മുൻ ജീവനക്കാരിയുടെ ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ്; വൻ ഗൂഢാലോചന, രാജി വയ്ക്കില്ലെന്ന് രഞ്ജൻ ഗോഗോയ്
ദില്ലി: സുപ്രീം കോടതി മുൻ ജീവനക്കാരി ഉന്നയിച്ച ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി. ആരോപണത്തിന് പിന്നിൽ വൻ ഗൂഡാലോചനയുണ്ടെന്നും രാജി വയ്ക്കാൻ തയാറല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എല്ലാ ജീവനക്കാരോടും മാന്യമായാണ് പെരുമാറുള്ളതെന്നും ആരോപണം ഉന്നയിച്ച സ്ത്രീ ഒന്നര മാസം മാത്രമാണ് തന്റെ ഓഫീസിൽ ജോലി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉയർന്നപ്പോൾ ഇക്കാര്യത്തിൽ മറുപടി പറയേണ്ട ആവശ്യം പോലും ഇല്ലെന്നാണാണ് തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
20 വർഷത്തെ സേവനത്തിനുള്ള പ്രതിഫലമാണോ ഇതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. പണം കൊണ്ട് സ്വാധീനിക്കാനാകില്ലെന്ന് ഉറപ്പായപ്പോഴാണ് പുതിയ നീക്കം. തന്റെ ബാങ്ക് അക്കൗണ്ടിൽ ആറ് ലക്ഷത്തി എൺപതിനായിരം രൂപ മാത്രമാണുള്ളത്. അതാണ് തന്റെ ആകെ സമ്പാദ്യം. പടി പടിയായി ജോലി ചെയ്ത് ഉയർന്ന് വന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

ആരോപണം ഉന്നയിച്ച യുവതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. 2 എഫ് ഐആറാണ് അവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ളയാൾ എങ്ങനെ സുപ്രീം കോടതിയിൽ ജോലിയിൽ പ്രവേശിച്ചു എന്നതിൽ വിശദമായ റിപ്പോർട്ട് നൽകാൻ ദില്ലി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ഭർത്താവിനെതിരെയും കേസുണ്ട്. ഒരു ജൂനിയർ അസിസ്റ്റന്റ് മാത്രം വിചാരിച്ചാൽ ഇത്രയും വലിയ ഗൂഡാലോചന നടക്കില്ലെന്നും ജുഡീഷ്യറി അപകടത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അതീവ അപകടകരമായ അവസ്ഥയിലാണ്. ഇത്തരം സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വന്നാൽ നല്ല ആളുകൾ ഇവിടേക്ക് കടന്നുവരാൻ മടിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. താനല്ല, മറ്റ് മുതിർന്ന ജഡ്ജിമാരാകും ഈ വിഷയം പരിഗണിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഔദ്യോഗിക വസതിയിൽ വെച്ച് തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുൻ ജീവനക്കാരി 22 ജഡ്ജിമാർക്ക് പരാതി നൽകിയിരുന്നു. 35 വയസുകാരിയായ യുവതിയാണ് പരാതി നൽകിയത്. ഇവരുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും ക്രിമിനൽ കേസുകളിൽപെടുത്തിയെന്നും പരാതിയിൽ പറയുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications