കർണ്ണന് കിട്ടിയത് കിടിലന്‍ പണി:മാപ്പ് നിഷേധിച്ചെന്ന് അഭിഭാഷകൻ,അപേക്ഷ പിന്നെയെന്ന് കോടതി,അജ്ഞാതവാസം!
ദില്ലി: കോടതിയലക്ഷ്യകേസില്‍ ശിക്ഷിക്കപ്പെട്ട കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കർണന്‍റെ അപേക്ഷ പിന്നെ പരിഗണിക്കാമെന്ന് കോടതി. ആറ് മാസത്തെ ശിക്ഷ റദ്ദാക്കണമെന്നാണ് കർണ്ണൻറെ ആവശ്യം. ഈ അപേക്ഷയാണ് സുപ്രീം കോടതി പിന്നീട് പരിഗണിക്കാമെന്ന് അറിയിച്ചിട്ടുള്ളത്. വിധി പ്രസ്താവിച്ച ബെഞ്ചിന് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.
കോടതിയലക്ഷ്യ നിയമത്തിൽ മാപ്പ് പറയാനുള്ള വകുപ്പുകളുണ്ടെന്നും ഇത് പ്രകാരം ജസ്റ്റിസ് കർണ്ണൻ മാപ്പ് പറയാന്‍ സന്നദ്ധനാണെന്ന് അറിയിച്ചെങ്കിലും മാപ്പ് പറയാനുള്ള അവസരം പോലും നിഷേധിച്ചെന്നുമാണ് കര്‍ണ്ണന്‍റെ അഭിഭാഷകൻ പറയുന്നത്. കര്‍ണ്ണൻ ഉടൻ അറസ്റ്റിലാവാനുള്ള സാധ്യത കണക്കിലെടുത്ത് ഉടൻ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അഭിഭാഷകന്‍ കോടതിയിൽ ആവശ്യപ്പെട്ടു.
കൊല്‍ക്കത്ത പൊലീസ് ചെന്നൈയിൽ
കോടതിയലക്ഷ്യക്കേസില്‍ ആറ് മാസത്തെ തടവിന് വിധിച്ച ജസ്റ്റിസ് കർണ്ണനെ ഇതുവരെ പിടികൂടാൻ കഴിയാത്തതിനാൽ കർണ്ണനെ കണ്ടെത്തുകയോ കൃത്യമായ വിവരം ലഭിക്കുകയോ ചെയ്യുന്നതുവരെ ചെന്നൈയിൽ തുടരാനാണ് ബംഗാള്‍ പോലീസിന്റെ നീക്കം. എന്നാൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി കർണൻ അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേയ്ക്കോ നേപ്പാളിലേയ്ക്കോ പോയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അഭിഭാഷകരില്‍ ഒരാൾ അവകാശപ്പെട്ടിരുന്നു. പ്രസിഡന്റിനെ നേരിൽ കാണുന്നതിന് അപ്പോയിൻമെന്റ് ലഭിച്ച ശേഷം മാത്രമേ ഇന്ത്യയിലേയ്ക്ക് മടങ്ങിവരികയുള്ളൂവെന്നുമാണ് അഭിഭാഷകന്റെ അവകാശവാദം.
പോലീസ് നെട്ടോട്ടമോടുന്നു
ഡിജിപി രാജ് കനോജയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബംഗാള്‍ പോലീസ് സംഘം ബുധനാഴ്ച രാവിലെ ചെന്നൈയിലെത്തി പോലീസ് കമ്മീഷണര്‍ കരൺ സിൻഹയെ കണ്ട് ജസ്റ്റിസ് കര്‍ണ്ണനെ കണ്ടെത്താൻ സഹകരണം ആവശ്യപ്പെട്ടിരുന്നു. ഇതോടെ ചെന്നൈയിൽ പലയിടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും പോലീസ് സംഘത്തിന് ജസ്റ്റിസിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പോലീസിനെ വഴിതെറ്റിച്ചു!!
ആന്ധ്രപ്രദേശിലെ തിരുപ്പതിയ്ക്ക് അടുത്തുള്ള കാലഹസ്തിയിലെ ക്ഷേത്രത്തിലേയ്ക്ക് പോയതായി അഭിഭാഷകൻ നൽകിയ വിവരത്തെ തുടർന്ന് പോലീസ് സംഘവും കാലഹസ്തിയിലേയ്ക്ക് പോയിരുന്നു. എന്നാൽ ജസ്റ്റിസ് കർണ്ണനെ കണ്ടെത്താൻ കഴിയാതിരുന്ന പോലീസിന് വെറുംകയ്യുമായി മടങ്ങേണ്ടിവന്നു. തമിഴ്നാട്ടിലെ തിണ്ടിവനത്ത് കര്‍ണ്ണനുണ്ടെന്ന ചില അഭ്യൂഹങ്ങളും ഇതിനിടെ പ്രചരിച്ചിരുന്നു. ഏറ്റവുമൊടുവിലായി അദ്ദേഹത്തിന്‍റെ ഡ്രൈവറെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പോലീസ്.
ആറ് മാസം തടവ്
കോടതിയലക്ഷ്യ കേസില്‍ ചൊവ്വാഴ്ചയാണ് സുപ്രീം കോടതി ജസ്റ്റിസ് കര്‍ണ്ണന് ആറ് മാസത്തെ തടവ് വിധിച്ചത്. വിധി പുറപ്പെടുവിച്ച കോടതി ജസ്റ്റിസിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്നും നിർദേശിച്ചിരുന്നു. ഉത്തരവ് നടപ്പിലാക്കാൻ പശ്ചിമ ബംഗാൾ പോലീസ് ഡയറക്ടർ ജനറലിന് നിർദേശം നൽകുകയും ചെയ്തിരുന്നു.
ഗസ്റ്റ് ഹൗസിൽ നിന്ന് മുങ്ങി !!
കോടതിയലക്ഷ്യ കേസിൽ ജസ്റ്റിസ് കർണ്ണന് ആറ് മാസത്തെ തടവ് വിധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന് രണ്ട് മണിക്കൂറിന് ശേഷവും തമിഴ്നാട്ടിലെ സ്റ്റേറ്റ് ഹൗസിലുണ്ടായിരുന്ന ജസ്റ്റിസ് കർണ്ണൻ മാധ്യ മങ്ങളോടും സംസാരിച്ചിരുന്നു. കർണ്ണൻറെ മറ്റൊരു അഭിഭാഷകൻ മണിക് രാജുമായി ബന്ധപ്പെട്ടപ്പോൾ കർണ്ണന്‍ ഗസ്റ്റ് ഹൗസില്‍ ഉണ്ടെന്ന വിവരമാണ് ലഭിച്ചത്.