നിര്‍ഭയ കേസ് പ്രതികള്‍ക്ക് മരണവാറണ്ട് പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥലംമാറ്റി: നിയമനം സുപ്രീം കോടതിയിൽ!!
ദില്ലി: 2012ലെ നിര്‍ഭയ കൂട്ടബലാത്സംഗ- കൊലപാതക കേസിലെ നാല് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച സെഷന്‍സ് ജഡ്ജിയെ സ്ഥലം മാറ്റി. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സതീഷ് കുമാര്‍ അറോറയെയാണ് സ്ഥലം മാറ്റിയത്. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ അഡീഷണല്‍ രജിസ്ട്രാറായി അറോറയെ സുപ്രീംകോടതിയിലേക്ക് സ്ഥലം മാറ്റിയതായി ദില്ലി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പട്യാല ഹൗസ് ജില്ലാ ജഡ്ജിക്ക് അയച്ച കത്തില്‍ പറയുന്നു. ''ദില്ലി ഹയര്‍ ജുഡീഷ്യല്‍ സര്‍വീസിലെ ഉദ്യോഗസ്ഥനായ സതീഷ് കുമാര്‍ അറോറയെ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയുടെ അഡീഷണല്‍ രജിസ്ട്രാറായി നിയമിച്ചിരിക്കുന്നു. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം''. ഇതാണ് കത്തിലെ ഉള്ളടക്കം.
റായ്ബറേലിയില്‍ പടയൊരുക്കവുമായി പ്രിയങ്ക... ഒപ്പം സോണിയയും, കര്‍ഷക പ്രക്ഷോഭത്തിന് പടയൊരുക്കം!!
നിര്‍ഭയ കൂട്ടബലാത്സംഗ കേസ് പരിഗണിക്കുന്നതിനിടെയാണ് അറോറയുടെ സ്ഥലം മാറ്റം. നാല് പ്രതികളുടെ വധശിക്ഷ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ മാതാപിതാക്കള്‍ നല്‍കിയ ഹർജി പരിഗണിക്കുകയായിരുന്നു അദ്ദേഹം. ഈ കേസ് ഉടന്‍ തന്നെ പുതിയ ജഡ്ജിയെ ഏല്‍പ്പിക്കാനാണ് സാധ്യത. ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് തൂക്കിക്കൊല്ലാന്‍ വിധിച്ച നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കെതിരെ ജഡ്ജി അറോറ ജനുവരി 17ന് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
നാല് പ്രതികളെയും ജനുവരി 22ന് തൂക്കിക്കൊല്ലണമെന്ന് ജനുവരി ഏഴാം തിയതിയിലെ ദില്ലി കോടതി വിധി സാങ്കേതിക കാരണങ്ങളാല്‍ വൈകിയതിനെ തുടര്‍ന്നായിരുന്നു ഇത്. 2012 ഡിസംബര്‍ 16നാണ് ദില്ലിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വെച്ച് 22കാരിയായ യുവതി അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാകുന്നത്. സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ച് ചികിത്സയ്ക്കിടെ മരണമടഞ്ഞ യുവതിക്ക് പിന്നീട് നിര്‍ഭയയെന്ന് പേര് നല്‍കുകയായിരുന്നു.