ജ. ദീപക് മിശ്രയ്ക്ക് മുന്നിലിനി ഒരു മാസം.. വിധി പറയാനുള്ളത് ചരിത്രം തിരുത്തിക്കുറിക്കുന്ന കേസുകൾ
ദില്ലി: സംഭവബഹുലം എന്ന് തന്നെ വിളിക്കാവുന്ന ന്യായാധിപ ജീവിതത്തിന് വിരാമം ഇട്ട് കൊണ്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ രണ്ടിന് വിരമിക്കാനൊരുങ്ങുന്നത്. അതിനിടെ ഒരു മാസത്തിനുള്ളില്‍ ദീപക് മിശ്ര നയിക്കുന്ന ഭരണഘടനാ ബെഞ്ചിന് മുന്നില്‍ വിധി പറയാനുള്ളത് രാജ്യത്തിന്റെ ചരിത്രം തിരുത്തി കുറിക്കാന്‍ തക്ക നിര്‍ണായകമായ കേസുകളാണ്.
സ്വവര്‍ഗ ലൈംഗികത മുതല്‍ ആധാര്‍ കേസും അയോധ്യ കേസും ശബരിമലയിലെ സ്ത്രീ പ്രവേശനവും അടക്കമുളളവയില്‍ വിരമിക്കും മുന്‍പ് ദീപക് മിശ്രയ്ക്ക് വിധി പറയേണ്ടതുണ്ട്. വിരമിക്കും മുന്‍പ് വിധി പറഞ്ഞില്ലെങ്കില്‍ പുതിയ ബെഞ്ച് വീണ്ടും ഈ കേസുകള്‍ കേള്‍ക്കേണ്ടി വരും എന്നതിനാലാണ് ഈ ഒരു മാസം നിര്‍ണായകമാകുന്നത്.
ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച കേസാണ് അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടത്. ആധാര്‍ പൗരന്റെ സ്വകാര്യതയെ ലംഘിക്കുന്നുവെന്ന വാദത്തെ, സ്വാകാര്യത മൗലിക അവകാശമാക്കിയ സുപ്രീം കോടതി എങ്ങനെ സമീപിക്കുമെന്ന് ഒരു മാസത്തിനകം അറിയാം.
ജ. ദീപക് മിശ്ര വിരമിക്കുന്നു.. രഞ്ജൻ ഗൊഗോയ് പിൻഗാമിയായേക്കും, നിർദേശം തേടി കേന്ദ്രം
കേരളത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള ശബരി മല കേസിലും വരും ദിവസങ്ങളിലൊന്നില്‍ വിധി പ്രതീക്ഷിക്കാം. തുല്യത എന്ന ഭരണഘടനയുടെ തത്വം കേസ് പരിഗണിക്കുന്ന ഘട്ടങ്ങളില്‍ മുന്നോട്ട് വെച്ച സുപ്രീം കോടതി സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാട് കൈക്കൊള്ളും എന്നാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്.
രാജ്യത്തെ അതിവൈകാരികമെന്ന് വിശേഷിപ്പിക്കാവുന്ന അയോധ്യ കേസും ദീപക് മിശ്രയ്ക്ക് മുന്നിലുണ്ട്. അതേസമയം വിരമിക്കും മുന്‍പ് അയോധ്യ കേസില്‍ ദീപക് മിശ്രയുടെ ബെഞ്ച് അധിമ വിധി പറഞ്ഞേക്കില്ല എന്നാണ് സൂചന. അതേസമയം കേസ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിടണം എന്ന ഹര്‍ജിയിലാവും വിധി പറയുക.
സുപ്രീം കോടതി ചീഫ് ജസ്റ്റിസാവാന്‍ രഞ്ജന്‍ ഗൊഗോയ്? മോദിക്ക് താല്‍പര്യം....ദീപക് മിശ്ര പിന്തുണയ്ക്കും!
ഇസ്ലാമിന് പള്ളികള്‍ അനിവാര്യമാണോ, വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ സ്ത്രീയും കുറ്റക്കാരിയാണോ, ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണം തുടങ്ങിയ നിര്‍ണായകമായ കേസുകളും ദീപക് മിശ്രയ്ക്ക് മുന്നിലുണ്ട്. കോടതിയുടെ 25 പ്രവൃത്തി ദിവസങ്ങളാണ് ഈ കേസുകളിലെല്ലാം വിധി പറയാന്‍ ദീപക് മിശ്രയ്ക്കുള്ളത്. ദീപക് മിശ്രയുടെ വിമരമിക്കലിന് ശേഷം ജ. രഞ്ജന്‍ ഗൊഗോയ് ആയിരിക്കും പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്.