കൊവിഡ് ബാധിച്ച് ജസ്റ്റിസ് എകെ ത്രിപാഠി അന്തരിച്ചു! അന്ത്യം ദില്ലിയിലെ ട്രോമ കെയർ ആശുപത്രിയിൽ!
ദില്ലി: ജസ്റ്റിസ് അജയ് കുമാർ ത്രിപാഠി കൊവിഡ് 19 ബാധിച്ച് മരിച്ചു. 62 വയസ്സായിരുന്നു. ശനിയാഴ്ച രാത്രി 8.45ഓടുകൂടിയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ദില്ലി എയിംസിലെ ജയ് പ്രകാശ് നാരായണ്‍ അപെക്‌സ് ട്രോമ സെന്ററില്‍ വെച്ചാണ് മരണം. ഏപ്രില്‍ 2ന് ആണ് ജസ്റ്റിസ് എകെ ത്രിപാഠിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആണെന്നത് സ്ഥിരീകരിച്ചത്.
ആശുപത്രിയില്‍ എത്തിച്ചത് മുതല്‍ അദ്ദേഹം ഐസിയുവില്‍ ആയിരുന്നു. വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിക്കൊണ്ടിരുന്നത്. എന്നാല്‍ പെട്ടെന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഛത്തീസ്ഗഡ് ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് ആണ് ജസ്റ്റിസ് ത്രിപാഠി. അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്‍ ലോക്പാലിലെ നാല് ജുഡീഷ്യല്‍ അംഗങ്ങളില്‍ ഒരാള്‍ കൂടി ആയിരുന്നു ജസ്റ്റിസ് ത്രിപാഠി. ലോക്പാല്‍ അധ്യക്ഷന്‍ ജസ്റ്റിസ് പിജി ഖോസെ, ജസ്റ്റിസ് ത്രിപാഠിയുടെ മരണ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല ത്രിപാഠിയുടെ മരണത്തില്‍ അദ്ദേഹം അനുശോചനവും രേഖപ്പെടുത്തി.
ജസ്റ്റിസ് ത്രിപാഠിയുടെ മകള്‍ക്കും പാചകക്കാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇരുവര്‍ക്കും രോഗം ഭേദമായി. കഴിഞ്ഞ മാസം എയിംസില്‍ പ്രവേശിപ്പിച്ച ത്രിപാഠിയെ പിന്നീട് ട്രോമ സെന്ററിലേക്ക് മാറ്റുകയായിരുന്നു. കൂടുതലും റോഡ് അപകടത്തില്‍ പരിക്കേറ്റവരെ ചികിത്സിച്ചിരുന്ന ട്രോമ സെന്റര്‍ അടുത്തിടെയാണ് കൊവിഡ് 19 ചികിത്സയ്ക്കുളള ആശുപത്രിയാക്കി മാറ്റിയത്. ഇവിടേക്ക് മാറ്റുന്ന ആദ്യത്തെ രോഗിയാണ് ജസ്റ്റിസ് എകെ ത്രിപാഠി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നാണ് ജസ്റ്റിസ് എകെ ത്രിപാഠിയെ ലോക്പാല്‍ അംഗമായ നിയമിച്ചത്. നേരത്തെ ബീഹാറിലെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് പാറ്റ്‌ന ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജ് ആയും ചീഫ് ജസ്റ്റിസ് ആയും സേവനം അനുഷ്ഠിച്ചു. ന്യായാധിപ സ്ഥാപനത്തിരുന്ന വ്യക്തി രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിക്കുന്ന ആദ്യത്തെ സംഭവം ആണിത്.