മക്കാ മസ്ജിദ് സ്ഫോടനക്കേസ്: വിധി പ്രസ്താവിച്ച ജഡ്ജി ബിജെപിയിലേക്ക്, കുടുംബവാഴ്ചയില്ലാത്ത പാര്‍ട്ടി!
ഹൈദരാബാദ്: മക്കാ മസ്ജിദ് സ്ഫോടനക്കേസ് കൈകാര്യം ചെയ്ത ജഡ്ജി ബിജെപിയിലേക്ക്. മക്കാ മസ്ജിദ് കേസ് വാദിച്ചതിന് ശേഷം രാജി പ്രഖ്യാപിച്ച മുന്‍ ജഡ്ജി രവീന്ദര്‍ റെഡ്ഡിയാണ് ബിജെപിയില്‍ ചേരുമെന്നുള്ള സൂചന നല്‍കിയിട്ടുള്ളത്. ബിജെപി കുടുംബവാഴ്ചയില്ലാത്ത പാര്‍ട്ടിയാണെന്നും ദേശസ്നേഹമുള്ള പാര്‍ട്ടിയാണെന്നും റെഡ്ഡി ചൂണ്ടിക്കാണിക്കുന്നു. ഇതോടെ രവീന്ദറിനെ സ്വാഗതം ചെയ്തുുകൊണ്ടുള്ള ബാനറുകളും തെലങ്കാനയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച ബിജെപിയില്‍ ചേരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അതുണ്ടായിട്ടില്ല.
മക്കാ മസ്ജിദ് സ്ഫോടനക്കേസില്‍ ഹിന്ദു പണ്ഡിതന്‍ അസീമാനന്ദ ഉള്‍പ്പെടെ നാല് പേരെ രവീന്ദര്‍ കുറ്റവിമുക്തരാക്കിയിരുന്നു. 400 വര്‍ഷം പഴക്കമുള്ള മുസ്ലിം പള്ളിയാണ് 2007 മെയ് 18നുണ്ടായ സ്ഫോടനത്തില്‍ തകര്‍ന്നത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കെത്തിയ ഒമ്പത് പേരുടെ ജീവനെടുത്ത സ്ഫോടനത്തില്‍ 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിയെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ ദേശീയ അന്വേഷണ ഏജൻസി പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈദരാബാദ് എൻഐഎ കോടതി കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടത്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച് വന്നിരുന്ന കേസ് 2011ലാണ് എൻഐഎ ഏറ്റെടുക്കുന്നത്. അഞ്ച് പേരെയാണ് കേസില്‍ പ്രതി ചേർത്തിരുന്നത്. പത്ത് പേരിൽ അസീമാനന്ദ ഉൾപ്പെടെ അഞ്ച് പേരാണ് വിചാരണ നേരിട്ടത്.
മുന്‍ കേന്ദ്രമന്ത്രിയും സെക്കന്ദരാബാദ് എംപിയുമായ ബന്ധാരു ദത്താത്രേയ തന്നെ ബിജെപിയില്‍ ചേരാന്‍ ക്ഷണിച്ചിരുന്നതായി റെഡ്ഡി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ദേശീയ താല്‍പ്പര്യമുള്ള പാര്‍ട്ടിയില്‍ ചേരാന്‍ തനിക്കുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നതായും റെഡ്ഡി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ദേശീയ തലത്തില്‍ ദേശസ്നേഹമുള്ളതും കുടുംബ വാഴ്ചയില്ലാത്തതുമായ ഒരു പാര്‍ട്ടി ബിജെപിയാണെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു. അടുത്ത കാലത്ത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ചയെന്നും റെഡ്ഡി പറയുന്നു.