോയ കൊല്ലപ്പെടുമ്പോള്‍ ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്നു അമിത് ഷാ.