ബിഹാറില്‍ കാട്ടുഭരണമോ? 2 മാസത്തിനിടെ കൊല്ലപ്പെട്ടത് 578 പേര്‍!
പട്‌ന: ബിഹാറിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബി ജെ പി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ചത്. നിതീഷ് കുമാര്‍ - ലാലു പ്രസാദ് സഖ്യം വിജയിച്ചാല്‍ ബിഹാറില്‍ ജംഗിള്‍ രാജായിരിക്കും എന്നായിരുന്നു ബി ജെ പിയുടെ വാദം. എന്നാല്‍ ഇത് വിലപ്പോയില്ല. നിതീഷ് കുമാറിന്റെ ജെ ഡി യു - ലാലു പ്രസാദിന്റെ ആര്‍ ജെ ജി എന്നിവര്‍ നയിച്ച വിശാല സഖ്യം വന്‍ മാര്‍ജിനില്‍ ജയിച്ച് അധികാരത്തില്‍ വന്നു.
എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് ബി ജെ പി പറഞ്ഞത് സത്യമാവുകയാണോ എന്ന പേടിയിലാണ് ഇന്ന് ബിഹാറിലെ ജനങ്ങള്‍. കഴിഞ്ഞ രണ്ട് മാസത്തിനിടെ ബിഹാറില്‍ കൊല്ലപ്പെട്ടത് 578 പേരാണ്. കഴിഞ്ഞ ഒരു മാസം മാത്രം സംസ്ഥാനത്ത് 300 കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സി എന്‍ എന്‍ - ഐ ബി എന്‍ പറയുന്നു.
ദര്‍ബാംഗ ജില്ലയില്‍ രണ്ട് എഞ്ചിനീയര്‍മാര്‍ കൊല്ലപ്പെട്ടത് സര്‍ക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. റോഡ് നിര്‍മാണ കമ്പനിയിലെ എഞ്ചിനീയര്‍മാരായ ബ്രജേഷ് കുമാര്‍, മുകേഷ് കുമാര്‍ എന്നിവരെ മോട്ടോര്‍ സൈക്കിളില്‍ എത്തിയ ആളുകള്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. റോഡ് നിര്‍മാണത്തിനിടെയാണ് ഇവരെ പരസ്യമായി വെടിവെച്ച് കൊന്നത്.
സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ താറുമാറിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഇല്ല എന്നാണ് ഭരണമേറ്റെടുത്തയുടന്‍ നിതീഷ് കുമാര്‍ പറഞ്ഞത്. എന്നാല്‍ അത് വാക്കുകളില്‍ മാത്രം ഒതുങ്ങി എന്നതിന്റെ തെളിവാണ് ബിഹാറില്‍ നിന്നും പുറത്തുവരുന്ന ഈ റിപ്പോര്‍ട്ടുകള്‍. ജംഗിള്‍ രാജിന് പേരുകേട്ട ആര്‍ ജെ ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുന്ന ബിഹാറില്‍ മുഖ്യമന്ത്രി വിചാരിച്ചാലും ക്രമസമാധാന പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പറ്റില്ല എന്നും ഭയക്കുന്നവരുണ്ട്.