അവിഹിതമെന്ന് സംശയം, നടിയായ ഭാര്യയെ കൊന്ന് വെട്ടിനുറുക്കിയ സംവിധായകൻ അറസ്റ്റിൽ
ചെന്നൈ: ചെന്നൈയെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. നഗരത്തിലെ വിവിധ ഇടങ്ങളിലെ കുപ്പത്തൊട്ടിയില്‍ കണ്ടെത്തിയ സ്ത്രീയുടെ ശരീര ഭാഗങ്ങള്‍ മുന്‍കാല നടിയായ സന്ധ്യയുടേതാണ് എന്ന് തിരിച്ചറിഞ്ഞു. സന്ധ്യയെ കൊലപ്പെടുത്തി കേസില്‍ ഭര്‍ത്താവും സിനിമാ സംവിധായകനുമായ എസ്ആര്‍ ബാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ട് എന്ന സംശയമാണ് അതിക്രൂരമായ കൊലപാതകത്തിന് ബാലകൃഷ്ണനെ പ്രരിപ്പിച്ചത് എന്ന് പോലീസ് പറയുന്നു. പ്രണയ വിവാഹിതരായ ഇവര്‍ വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ:

ശരീര ഭാഗങ്ങൾ കുപ്പത്തൊട്ടിയിൽ
ഇക്കഴിഞ്ഞ ജനുവരി 21നാണ് പള്ളിക്കരണിയിലെ മാലിന്യ ശേഖരണ കേന്ദ്രത്തില്‍ നിന്ന് സ്ത്രീയുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. മാലിന്യം ശേഖരിക്കുന്ന കോര്‍പ്പറേഷന്‍ തൊഴിലാളികളാണ് ശരീര ഭാഗങ്ങള്‍ കണ്ടത്. രണ്ട് കാലുകളും വലത് കയ്യും മാത്രമായിരുന്നു മാലിന്യക്കൂമ്പാരത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

മൂന്ന് സംഘമായി അന്വേഷണം
ഒരു സ്ത്രീയുടേതാണ് ശരീര ഭാഗങ്ങള്‍ എന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. 30നും 40നും ഇടയില്‍ പ്രായമുളള സ്ത്രീയുടേതാണ് ശരീരാവശിഷ്ടങ്ങള്‍ എന്ന് പോലീസ് അനുമാനിച്ചു. മൂന്ന് സംഘങ്ങളായിട്ടാണ് പള്ളിക്കരണി പോലീസ് അന്വേഷണം നടത്തിയത്.

കയ്യിലെ പച്ചകുത്തൽ
അതിനിടെ കോടമ്പാക്കം, എംജിആര്‍ നഗര്‍ എന്നിവിടങ്ങളിലെ കുപ്പത്തൊട്ടികളില്‍ നിന്നും ബാക്കിയുളള ശരീര ഭാഗങ്ങളും പോലീസ് കണ്ടെത്തി. എന്നാല്‍ തല ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല. കണ്ടെത്തിയ കൈകളില്‍ ഒന്നില്‍ ശിവ പാര്‍വ്വതി രൂപം പച്ച കുത്തിയിരുന്നു എന്നത് മാത്രമായിരുന്നു പോലീസിന് മുന്നിലുണ്ടായിരുന്ന ഏക പിടിവള്ളി.

സംവിധായകൻ പിടിയിൽ
ഈ വിവരം വെച്ച് പോലീസ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും വിവരം കൈമാറി. അതിനിടെ സന്ധ്യയുടെ അമ്മ മകളെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കൊല്ലപ്പെട്ടത് സന്ധ്യ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. പിന്നാലെ ഭര്‍ത്താവും സംവിധായകനുമായ ബാലകൃഷ്ണനെ ചോദ്യം ചെയ്തു.

സന്ധ്യ ജൂനിയർ നടി
ഇതോടെയാണ് ചെന്നൈയെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തൂത്തുക്കുടി സ്വദേശിയായ ബാലകൃഷ്ണന്‍ 2015ല്‍ പുറത്തിറങ്ങിയ കാതല്‍ ഇളവസം എന്ന സിനിമയുടെ സംവിധായകനാണ്. നിര്‍മ്മാതാവ് കൂടിയാണ് ഇയാള്‍. സന്ധ്യ തമിഴ് സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു.

പ്രണയത്തിന് ശേഷം വിവാഹം
പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബാലകൃഷ്ണനും സന്ധ്യയും പ്രണയിച്ച് വിവാഹം കഴിച്ചത്. സിനിമാസെറ്റിലെ പരിചയമാണ് പ്രണയ വിവാഹത്തിലെത്തിച്ചത്. പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകനും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകളും ഇവര്‍ക്കുണ്ട്. എന്നാല്‍ കുറച്ച് നാളുകളായി ഇവര്‍ വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.

വഴക്കിന് ശേഷം കൊല
സന്ധ്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ട് എന്ന സംശയമായിരുന്നു കാരണം. പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി സന്ധ്യ ജാഫര്‍പേട്ടിലുളള ബാലകൃഷ്ണന്റെ വീട്ടിലെത്തി. ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ബാലകൃഷ്ണന്‍ കൊല നടത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ജനുവരി 19ന് രാത്രിയിലാണ് കൊലപാതകം നടന്നത്.

തല കണ്ടെത്താൻ ശ്രമം
കൊലയ്ക്ക് ശേഷം പിടിക്കപ്പെടാതിരിക്കാന്‍ ശരീരം വെട്ടിനുറുക്കി ചെന്നൈയുടെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചു. ചോദ്യം ചെയ്യലില്‍ ആദ്യം കുറ്റം സമ്മതിക്കാന്‍ ബാലകൃഷ്ണന്‍ തയ്യാറായിരുന്നില്ല. പരസ്പര വിരുദ്ധമായാണ് പോലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് കുറ്റസമ്മതം നടത്തുകയായിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് തല അടക്കമുളള ഭാഗങ്ങള്‍ കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്.












Click it and Unblock the Notifications