ഒരു കോണ്‍ഗ്രസ് എംഎല്‍യെ കൂടെ കാണാനില്ല! 101 ല്‍ നിന്ന് 100 ലേക്ക്!! എല്ലാ പ്രതീക്ഷകളും അസ്തമിച്ചു
ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് കാമ്പില്‍ നിന്ന് ഒരു എംഎല്‍എ കൂടി അപ്രത്യക്ഷനായി. എംഎല്‍എ ശ്രീമന്ത് ബാലസാഹേബ് പാട്ടീലിനെയാണ് കാണാതായത്. വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ തങ്ങളുടെ എംഎല്‍എമാരെ കോണ്‍ഗ്രസ് ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ രാത്രി എട്ടിന് ശേഷം പാട്ടീല്‍ റിസോര്‍ട്ടില്‍ നിന്ന് അപ്രത്യക്ഷനായി.
കര്‍ണാടകത്തില്‍ ട്വിസ്റ്റ്!! കോണ്‍ഗ്രസിനൊപ്പമെന്ന് രാമലിംഗ റെഡ്ഡി!!
വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് അഞ്ച് എംഎല്‍എമാരെ തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നതിനിടെയാണ് പാര്‍ട്ടിയുടെ എല്ലാ പ്രതീക്ഷകകളും ഇല്ലാതാക്കി എംഎല്‍എമയുടെ പിന്‍മാറ്റം. വിശദാംശങ്ങളിലേക്ക്
പ്രതീക്ഷ അസ്തമിച്ചു
വ്യാഴാഴ്ച രാവിലെയാണ് കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. 13 കോണ്‍ഗ്രസ് എംഎല്‍എമാരും 2 ജെഡിഎസ് എംഎല്‍എമാരുമാണ് രാജിവെച്ചിരിക്കുന്നത്. ബുധനാഴ്ച വൈകീട്ടോടെ രാജിവെച്ച എംഎല്‍എയായ രാമലിംഗ റെഡ്ഡി രാജി പിന്‍വലിക്കുകയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുമെന്നും സര്‍ക്കാരിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിന് ഒപ്പമുള്ള മറ്റ് മൂന്ന് പേര്‍ മടങ്ങിയെത്തുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.
യോഗത്തിന് എത്തിയില്ല
ഇതിനിടയിലാണ് കനത്ത തിരിച്ചടി നല്‍കി എസ്ബി പാട്ടീലിനെ കാണാതായിരിക്കുന്നത്. ബെംഗളൂരിലെ പ്രകൃതി റിസോര്‍ട്ടിലാണ് കോണ്‍ഗ്രസിന്‍റെ എംഎല്‍എമാര്‍ കഴിയുന്നത്. ഇവിടെ നിന്നാണ് പാട്ടീലിനെ കാണാതായെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി പരമേശ്വര എന്നിവര്‍ ചേര്‍ന്ന് ബുധനാഴ്ച രാത്രി റിസോര്‍ട്ടില്‍ എംഎല്‍എമാരുടെ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ പാട്ടീല്‍ യോഗത്തിന് എത്തിയില്ല.
അയോഗ്യത
പിന്നാലെ റിസോര്‍ട്ടിലും എയര്‍പോര്‍ട്ടിലുമെല്ലാം പാട്ടീലിനായി നേതൃത്വം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഇതോടെ സഖ്യസര്‍ക്കാരിന്‍റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്. അതേസമയം വിമത എംഎല്‍എമാര്‍ക്ക് നിയമസഭ യോഗത്തില്‍ പങ്കെടുക്കാന്‍ ഭരണകക്ഷി വിപ്പ് നല്‍കിയിട്ടുണ്ട്. രാജിവെച്ച 15 പേരും ഇന്ന് യോഗത്തിന് എത്തിയില്ലേങ്കില്‍ അയോഗ്യരാക്കപ്പെടുമെന്നാണ് ഭരണകക്ഷി ഉയര്‍ത്തുന്ന വെല്ലുവിളി.
മടങ്ങി വരില്ലെന്ന് എംഎല്‍എമാര്‍
എന്നാല്‍ സുപ്രീം കോടതിയുടെ ഉത്തരവിന്‍റെ ആത്മവിശ്വാത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എംഎല്‍എമാര്‍. വിമതരുടെ രാജിക്കാര്യത്തിലും അയോഗ്യതാ നടപടിയിലും സ്പീക്കര്‍ക്ക് നിലപാട് വ്യക്തമാക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ എംഎല്‍എമാരെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്.
സര്‍ക്കാര്‍ താഴെ വീഴും
അതേസമയം ഭരണകക്ഷി അറ്റകൈ പ്രയോഗത്തിനൊരുങ്ങി എംഎല്‍എമാരെ അയോഗ്യരാക്കിയാലും സര്‍ക്കാര്‍ താഴെ വീഴും. എംഎല്‍എമാരെ അയോഗ്യരാക്കിയാല്‍ ബാക്കി 208 അംഗങ്ങളാണ് സഭയില്‍ ഉണ്ടാകുക. അങ്ങനെയെങ്കില്‍ 105 പേരുടെ പിന്തുണ ഉണ്ടെങ്കില്‍ ഭരിക്കാം. ബിജെപിക്ക് 105 പേരുടെ പിന്തുണ കൂടാതെ രണ്ട് സ്വതന്ത്രരുടെ കൂടി പിന്തുണയുണ്ട്. സ്പീക്കര്‍ ഉള്‍പ്പെടെ 101 പേരുടെ പിന്തുണ മാത്രമേ ഭരണകക്ഷിക്കുള്ളൂ.
കോൺഗ്രസ്-ജെഡിഎസ് നേതാക്കൾക്ക് മുംബൈയിൽ നിന്നും വീഡിയോ സന്ദേശം; അവസാന പ്രതീക്ഷയും കൈവിട്ടു