നിർഭയ കേസ്: വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ആർ ഭാനുമതി കോടതി മുറിയിൽ കുഴഞ്ഞ് വീണു
ദില്ലി: നിര്‍ഭയ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര് ഭാനുമതി സുപ്രീം കോടതി മുറിക്കുളളില്‍ കുഴഞ്ഞ് വീണു. നിര്‍ഭയ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് അഞ്ചാം നമ്പര്‍ കോടതി മുറിയില്‍ കുഴഞ്ഞ് വീണത്. ഉച്ചയ്ക്ക് 2.25ഓടെയാണ് സംഭവം. നിര്‍ഭയ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്തണം എന്നാവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്.
തളര്‍ന്ന് വീണ ജസ്റ്റിസ് ഭാനുമതിയെ ഉടനെ തന്നെ ചേമ്പറിലേക്ക് മാറ്റി. കടുത്ത പനിയാണ് തളര്‍ച്ചയ്ക്ക് കാരണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. പിന്നീട് ചേംബറിലേക്ക് ഡോക്ടര്‍മാര്‍ എത്തി ജസ്റ്റിസ് ഭാനുമതിയെ പരിശോധിച്ചു. കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജി 20ാം തിയ്യതിയിലേക്ക് മാറ്റിയിരിക്കുകയാണ്.
നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളുടേയും ശിക്ഷ ഇതുവരെ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. രണ്ട് തവണ മരണ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും പിന്നീട് സ്റ്റേ ചെയ്യപ്പെടുകയായിരുന്നു. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിന് എതിരെ പ്രതി വിനയ് ശര്‍മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹര്‍ജി ജസ്റ്റിസ് ആര് ഭാനുമതിയുടെ ബഞ്ച് തളളി. അതിന് ശേഷമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി വാദത്തിനെടുത്തത്.
ഹര്‍ജി 20ാം തിയ്യതിയിലേക്ക് മാറ്റി വെക്കുന്നതായി പ്രസ്താവിക്കുന്നതിന് മുന്‍പാണ് ജസ്റ്റിസ് ഭാനുമതിക്ക് തളര്‍ച്ച അനുഭവപ്പെട്ടത്. ഉത്തരവിന്റെ രണ്ട് വരി മാത്രം വായിച്ച ശേഷം ബാക്കി പൂര്‍ത്തയാക്കാന്‍ ജസ്റ്റിസ് അശോക് ഭൂഷണോട് ആവശ്യപ്പെടുകയായിരുന്നു. ജസ്റ്റിസ് ഭൂഷണ് ഉത്തരവ് വായിക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കസേരയില്‍ നിന്നും കുഴഞ്ഞ് വീണു. ജസ്റ്റിസ് അശോക് ഭൂഷണടക്കമുളളവരാണ് ജസ്റ്റിസ് ഭാനുമതിയെ ചേംബറിലേക്ക് മാറ്റിയത്. നിലവില്‍ ആരോഗ്യ നില തൃപ്തികരമാണ് എന്ന് തുഷാര്‍ മെഹ്ത അറിയിച്ചു.