മഹാരാഷ്ട്ര; " ആകാശമാണ് പരിധി, എന്തും ചോദിക്കാം", ജസ്റ്റിസ് രമണ നടത്തിയ നിരീക്ഷണങ്ങള്‍...
ദില്ലി: മഹാരാഷ്ട്രാ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന ഹരജിയില്‍ വാദം കേള്‍ക്കവെ കോടതിയില്‍ ആകാശം മാത്രമാണു പരിധിയെന്നും ആര്‍ക്കും എന്തു വേണമെങ്കിലും ചോദിക്കാമെന്നുമുള്ള നിരീക്ഷണവുമായി ജസ്റ്റിസ് എൻവി രമണ. ഹരജിയെ ചോദ്യം ചെയ്തുകൊണ്ട് തുഷാര്‍ മേത്ത വാദം നടത്തവെ ആര്‍ക്കും ആരെ വേണമെങ്കിലും പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടാമെന്നും ജസ്റ്റിസ് എൻവി രമണ വ്യക്തമാക്കി.
എല്ലാ കേസുകളിലും സുപ്രീം കോടതി രണ്ടുവര്‍ഷത്തിനുള്ളില്‍ തീര്‍പ്പു കല്പ്പിക്കണമെന്നു വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നാല്‍ എന്തു ചെയ്യുമെന്ന് ബിജെപിക്കു വേണ്ടി ഹാജരായ മുകുള്‍ റോത്തഗി ചോദിച്ചു. അങ്ങനെയുണ്ടായാല്‍ തങ്ങള്‍ക്ക് അത്ഭുതമില്ലെന്നായിരുന്നു ജസ്റ്റിസ് രമണ മറുപടി പറഞ്ഞത്. ഗവര്‍ണറുടെ തീരുമാനം ജുഡീഷ്യല്‍ റിവ്യൂവിന്റെ പരിധിയില്‍ വരുന്നതല്ലെന്നു റോത്തഗി ചൂണ്ടിക്കാട്ടിയപ്പോള്‍, ഗവര്‍ണര്‍ക്ക് ആരെയും നിയമിക്കാനാവില്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി.
അമ്പത് മിനുട്ട് നീണ്ടു നിന്ന വാദം
അതേസമയം എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന ത്രികക്ഷി സഖ്യം നൽകിയ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. വാദം പൂർത്തിയാക്കിയതിന് ശേഷമായിരുന്നു തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. കേടതിയിൽ അമ്പത് മിനുട്ട് നീണ്ടു നിൽക്കുന്ന വാദമാണ് സുപ്രീംകോടതിയിൽ നടന്നത്. അതേസമയം നാളെ ഗവർണർക്ക് മുമ്പാകെ നൽകിയ കത്ത് ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
ഗവർണർക്ക് രൂക്ഷ വിമർശനം
സുപ്രീം കോടതി മൂന്നംഗ ബഞ്ചിനു മുന്നില്‍ ആദ്യം വാദിച്ചത് കപില്‍ സിബലാണ്. ശിവസേനയ്ക്ക് വേണ്ടിയാണ് സിബല്‍ കോടതിയില്‍ ഹാജരായത്. ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം തങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെടുകയായിരുന്നു. 24 മണിക്കൂറിനകം വിശ്വാസ വോട്ടടുപ്പ് നടത്തണം. നാളെ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നും കപിൽ സിബൽ വാദിച്ചു.
ഭൂരിപക്ഷം ഇല്ല
ഭൂരിപക്ഷം ഉണ്ടെന്ന് വ്യക്തമാക്കുന്ന ഒരു രേഖയൊ കത്തോ ഫഡ്നാവിസ് ഹാജരാക്കിയതായി അറിയില്ല. അങ്ങനെ ഒരു രേഖയും ലഭ്യമല്ല. ഭൂരിപക്ഷം ഉണ്ട് എന്നത് വെറും ഊഹാപോഹം മാത്രമാണെന്ന ആരോപണവും കപിൽ സിബൽ സുപ്രീംകോടതിയിൽ ഉന്നയിച്ചു. വിശ്വാസ വോട്ടെടുപ്പിന് പെട്ടെന്ന് തന്നെ അനുമതി നല്‍കിയില്ലെങ്കില്‍ കുതിരക്കച്ചവടത്തിന് സാഹചര്യമൊരുങ്ങുമെന്നും കപിൽ സിബൽ പറഞ്ഞു.
ഗവർണർ പരിശോധന നടത്തിയില്ല
ഭൂരിപക്ഷം സംബന്ധിച്ച യാതൊരു പരിശോധനയും ഗവര്‍ണ്ണര്‍ നടത്തിയിട്ടില്ലെന്നും അജിത് പവാറിനെ നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്ന് നീക്കിയ തീരുമാനവും എന്‍സിപിയ്ക്കും കോണ്‍ഗ്രസിനും വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി പറഞ്ഞു. ബിജെപിക്ക് ഭൂരിപക്ഷമുണ്ടെങ്കില്‍ അവര്‍ അത് നിയമസഭയില്‍ തെളിയിക്കട്ടെയെന്നും വോട്ടെടുപ്പ് സുതാര്യമായിരിക്കണമെന്നും സിങ്വി ആവശ്യപ്പെട്ടു.